2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച


കാക്ക (കഥ)

അയാള്‍ മുറ്റത്തേക്കിറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചു..ഇനി അവറ്റകള്‍ വല്ല മരത്തിന്‍റെചില്ലയില്‍ ഒളിച്ചിരിക്കുന്നുനടോ ആവോ..
രണ്ടു മൂന്നു ദിവസമായി പേടിച്ചു പുറത്തിറങ്ങാതെ ..
പറമ്പ്‌ നനക്കാന്‍ ഇന്നലെ ഒന്ന് ഇറങ്ങിയതാണ് ..പെട്ടന്നാണ് പറന്നിറങ്ങിയത്..
പിന്നെ ഒന്നും പറയണ്ടാ..തലയാകെ കൊത്തി പ്പൊളിച്ചു..ഓടി അകത്തു കേറി വാതിലടച്ചിട്ടും വാതിലില്‍ കൊത്തുന്നുണ്ടായിരുന്നു..
ഏതു നേരത്താണാവോ ആ‍ കൂട് വലിച്ചിടാന്‍ തോന്നിയത്..തെങ്ങിന്‍റെ മച്ചിങ്ങ എലി കരണ്ട് താഴെ ഇടുന്നത് കണ്ടു
സഹിക്ക വയ്യാതെയാണ് കയറി നോക്കിയത് .അപ്പോഴാണ് കാക്ക കൂട് കണ്ടെത്തിയത്‌.. അതില്‍ ഒരു കാക്കക്കുട്ടി ചത്തു കിടക്കുന്നു..
വലിച്ചു താഴെ ഇടുമ്പോള്‍ ഭാര്യ പറഞ്ഞതാണ്
"വെറുതെ വേണ്ടാത്ത പണിക്കു പോണ്ടാ കാക്ക കൊത്തും .."
"പിന്നെ കൊത്തുന്നെന്കില്‍ കൊത്തട്ടെ.."
ഈ മുട്ട തിന്നാനാണ് എലിയും ചേരയുമെല്ലാം തെങ്ങില്‍ കയരണേ..
കൂട് വലിച്ചിടുമ്പോള്‍ അടുത്ത തെങ്ങില്‍ ഒരു കാക്കയിരുന്നു ശബ്ദം വെക്കുന്നുണ്ടായിരുന്നു..
ഏതായാലുമ് കയറിയ നിലക്ക് എല്ലാം ഒന്ന് വൃത്തിയാക്കി ..താഴെ ഇറങ്ങാന്‍ നോക്കുമ്പോഴേക്കും എവിടെ നിന്നനെന്നറിയില്ല ..
ഒരു പട പോലെ ഇരമ്പി വരുന്നു ‌ കാക്ക കൂട്ടം..ഒരു വിധത്തില്‍ തെങ്ങില്‍ നിന്നിറങ്ങി.
അയാള്‍ തലയൊന്നു തലോടി..വല്ലാത്ത വേദന..ഇന്ന് എന്തായാലും പറമ്പ്‌ നനച്ചേ പറ്റൂ..

ഇവളിതുവരെ എന്തെടുക്കുന്നു..അപ്പുറത്തെ കുളത്തില്‍ കുളിക്കാന്‍ പോയതാണ് മണിക്കൂര്‍ ഒന്നായി..
വീട്ടില്‍ കുളിച്ചാല്‍ മതി എന്നെത്ര പറഞ്ഞാലും കേള്‍ക്കില്ല..കുറച്ചു തുണിയുമായിട്ടിറങ്ങും കാലത്ത്..
കല്ലില്‍ തല്ലി അലക്കുന്നഅത്ര വാഷിംഗ് മെഷിനില്‍ അലക്കിയാല്‍
വെളുക്കില്ലാ എന്നാണവളുടെ പക്ഷം..
ഓടിക്കിതച്ചു വരുന്നത് കണ്ടപ്പോള്‍ തന്നെ തോന്നി എന്തോ പന്തി കേടുന്ടെന്നു..
ഒന്നും പറയാനാവാതെ അവള്‍ നിന്നു കിതച്ചു..ആകെ പേടിച്ചിരിക്കുന്നു
'ആ‍ കുട്ടി കുളത്തില്‍ "
എന്ത് പറ്റി..
"ചത്തു കിടക്കുന്നു.."
ഏതു കുട്ടി .അയാള്‍ക്കൊന്നും മനസ്സിലായില്ല ..
"ഇന്നലെ നമ്മുടെ വീട്ടില്‍ വന്ന ആ‍ കുട്ടിയില്ലേ ..ആ‍ കുട്ടി തന്നെ.."
അപ്പോഴാണ്‌ ഓര്‍ത്തത് ..ഇന്നലെ വര്‍ക്കു ഏരിയയില്‍ ഇരുന്നു ചോറ് ഉണ്ണുന്ന പെണ്‍കുട്ടിയെ..
തന്നെ കണ്ടപ്പോള്‍ പേടിച്ചു അവള്‍ എഴുന്നേറ്റു..
"വേണ്ടാ ഇരുന്നു കഴിച്ചോ.".ഭാര്യ പറഞ്ഞു..
"പാവം വിശക്കുന്നു എന്ന് പറഞ്ഞു..എനിക്ക് സഹിച്ചില്ല "
കണ്ടില്ലേ എന്തൊരു ഐശര്യമാണ് അതിന്‍റെ മുഖത്ത്‌ ..പത്തു പന്ത്രണ്ടു വയസ്സേ ആയുള്ളൂ ..
"ഉം കണ്ട തെണ്ടി പിള്ളേരെ യൊക്കെ അകത്ത് കേറ്റി സല്ക്കരിച്ചോ "
രാത്രി ഇതിന്റെയൊക്കെ ആളുകള്‍ വീട് കുത്തി പൊളിക്കുമ്പോള്‍ അറിയാം..
ഇവറ്റെയൊന്നും വിശ്വസിക്കാന്‍ ആവില്ല..
ആളുകള്‍ ഇല്ലാത്ത വീട് കണ്ടു പിടിക്കാനാ ഇതൊക്കെ തനിയെ ഇറങ്ങുന്നത്..
അമ്പലപ്പരമ്പില്‍ കുറെയെണ്ണം വന്നു കൂടിയിട്ടുണ്ട്..കൂടാരം കെട്ടി..
"ആ‍ കുട്ടി അങ്ങനെയുള്ളതൊന്നുമല്ല പാവം..
"നിങ്ങള്ക്ക് പിന്നെ എല്ലാം സംശയം ആണല്ലോ.."
ഒരമ്പത് രൂപ വേണം അതിനു കൊടുക്കാനാ..മോള്‍ടെ പഴയ തുണിയെല്ലാം ഞാന്‍ അതിനു കൊടുത്തു..
അതിന്‍റെ തള്ളക്ക് സുഖമില്ല..മരുന്നു വാങ്ങണമത്രേ..
പൈസ എടുത്ത്‌ കൊടുക്കുമ്പോള്‍ പറഞ്ഞു.."കണ്ടറിയാത്തവര്‍ കൊണ്ടറിയും "

'ഇനിയിപ്പോ എന്താ ചെയ്യാ "നമുക്ക് പോലീസില്‍ വിളിച്ചു പറഞ്ഞാലോ "
"അതിനെ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടാവും '
"എന്‍റെ ദൈവമേ എനിക്കിതു കാണാന്‍ വയ്യ..ഇന്നലെയും എന്‍റെ കൈയ്യില്‍ നിന്നു ചോറ് വാങ്ങി ഉണ്ടാതാനല്ലോ."
അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി..
അയാളവളെ ചേര്‍ത്ത് പിടിച്ചു .."നമ്മള്‍ക്കെന്തു ചെയ്യാന്‍ പറ്റും ..നടന്നത് നടന്നു..."
അതിന്‍റെ വിധി അല്ലാതെന്തു പറയാന്‍
നീയിതു ആരോടും പറയണ്ടാ.. നീയവിടെ പോയിട്ടുമില്ല നീയൊന്നുംകണ്ടിട്ടുമില്ല ..മനസ്സിലായോ..
പോലീസില്‍ അറിയിച്ചാല്‍ ഇനി നമ്മള്‍ അതിന്‍റെ പിന്നാലെ നടക്കണം ..കേസും കൂട്ടവുമായി..
എനിക്കതിനോന്നും നേരമില്ല..
കരച്ചില്‍ അടക്കാനാവാതെ അവള്‍ തേങ്ങിക്കൊണ്ടിരുന്നു ..

പറമ്പിന്‍റെ മൂലയിലേക്ക് വലിച്ചെറിഞ്ഞ കാക്ക കുഞ്ഞിന്‍റെ ചുറ്റുമിരുന്നു കാക്കക്കൂട്ടം കരഞ്ഞു കൊണ്ടിരുന്നു...

ഗോപി വെട്ടിക്കാട്ട്

4 അഭിപ്രായങ്ങൾ:

  1. ഒരു കാക്കയുടെ അല്ലെങ്കിൽ കാക്കക്കൂട്ടത്തിന്റെ സാമൂഹ്യബോധം പോലും കൈമോശം വന്നു പോയ നമ്മുടെ മനസ്സിലേക്ക്, ഗോപിച്ചേട്ടന്റെ ചാട്ടുളി.

    നന്നായി കഥ.

    മറുപടിഇല്ലാതാക്കൂ
  2. എല്ലാരുമിങ്ങനെ വിലപിക്കുകയാണ് ... ഒരു
    കുഴപ്പതിലും ചാടാതെ ഒഴിഞ്ഞു
    മാറുകയാണ്..ബുദ്ധിയുള്ള മനുഷ്യന്‍.....കാക്കകള്‍
    ഇവറ്റകള്‍ക്ക് ബുദ്ധിയില്ലല്ലോ ...... ക്രാഫ്റ്റ്‌ നന്ന്

    മറുപടിഇല്ലാതാക്കൂ
  3. കഥയെന്നതിലേറെ പ്രസക്തമായ ആശയം.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ