2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

നോക്ക് കുത്തി ...കവിത


ആരാനും വേണ്ടി
വെയിലും മഴയും
മഞ്ഞും കൊണ്ട്..
കണ്ണേറ് തട്ടാതിരിക്കാനൊരു-
നോക്ക് കുത്തി ...

കാണരുതെന്നു കണ്ണടച്ചാലും ...
ചിലതൊക്കെ കാണുന്നുണ്ട് .
കേള്‍ക്കുന്നുണ്ട് ...

പരുക്കന്‍ തറയില്‍
പതുത്ത മേനി
ഉടഞ്ഞു പോയതും
അഴിഞ്ഞ ചേലകള്‍
പറന്നു പോയതും
നോക്കി നില്‍ക്കുന്നുണ്ട് ...

പുഴ വന്നടിഞ്ഞതും
നിലകളുയരുന്നതും
നോട്ടു കെട്ടുകള്‍
ചിരിച്ചകന്നതും
കണ്ടില്ലെന്നു നടിക്കുന്നുണ്ട് ..

എന്നിട്ടും പുറകിലാരോ
വിളിച്ചു ചോദിക്കുന്നു
എന്താ കരിങ്കണ്ണാ.....
നോക്കണേ......

ഗോപി വെട്ടിക്കാട്ട് ...

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

രമ്യ ആന്റണി ശ്രുതിലയം കവിതാ പുരസ്‌കാരം

അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ്... അക്ഷരം എന്നാല് ക്ഷരമില്ലാത്തത്...അനശ്വരമായ അക്ഷര കൂട്ടായ്മ ശ്രുതിലയം.
എഴുത്തിന്റെ സാമ്രാജ്യം അപാരമാണ്‌.അക്ഷരങ്ങള്‍ മനസ്സുകളുമായി സംവദിക്കുന്നു. മസ്‌തിഷ്‌ക്കങ്ങളില്‍ അറിവിന്റെ വിസ്‌ഫോടനം ഉണ്‌ടാക്കുന്നു. അങ്ങനെ എഴുത്ത് ഞരമ്പുകളില്‍ ആവേശമായി അമൃതമായി നിറയുന്നു.നമ്മുടെ എഴുത്തുകാര്‍ ചരിത്രത്തിലെ ദീപസ്തംഭങ്ങളായി എന്നും നിലനിന്നു. മാറാതെ നിന്ന മനുഷ്യ വിരുദ്ധ ചരിത്രങ്ങളെ മാറ്റിപ്പണിതു. പണിയെടുത്തു പൊറുക്കുന്ന അടിസ്ഥാന മനുഷ്യവര്‍ഗത്തിനൊപ്പം വയലേലകളില്‍ വിയര്‍ത്തു. വിപ്ലവത്തിന്റെ പാട്ടുകാര്‍ക്ക് വീണ തീര്‍ത്തു.ഇരുളിലാണ്ട അടിയാളക്കുടിലുകള്‍ക്ക് വിളക്കുതീര്‍ത്തു.ചരിത്രത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യരാശിക്കു മുഴുവന്‍ ശുഭപ്രതീക്ഷ നല്‍കാന്‍ പോന്ന ഇത്തരം കവികളുടെയും കവിതകളുടെയും കാലം മങ്ങുന്നുവോ എന്ന തോന്നലില്‍നിന്നും, ഇത്തിരി വെട്ടം തെളിയിക്കാവുന്ന മിന്നാമിനുങ്ങുകള്‍ പോലുമില്ലാത്ത കാവ്യശൂന്യതയിലേക്ക് മലയാള കാവ്യരംഗവും ആഴ്ന്നു പോകുന്നുവോ എന്ന ചിന്തകളില്‍ നിന്നുമാണ് അതിനെ അതിജീവിക്കുവാന്‍ വളര്‍ന്നു വരുന്ന സര്‍ഗവാസനകളെ പരിപോഷിക്കുന്നതിനുവേണ്ടിയും, .അക്ഷരങ്ങളെ സ്നേഹിക്കുകയും പുസ്തകങ്ങളെ പൂജിക്കുകയും ചെയ്യുന്ന മഹത്തായ ഒരു പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച നമ്മുടെ സംസ്കാരത്തിന്റെ സവിശേഷതയാണ്‌ എന്ന് മനസ്സിലാക്കിയും "ശ്രുതിലയം" പിറവി കൊണ്ടത്‌,ഒരു കൂട്ടം അക്ഷരത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ.....ഓര്‍ക്കുട്ട് സൌഹൃദകമ്മ്യൂണിറ്റിയില്‍ ഏറ്റവും മുന്നില്‍ തന്നെ നില്‍ക്കുന്നു എന്ന് പറയുവാന്‍ കഴിയുന്ന ശ്രുതിലയം ഈ കേരളപ്പിറവിയില്‍ വാര്‍ഷികം ആഘോഷിക്കുന്നു.ശ്രുതിലയം
പിറവിയെടുത്തു കുറച്ചു മാസങ്ങള്‍ കൊണ്ടുതന്നെ ആയിരത്തിലേറെ സൌഹൃദകരങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനം നല്‍കി. വളര്‍ന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും, സാഹിത്യരചനകള്‍ പരിചയപ്പെടുത്താനും പുതിയ സാഹിത്യ സൌഹൃദങ്ങള്‍ക്ക് കൈകള്‍ കോര്‍ക്കാനും,അവരുടെ
സൃഷ്ട്ടികളെ വിശകലനം ചെയ്തു അവരുടെ സര്‍ഗവാസനയെ ഉത്തമമാക്കുവാന്‍ ശ്രദ്ധിക്കുന്നു.അവരുടെ മികച്ച രചനകള്‍ പുസ്തകതാളുകളായി ശ്രുതിലയം
വായനക്കായി എത്തിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും ശ്രുതിലയം പ്രവര്‍ത്തനം നടത്തുന്നു.ശ്രുതിലയം വാര്‍ഷികത്തിന്റെ ഭാഗമായി അകാലത്തില്‍ പൊലിഞ്ഞ അക്ഷരത്തിന്റെ കുട്ടുകാരി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ,ശ്രുതിലയതിന്റെ കുഞ്ഞനിയത്തി രമ്യ ആന്റണിയുടെ ഓര്‍മകളോടെ കവിതാ മത്സരം സംഘടിപ്പിക്കുന്നു.
'രമ്യആന്റണി സ്മാരക ശ്രുതിലയം കവിതാപുരസ്കാരം 'ഇലക്ട്രോണിക് മീഡിയിലും മറ്റുമാധ്യമങ്ങളിലും എഴുതുന്ന ഏവരില്‍ നിന്നും രചനകള്‍ ക്ഷണിയ്ക്കുന്നു .സെപ്തംബര്‍ 25 വൈകുന്നേരം 5 മണി [ഇന്ത്യന്‍ സമയം]വരെ ലഭിയ്ക്കുന്ന രചനകള്‍ മാത്രമേ പരിഗണിയ്ക്കുകയുള്ളൂ .രചനകള്‍shruthilayamkavitha@gmail.com എന്ന വിലാസത്തില്‍ ഉടനെ അയയ്ക്കുക.കവിതകള്‍ ഏതു വിഷയത്തെ കുറിച്ചും ആകാവുന്നതാണ്. മലയാളത്തിലെ പ്രമുഖകവികള്‍ വിധിനിര്‍ണയം ചെയ്യുന്നു.മത്സരവിജയികള്‍ക്ക് വാര്‍ഷികാഘോഷ ദിവസം പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതായിരിയ്ക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക് അനില്‍കുര്യാത്തി-9020800499 , ഷബീര്‍ പട്ടാമ്പി 9645200100 ഈ നമ്പറുകളില്‍ ബന്ധപ്പെടുക.
ഒന്നാംസമ്മാനം 10001 രൂപയും തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പനചെയ്യുന്ന ശില്‍പ്പവും പ്രശംസാപത്രവും

രണ്ടാം സമ്മാനം 5001 തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്യുന്ന ശില്‍പ്പവും പ്രശംസാപത്രവും

മൂന്നാം സമ്മാനം 1001 തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്യുന്ന ശില്‍പ്പവും പ്രശംസാപത്രവും
എല്ലാ പിന്തുണകളും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളെവരോടും ഈ സന്തോഷവാര്‍ത്ത അറിയിക്കുന്നു .....
സ്നേഹത്തോടെ .......
.
ഗോപി വെട്ടിക്കാട്ട്
ശ്രുതിലയം കമ്മ്യൂണിറ്റി
9400506261
'ശ്രുതിലയം ബ്ലോഗ്‌' . http://shruthilayamco.blogspot.com/

♫ join us...."sruthilayam" "ശ്രുതിലയം" http://www.orkut.com/Main#Community?cmm=95521351 സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ കംമുനിട്ടി... വായന ഇഷ്ട്ടപ്പെടുന്നവരുടെ കമ്മുനിട്ടി ... സൌഹൃതത്തിന്റെ കമ്മുനിട്ടി.... വായിക്കുക... വിലയിരുത്തുക...

2010, ജൂൺ 24, വ്യാഴാഴ്‌ച

അറബിയുടെ പൈനാപ്പിള്‍ ...കഥ


ഒരു അത്യാവശ്യ കാര്യത്തിന് സ്പോണ്‍സര്‍ ആയ അറബിയെ കാണാന്‍
അയാളുടെ വീട്ടിലേക്കു പോയതാണ്..
ഇടക്കൊക്കെ ആ‍ വീട്ടില്‍ പോകാറുള്ളത് കൊണ്ട് അവിടത്തെ
ജോലിക്കരെയൊക്കെ നല്ല പരിചയം .
എല്ലാവരും മലയാളികള്‍ .അറബി വീടിന്‍റെ പിന്‍വശത്തുള്ള
തോട്ടത്തില്‍ ഉണ്ട് എന്നറിഞ്ഞ് അങ്ങോട്ട്‌ ചെന്നു..
ഒരു ഒപ്പിട്ടു കിട്ടേണ്ട കാര്യമേയുള്ളൂ.

കണ്ടപാടെ സലാം പറഞ്ഞു..
ആളാകെ ചൂടായി നില്‍ക്കയാണ്‌ ..ജോലിക്കാരെ പുളിച്ച ചീത്ത വിളിക്കുന്നുണ്ട് ..
അവര്‍ രണ്ടു പേരുണ്ട് ..വലിയൊരു കുഴിയും കുഴിച്ച്.. കൈക്കോട്ടും പിടിച്ചു നില്‍ക്കുന്ന് ..
ഒരു ഉണങ്ങിയ പൈനാപ്പിളിന്റെ തല വാങ്ങിയിട്ടിട്ടുണ്ട്...
അവരോടു പതുക്കെ ചോദിച്ചു ..ആള് നല്ല ചൂടിലാണല്ലോ...
ഒന്നും പറയണ്ടാ.. ഒക്കെ ഇങ്ങലെക്കൊണ്ട് ഉണ്ടായതാ..
എന്ത് പറ്റി..

കഴിഞ്ഞ തവണ ങ്ങള് കൊണ്ട് വന്ന പൈനാപ്പിളിന്റെ തല
കുഴിച്ചിടാന്‍പറഞ്ഞിട്ട് അന്ന് കുഴിച്ചിട്ടു...
എന്നിട്ട് ..
എന്നിട്ടെന്താ. ഇപ്പൊ ഒനത് പറിക്കണം...
ഞങ്ങള് ആവുന്നത്ര പറഞ്ഞു നോക്കി..പൈനാപ്പില് ഉണ്ടാവനത് മുകളിലാണെന്ന്..
പിരാന്തന് പറഞ്ഞാല്‍ മനസ്സിലാവണ്ടേ ..
ഞങ്ങളെ പഠിപ്പിക്കാന്‍ നിക്കാണ്..
ഓന്‍ പരേണത് ഇല മുകളില്‍ ആണെങ്കില്‍ കായ അടീലല്ലേന്ന് ...
മണ്ണില്‍ തന്നെയാ ഉണ്ടാവാന്നു മൂപ്പര് ...
വല്ലതും പറയാന്‍ പറ്റോ ..അറബി ആയിപ്പോയില്ലേ...
കൈക്കോട്ടു കൊള്ളാ തിരിക്കാനാ ഇത്രേം വല്യ കുഴി കുഴിച്ചത് ..
ഇങ്ങള് തന്നെ ഒന്ന് മറഞ്ഞു മനസ്സിലാക്കി ക്കൊടുക്ക് ....

കുടുങ്ങിയല്ലോ ..
ഇയാളെ ഇപ്പൊ എങ്ങനെ പറഞ്ഞുമനസ്സിലാക്കും...
അങ്ങോട്ട്‌ എന്തെങ്കിലും പറയുന്നതിനു മുന്നേ തന്നെ അറബി പറയാന്‍ തുടങ്ങി..
കള്ള ഹിമാരിങ്ങള് ..
ശരിക്ക് വെള്ളം ഒഴിക്കാത്തത് കൊണ്ടാ ..
പൈനാപ്പില് ചെടി ഒണങ്ങി പോയത് ...
അല്ലെങ്കില്‍ ഇപ്പൊ കായ ഉണ്ടാവണ്ടാതാ...
അടുത്ത തവണ നീ വരുമ്പോ ..രണ്ടെണ്ണം കൂടുതല്‍ കൊണ്ട് വാ...
ശരിയെന്നു തലയാട്ടി ഒപ്പിടീച്ചു പോന്നു........


ഗോപി വെട്ടിക്കാട്ട്
"ശ്രുതിലയം"
http://www.orkut.com/Main#Community?cmm=95521351

2010, ജൂൺ 20, ഞായറാഴ്‌ച

ഇരിക്കപ്പിണ്ടം...കവിത

ശുഷ്ക്കിച്ച നെഞ്ഞിന്‍ കൂട്ടില്‍
നിന്നിളകിപ്പറിഞ്ഞൊരു കുടം കഫം
നീട്ടിത്തുപ്പിയാ വൃദ്ധനിരുന്നു
ഭിത്തിയില്‍ ചാരി..

ചര്‍ച്ചകള്‍ തുടരട്ടെ ..
ബോധിപ്പിക്കാനിനിയില്ലയൊന്നും
വിധിക്കുക നിങ്ങള്‍ ..
ന്യായാധിപര്‍
ഭൂരിപക്ഷമുള്ളവര്‍..

മുന്നേ പോയവരെത്ര
പുറകിലായിനിയുമെത്ര
പടിയടച്ചിനിയെത്ര
ഇരിക്കപ്പിണ്ടം വെക്കാന്‍ ...

പണ്ടയാള്‍ പറഞ്ഞതും
പറയാതിരുന്നതും
തൊണ്ടയില്‍ കുരുങ്ങി
ജീര്‍ണിച്ചു പഴുപ്പായി..

മഴവില്ലിന്‍ വര്‍ണമല്ല..
ചുവപ്പിനാല്‍ വരക്കണം ചിത്രം
ചോരയില്‍ മുക്കി കൈകള്‍
ചുവരില്‍ പതിക്കണം..

ക്ഷുഭിതയൌവ്വനം ..
ഹോമിക്കുമഗ്നികുണ്ടത്തില്‍ നിന്നും
ഖബന്ധങ്ങള്‍ എഴുന്നേറ്റു .
തെരുവില്‍ അലയവെ..

വിപ്ലവ നഗരിയില്‍..
ജനസാഗരം ഇരമ്പുന്നു
ആചാര്യ സൂക്തം വീണ്ടും
വീര്യമായ് മുഴങ്ങുന്നു..

ഏറ്റു വാങ്ങിയോരാ വിധി
നെഞ്ഞിലെ മിടിപ്പാക്കി
പടികള്‍ ഇറങ്ങവേ
അറിയാതെ ചുണ്ടുകള്‍ മന്ത്രിച്ചു
ലാല്‍ സലാം...

ഗോപിവെട്ടിക്കാട്

നുറുങ്ങു കഥകള്‍ ..ഏഴാം ഭാഗം..

രോമക്കുപ്പായം

മോണിട്ടറില്‍ തെളിഞ്ഞ വീഡിയോ ചിത്രം കണ്ടു അയാള്‍ നടുങ്ങി ..
തൂക്കിയിട്ടിരിക്കുന്നൊരു ജീവി...കൊളുത്തില്‍ അത് കിടന്നു പിടക്കുന്നു...
പഞ്ഞി പോലെ വെളുത്ത രോമമുള്ള അതിന്‍റെ തൊലി ഒരാള്‍ ഉരിക്കുകയാണ് .അത് ജീവനുള്ളതാണ് എന്ന സത്യം
അയാളെ തളര്‍ത്തി ..വാര്‍ന്നു വീഴുന്ന ചോരയുമായ്‌ പിടക്കുന്നത്‌ കാണാന്‍ ആകാതെ അയാള്‍ കണ്ണുകള്‍ മൂടി ..

കണ്ണാടിക്കുമുന്നില്‍ ഇന്നലെ വാങ്ങിയ രോമക്കുപ്പായത്തിന്റെ സൌന്ദര്യം ആസ്വദിക്കുന്ന ഭാര്യയില്‍
അയാളുടെ കണ്ണുകള്‍ ഉരുകിയൊലിച്ചു...

സൈക്കിള്‍....

"വേഗം നടക്കു അല്ലെങ്കില്‍ ഇന്ന് ഡോക്ടറെ കാണാന്‍ പറ്റില്ല.."
അയാള്‍ കുട്ടിയുടെ കൈ പിടിച്ചു വലിച്ചു..
അയാള്‍ക്കറിയാം അവന്‍റെ കണ്ണുകള്‍ കടയില്‍ നിര നിരയായ്‌ ഇരിക്കുന്ന കുഞ്ഞു സൈക്കിളുകളില്‍ ആണെന്ന്..
മുന്‍പൊക്കെ അവനത്‌ ആവശ്യപ്പെടുമായിരുന്നു ..അയാളപ്പോഴൊക്കെ ഓരോ ഒഴിവ് കഴിവ് പറഞ്ഞു നീട്ടും..
ഈയിടെയായി അവന്‍ ചോദിക്കാറില്ല..അവനും മടുത്തു കാണും...

ഡോക്ടറുടെ വാക്കുകള്‍ വെള്ളിടി പോലെ കാതില്‍ മുഴങ്ങി...
മരുന്നുകള്‍ക്കൊന്നും ഫലമില്ലാതാവുന്നു....ഇതിനുള്ള മരുന്നുകള്‍ വിദേശത്തുനിന്നും വരുത്തണം..
ലക്ഷങ്ങള്‍ വേണ്ടി വരും..എന്നാലും പരീക്ഷിക്കാമെന്നു മാത്രം..
നിങ്ങളെക്കൊണ്ട് അതിനോക്കെയാകുമോ..

തിരിച്ചു പോരുമ്പോള്‍ അയാള്‍ ആ‍ കടയുടെ മുന്നില്‍ ഒരു നിമിഷം നിന്നു ..
"മോനെ നിനക്കേത് സൈക്കിളാ ഇഷ്ടായെ.."
അവന്‍റെ കണ്ണുകള്‍ തിളങ്ങി...അവനതു വിശ്വസിക്കാനായില്ല ..
തെല്ലൊരു സംശയത്തോടെ അവന്‍ അച്ഛന്‍റെ മുഖത്തേക്കു നോക്കി ...
ആ‍ കണ്ണുകള്‍ നിറഞ്ഞോഴുകുകയായിരുന്നു ......



മറവി.....


വണ്ടി നീങ്ങിയപ്പോഴാണ് ഓര്‍ത്തത്‌ എന്തോ പറയാന്‍ മറന്നു പോയ പോലെ ..
പിന്നോക്കം തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു കണ്ണുകള്‍ പിന്തുടരുന്നുണ്ട് ..
എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ ചോദിക്കുന്നത് പോലെ ..
എന്തോക്കെയെ പറയണമെന്നുണ്ട് ..
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്തോറും മറവിയുടെ ആഴം കൂടുകയാണ്..
ഇന്നലെ വരെ ഒരു പാട് പറഞ്ഞതല്ലേ ..ഒന്നും ബാക്കി വെക്കാതെ ...
എന്നിട്ടും ...
യാത്രയുടെ ക്ഷീണം ഉറക്കത്തിലേക്കു വഴിമാറിയ നിമിഷങ്ങളിലോന്നില്‍
അവള്‍ അടുത്ത് വന്നിരുന്നു ചോദിച്ചു ..
ഞാന്‍ പറയട്ടെ ..എന്താ പറയാന്‍ മറന്നതെന്ന്...
ഉം
കനം വെച്ചുതുടങ്ങിയ അടിവയറില്‍ കൈത്തലം എടുത്തു വെച്ചുകൊണ്ട് തെല്ലൊരു നാണത്തോടെ ..
"മോന്‍റെ കാര്യമല്ലേ"......


ഗോപിവെട്ടിക്കാട്





2010, ജൂൺ 17, വ്യാഴാഴ്‌ച

ശത്രു....കവിത

നിങ്ങളില്‍ തിരയുന്നത്
എനിക്കൊരു ശത്രുവിനെ ...
കുറ്റം ആരോപിക്കാന്‍
സ്ഥാപിച്ചെടുക്കാന്‍ .
വിധിക്കാന്‍ ..ശിക്ഷിക്കാന്‍ ..

എനിക്കെന്റെ മതം
ഗോത്രം ..ജാതി ..
അതിലൂന്നിയ രാഷ്ട്രം.
രാഷ്ട്രീയം ..
ചിന്തകള്‍ ..നീതി

നീ മിണ്ടരുത് ..
ചോദ്യം ചൈയ്യരുത്
എന്നില്‍ വിശ്വസിക്കുക
അനുസരിക്കുക...

അവിശ്വാസി ..
നിന്റെ പാപത്തിന്‌
നിനക്ക് ഞാന്‍ തരുന്നത് .
അന്ത്യനാളില്‍
അളന്നു തൂക്കിയ
നരകത്തീയല്ല..
പൊട്ടിച്ചിതറാന്‍
കുഴി ബോംബുകളാണ്.......

ഗോപിവെട്ടിക്കാട്

2010, ജൂൺ 15, ചൊവ്വാഴ്ച

മുറിവുകള്‍ ...കവിത


മുറിവുകള്‍ ..
ആഴത്തിലേക്ക് ഇറങ്ങി
ഹൃദയത്തിന്റെ
അടി വേരുകള്‍ തേടി ..

പഴുത്തും...കരിഞ്ഞും
പുറമേ കാണുന്നത്
ചൊറിച്ചില്‍ മാത്രം ..

ആയുധം കൊണ്ടല്ല
അക്ഷരങ്ങള്‍ കൊണ്ടാണ്
മുറിയുന്നത്‌ ..

നിനക്ക് ഗാണ്ടീവമുണ്ട്
തെളിക്കാന്‍ തേരാളിയും ...
എനിക്കെന്‍റെ കവചം
നഷ്ട്ടമായതല്ല
അഴിച്ചു വെച്ചതാണ്

ദാനമായ്‌ നീ ചോദിച്ചതും
ഞാന്‍ തന്നതും
എഴുത്താണികള്‍

വിദ്യ മറന്നതും ..
മണ്ണില്‍ പുതഞ്ഞതും ..
ഗുരുശാപമല്ല..
സ്വയം കൃതാര്‍ത്ഥം..

ഇനിയാ ..
ഒഴിയാ തൂണിയില്‍നിന്നും
അക്ഷര ശരങ്ങള്‍ ..
കൈ തളരും വരെ....
എയ്തു കൊള്ളുക

ഗോപിവെട്ടിക്കാട്

2010, ജൂൺ 10, വ്യാഴാഴ്‌ച

ഇതെന്റെ അമ്മയാണ് .കഥ..



ഇതെന്റെ അമ്മയാണ് .കഥ..
...................................
നാണി ത്തള്ള മരിച്ചു ......
ഇന്നലെ ക്കൂടി കണ്ടതാണ് ...കൂനി ക്കൂനി ഒരു കൈ കാല്മുട്ടില് താങ്ങി
ചായ പ്പീടികയില് നിന്നും നടന്നു വരണത് ...
"വയ്യെങ്കില് വീട്ടില് ഇരുന്നാല് പോരെ ..എന്തിനാ ഇങ്ങനെ നടക്കണേ.."
ഒന്ന് നീര്ന്നു നിന്നു ...
"തീരെ വയ്യ ..ന്നാലും ഈ നേരയാല് ഒരു ചായ കുടിക്കണം "
പകുതി വിഴുങ്ങിയും പകുതി പറഞ്ഞും ...
പറഞ്ഞു പറഞ്ഞു നാണിത്തള്ള കിതച്ചു.
വഴിയില് ആരെകണ്ടാലും എന്തെങ്കിലുമൊക്കെ പറയണം ..
അത് കൊണ്ട് തന്നെ എല്ലാവരും കണ്ടതായി നടിക്കാതെ കടന്നു പോകും...
"പോണ വഴിക്ക് വീട്ടില് കേറി എന്തെങ്കിലും കഴിച്ചിട്ട് പോയാല് മതി...

പുറമ്പോക്കിലെ കുടിലിന്റെ മുന്നില് ആളുകള് കൂടിയിട്ടുണ്ട് ...
അകത്തേക്ക് കടന്നു..നിലവിളക്കില് എരിയുന്ന തിരിയുടെ വെളിച്ചത്തില് ആ മുഖത്തിനു
സ്വര്ണത്തിന്റെ തിളക്കം..ചുളിവു കളെല്ലാം പോയി രിക്കുന്നു...
ചെറിയൊരു പുഞ്ചിരി യോടെ ..ഉറങ്ങിക്കിടക്കുകയാനന്നെ തോന്നൂ..

ഇനിയിപ്പോ ആരും വരാന് ഇല്ലാത്ത സ്ഥിതിക്ക് എന്തിനാ വൈകിക്കണേ.
ആകെയുണ്ടായിരുന്നത് ഒരു മോളാ ...
അത് ആരുടെയോ കൂടെ ഓടിപ്പോയിട്ടു കാലം കുറെ ആയി
എവിടെയാനെന്നൊരു വിവരവുമില്ല ..


പാടത്തും പറമ്പിലും ഓടി നടന്നു പണിയെടുക്കുന്ന കാലത്ത് നാണിത്തള്ളക്ക് എല്ലാം ഉണ്ടായിരുന്നു
പിന്നീട് എപ്പോഴോ ഓരോന്നായി നഷ്ട്ടപ്പെട്ടു...
ആദ്യം പോയത് കുമാരേട്ടനാണ് ....തോട്ടില് വീണ്...
നാണിത്തള്ള അമ്മിണിയെ പെറ്റതിന്റെ പിറ്റേന്ന് ...
കന്നുകാലിയെ കഴുകാന് കൊണ്ട് പോയതാ....അപസ്മാരം ഇളകി .
ചത്തു പൊന്തി കൈതക്കൂട്ടത്തില് തടഞ്ഞു കിടന്നു ...
എല്ലാവരും പറഞ്ഞു ...പെറ്റു വീണതും തന്തയെ കൊണ്ട് പോയി....

ഓര്മ വെച്ച നാള് തൊട്ടു നാണിയമ്മ വീട്ടിലെ പണിക്കു വരുന്നുണ്ട്...അമ്മിണിയും കൂടെ യുണ്ടാകും...
അമ്മ തളര് വാദം വന്നു കിടപ്പിലായതുകൊണ്ട് കാലത്ത് കുളിപ്പിച്ച് തന്നെ സ്കൂളില് വിട്ടിരുന്നതും വീട്ടിലെ പണികളൊക്കെ ചിയ്തിരുന്നതും നാണിയമ്മയാണ്..അന്നൊക്കെ നാണിയമ്മയെ കാണാന് അമ്മയേക്കാള് ഭംഗി യായിരുന്നു..വെളുത്തു അധികം തടിയില്ലാതെ ...ചുരുണ്ട് നീണ്ടു കിടക്കുന്ന മുടിയില് കാച്ചിയ എണ്ണയുടെ മണം.. പടിയിറങ്ങുമ്പോള് നാണിയമ്മ പറയും
"മോനെ അമ്മിണിയെ നോക്കിക്കോളനെ"

അന്നൊരു ഞായറാഴ്ച ..
ഞായറാഴ്ചകളില്‍ അച്ഛന്‍ തട്ടിന്‍ മുകളിലെ വായനാ മുറിയിലായിരിക്കും..
സമയത്തിനു ഊണ് പോലും കഴിക്കാതെ ....വായനയില്‍ മുഴുകിയിരിക്കും....
പൂരപ്പിരിവുകാര് വന്നപ്പോള്‍ അച്ഛനെ വിളിക്കാന്‍ തട്ടിന് പുറത്തേക്കു പോയതാണ് ..
അവിടെ ..നാണിയമ്മയും അച്ഛനും ....
തന്നെ കണ്ടതും നാണി യമ്മ മുണ്ട് വാരിച്ചുറ്റി ചാടി എഴുന്നേറ്റു...
തിരിച്ചു കോണിപ്പടി ഓടിയിറങ്ങി...അമ്മയുടെ മുറിയില്‍ ചെന്നു...നിന്നു കിതച്ചു..
"എന്താടാ നിന്നു കിതക്കണേ" നീയെന്തിന്ന ഇങ്ങനെ ഓടണെ ..
അച്ഛനോട് പറഞ്ഞോ...
'ഉം"... വെറുതെ ഒന്ന് മൂളി ..
പാവം അമ്മ ...ഒന്നെഴുന്നെല്‍ക്കാന്‍ കൂടി വയ്യാതെ...
തന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ..
അന്ന് മുതല്‍ നാണിയമ്മയെ വെറുത്തു...അമ്മിണിയെ വെറുത്തു....
നാണിയമ്മ ഇനി ഇവിടെ പണിക്കു വരണ്ടാ ....
അമ്മക്കൊന്നും മനസ്സിലായില്ല...
"അതെന്താടാ പെട്ടെന്ന് ഇങ്ങനെ..." അതൊരു പാവമല്ലേ ..ഒന്നുമില്ലെങ്കിലും നീയതിന്റെ മുലപ്പാല് കുടിച്ചിട്ടുണ്ട് ..അത് മറക്കണ്ടാ...
തീര്‍ത്ത്‌ പറഞ്ഞു... വേണ്ടാ എന്ന്‌ പറഞ്ഞാല്‍ വേണ്ടാ എന്ന്‌ തന്നെ...
അച്ഛന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല...
ജോലി കഴിഞ്ഞു വന്നാല്‍ മുകളില്‍ തന്നെയായി ..വല്ലപ്പോഴും അത്യാവശ്യത്തിനു അമ്മയുടെ
മുറിയില്‍ വരും ...തന്നെ കണ്ടതായി പ്പോലും നടിച്ചില്ല...
നാണിയമ്മ വരാതായി... പകരം അടുത്തുള്ള മറ്റൊരു സ്ത്രീയായി വീട്ടു പണിക്ക്...

അമ്മിണി വല്യ പെണ്ണായപ്പോള്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി...പിന്നെ നാണിയമ്മയുടെ കൂടെ കൂലിപ്പണിക്ക് പോയിത്തുടങ്ങി..
എന്നോ ഒരു ദിവസം അമ്മിണിയെ കാണാതായി,മനക്കല് പണിക്കു നിന്നിരുന്ന വാസൂനേം ..
നാണിയമ്മ ആരോടും ഒന്നും പറഞ്ഞില്ല...തിരയാനും പോയില്ലാ...നഷ്ട്ടങ്ങളുടെ കണക്കില്‍ അമ്മിണി യെയും വരവ് വെച്ച് കാണും....
നാടിന്‍റെ നെഞ്ചു പിളര്‍ത്തി തീവണ്ടി പാഞ്ഞപ്പോള്‍ നാണിയമ്മയുടെ വീട് റെയില്‍വേ എടുത്തു പോയി...പുറമ്പോക്കില്‍ ഒരു കുടില് വെച്ചിട്ടായി പിന്നെ നാണിയമ്മയുടെ താമസം...
കാലത്തിന്‍റെ കുത്തൊഴുക്കില്‍ നാണിയമ്മ ..നാണിത്തള്ളയായി മരിച്ചു...

ഇനി പുറത്തേക്ക് എടുക്കാം അല്ലെ.. ആരോ പറഞ്ഞു..ആരെങ്കിലും ഒന്ന് രണ്ടാളുകള് വരാ...
ഒരു ഉള്വിളി പോലെ ...കണ്ണ് കലങ്ങി ..ഇടനെഞ്ച് വിങ്ങി..
വായില് മുലപ്പാലിന്റെ മധുരം കിനിഞ്ഞു ..ഇത് നിന്റെ അമ്മയാണ്...
അകത്തേക്ക് കടന്നു ...നാണിയമ്മയുടെ തല പിടിച്ചു ....ചിതയിലേക്ക് എടുത്തു വെച്ചു .. വലം വെച്ചു...ആരോടെന്നില്ലാതെ പറഞ്ഞു ....
ഞാന് കൊളുത്താം ചിത ...ശേഷം ഞാന് കെട്ടിക്കോളാം..
ശേഷക്രിയ ഞാന് ചൈയ്തോളാം...
ഇതെന്റെ അമ്മയാണ് ..എന്റെ മാത്രം അമ്മ....

2010, ജൂൺ 8, ചൊവ്വാഴ്ച

തണ്ട് തുരപ്പന്‍ .



തഴച്ചു വളരുന്ന കൃഷിയില്‍
അവിടവിടെ
ചില കീടങ്ങള്‍
മുഞ്ഞ ..പാറ്റ..
കീട നാശിനിയും
അതി ജീവിച്ച് ചില
തണ്ട് തുരപ്പന്‍ ..
തളിച്ചതിന്റെ പിഴവോ ..
അതി ജീവനത്തിന്റെ മിടുക്കോ
തണ്ട് തുരപ്പന്‍ തുരക്കുന്നു..
ബലമുള്ള ചെടി തിരഞ്ഞ്
ഒരു കുത്ത് കടക്കല്‍ തന്നെ ..
നീര് ഊറ്റി.. തണ്ട് ചവച്ച്‌..
അടുത്തതിലേക്ക് ..നാശം...
സഹികെട്ട് അറ്റ കൈക്കൊരു
കടും പ്രയോഗം ...
തുണി പറിച്ച്‌ തലയില്‍ കെട്ടി
പുളിച്ച നാല് തെറി...

ചെടികള്‍ ഇല്ലാത്തതോ
നീരിന്റെ കുറവോ
അടുത്ത കണ്ടത്തിലിരുന്നു
തണ്ട് തുരപ്പ നിപ്പോള്‍
കൊഞ്ഞനം കുത്തുകയാണ്

ഗോപി വെട്ടിക്കാട്ട്
"ശ്രുതിലയം"
http://www.orkut.com/Main#Community?cmm=95521351

2010, ജൂൺ 7, തിങ്കളാഴ്‌ച

ആത്മഹത്യ...


ചുണ്ടിനും
കപ്പിനുമിടയില്‍
ആയുസ്സിന്റെ
പിടച്ചില്‍...
നിശ്ചലമായ
കാലത്തിന്റെ
തണുപ്പ്...


തെന്നിമാറാന്‍
കുതറുന്ന കാറ്റില്‍
ചന്ദനത്തിരിയുടെ
ഗന്ധം,,,
അടുക്കള തിരഞ്ഞ് ..
അടക്കിപ്പിടിച്ച
നിശ്വാസം ..
മണ്ണിന്റെ ചൂടില്‍
ഇരകാത്തിരിക്കും
പുഴുക്കള്‍ ...

തിരക്കിട്ട്
കടന്നുപോയ
സമയത്തെ
സാക്ഷിയാക്കി
ചുണ്ടിനും
കപ്പിനുമിടയില്‍
എപ്പോഴോ
ദൂരം മരിച്ചു.........


ഗോപിവെട്ടിക്കാട്

2010, ജൂൺ 2, ബുധനാഴ്‌ച

ചിലരങ്ങനെയാണ് ...

ചിലരങ്ങനെയാണ് ...
നേരെ വന്നു ചോദിക്കും ..
ഓര്‍മ്മയുണ്ടോ ?

ഇല്ലെങ്കിലും ഉണ്ടെന്നു തലയാട്ടും..
ഒര്മാത്താലുകള്‍ മറിച്ച് നോക്കും ..
പറിഞ്ഞ ഏടുകള്‍ തേടി അലയും...

കണ്ണുകള്‍ തിളങ്ങും ..
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
മൂന്നാമത്തെ അല്ലെ...
പുള്ളിപ്പാവടയിട്ട് ..മൂക്കൊലിച്ച്...

ഒക്കത്തെ കുഞ്ഞിലും ..
കണ്‍ തട കറുപ്പിലും
വായിച്ചെടുക്കാം ..
കാലത്തിന്റെ ദൈര്‍ഘ്യം ...

ഒഴിഞ്ഞ കഴുത്തും
സിന്ധൂര രേഖയും
ചുറ്റിലും തിരയുന്നുണ്ട്
കളഞ്ഞു പോയ കൌമാരം ....

തരിഞ്ഞു നടക്കുമ്പോള്‍ ..
കാതോര്‍ക്കും
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
തേങ്ങലുകള്‍ കേള്‍ക്കുന്നുണ്ടോ...


ഗോപി വെട്ടിക്കാട്ട് .....

2010, ഏപ്രിൽ 24, ശനിയാഴ്‌ച

പശുവും ...കിടാവും.


അലഞ്ഞു നടന്ന
കാലിക്കൂട്ടത്തിന്
മണ്ണ് ദാനം കൊടുത്ത
പ്രഭുക്കള്‍ ..
വെളുത്ത പശുക്കളെ
വിശുദ്ധരാക്കി ..
വിശുദ്ധര്‍ ദൈവങ്ങളായി .
ഉണ്ടുറങ്ങി..
പെറ്റു പെരുകി
വിഗ്രഹങ്ങളായി...

കടല്‍ കടെന്നെത്തിയ
വിശിഷ്ട ഭ്രൂണം
മുത്തച്ഛന്റെ ഊരത്തഴമ്പ്
തലവരയാക്കി ...
അഭിഷക്തനായി.
വായ്മൊഴികള്‍
വരമൊഴികളായി...
നാവടക്കൂ ..പണിയെടുക്കൂ

ചിലപ്പോഴെങ്കിലും
വയറൊട്ടി ...
ഏന്തിവലിഞ്ഞു ..
കാലികളിപ്പോഴും...
കരിഞ്ഞുണങ്ങിയ
മേച്ചില്‍ പുറങ്ങളില്‍ .
കച്ചിത്തുരുമ്പിനായ്
വാ തുറക്കാറുണ്ട്....


ഗോപിവെട്ടിക്കാട്

2010, ഏപ്രിൽ 18, ഞായറാഴ്‌ച

സ്വര്‍ഗ്ഗ പാത.. കഥ

നിശ്ശബ്ധത തളം കെട്ടിനിന്ന ആ‍ മുറിയില്‍ കനത്ത ഇരുട്ടായിരുന്നു...
ഒരു മേശക്കു ചുറ്റു മാണെങ്കിലും മൂന്നു പേര്‍ക്കും തമ്മില്‍ തമ്മില്‍ കാണാന്‍ പറ്റാത്തത്ര ഇരുട്ട് ..
ഇരിക്കുന്നത് ഒരേ ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും ഓരോരുത്തരും ചിന്തിച്ചത് ഒരേ പോലെയല്ലായിരുന്നു ..
ആദ്യമായിട്ടാണ് അവര്‍ പരസ്പരം കാണുന്നത് തന്നെ..മൂന്നു സ്ഥലങ്ങളില്‍ നിന്നു വന്നവര്‍..
അടയാള വാക്യങ്ങള്‍ അവരെ ഒന്നാക്കിയിരിക്കുന്നു..

മൂന്നാമന്‍ കൂട്ടത്തില്‍ തീരെ പ്രായം കുറഞ്ഞവന്‍ ...
അവനിപ്പോള്‍ ചിന്തിച്ചത് ഉമ്മയെ യെ ക്കുറിച്ചാണ് ..വീട്ടില്‍ അമ്മയും പെങ്ങളും തനിച്ചേയുള്ളൂ ...
അമ്മയിപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവുമോ ...താന്‍ വരാന്‍ അല്‍പ്പം വൈകിയാല്‍ പേടിച്ചു വിറച്ചിരിക്കുന്നതാണ്
ഉപ്പ ഇന്നും രാത്രി വിളിച്ചിരിക്കും ...തന്നെ ചോദിച്ചിരിക്കും ..എന്തെങ്കിലും നുണ പറഞ്ഞിട്ടുണ്ടാവും ...
പരീക്ഷ അടുത്താല്‍ പിന്നെ അച്ഛന്‍ പതിവുള്ളതാണ് .
നന്നായി പഠിക്കണം ..
സി എ ക്കാണ്‌ പഠിക്കുന്നത് എന്ന ഓര്മ വേണം..
നിസ്കാരം മുടക്കരുത് ...
ഇന്നും ഉമ്മ യോടതൊക്കെ പറഞ്ഞിട്ടുണ്ടാവും..
പാവം ഉപ്പ.. തന്നിലാണ് എല്ലാപ്രതീക്ഷയും
കാലമെത്രേ ആയി വല്ല നാട്ടിലും ജോലി ചെയ്യുന്നു..വര്‍ഷത്തിലോ രണ്ടു വര്ഷം കൂടുമ്പോഴോ
ഒന്നോ രണ്ടോ മാസം ..ഉപ്പയുടെ സ്നേഹം അറിഞ്ഞിട്ടുള്ളത് വാക്കുകളില്‍ കൂടി മാത്രം..
ചെവിക്കകത്ത്‌ പതിഞ്ഞ സ്വരത്തില്‍ ഉപ്പയിരുന്നു പറയുന്നു ....
മോന് നല്ലൊരു ജോലി കിട്ടീട്ടു വേണം ഉപ്പയ്ക്ക് നാട്ടില്‍ നില്‍ക്കാന്‍..
അയാള്‍ മെല്ലെ തല ഉയര്‍ത്തി കൂടെയുള്ളവരെ നോക്കി ...
കൊത്തി വെച്ച ശില പോലെ ..
നിഴല്‍ രൂപങ്ങള്‍..


രണ്ടാമന്‍ .. നിറ വയറുമായ് കാത്തിരിക്കുന്ന ഭാര്യയോടും പിറക്കാനിരിക്കുന്ന
കുഞ്ഞിനോടൊപ്പം ആശുപത്രി കിടക്കയിലാണ്..
പ്രസവത്തിനു രണ്ടു ദിവസം കൂടി എടുക്കും ....നാളെ ഒരു സ്കാന്‍ കൂടി ചെയ്യണം..
ചിലപ്പോള്‍ സിസേറിയന്‍ തന്നെ വേണ്ടി വരും..
നല്ല ക്ഷീണം ഉണ്ടാവ്ള്‍ക്ക് ..
അധികം വൈകാതെ ചെല്ലാമെന്നു പറഞ്ഞു പോന്നതാണ്..
അവളുടെ വീട്ടില്‍ നിന്നും ഇറക്കി ക്കൊണ്ട് പോരുമ്പോള്‍ കൈത്തലം മുറുകെ പ്പിടിച്ചു അവള്‍ പറഞ്ഞവാക്കുകള്‍ ...
എനിക്ക് നിങ്ങള് മാത്രമേയുള്ളൂ ..ഈ ലോകത്തില്‍..
പിന്നെ ഒരിക്കലും അവള്‍ക്കത് ആവര്‍ത്തിക്കേണ്ടി വന്നിട്ടില്ല
ഇന്നലെ ആശുപത്രി കിടക്കയില്‍ ആ‍ വാക്കുകള്‍ മനസ്സിനെ പൊള്ളിച്ചു ..


ഒന്നാമന്‍ നാളത്തെ പുലരി ചുവക്കുന്നത് സ്വപ്നം കാണുകയായിരുന്നു ....
ബലി ചോരയുടെ തീക്ഷണ ഗന്ധം അയാളെ മത്തു പിടിപ്പിച്ചു ...
ചിതറിത്തെറിക്കുന്ന കരിഞ്ഞ മാംസം ...
അയാള്‍ക്ക്‌ ചിരി വന്നു...
ശത്രു ഓരോന്നായി കണ്മുന്നില്‍ തെളിഞ്ഞ വന്നു ...
എല്ലാം
തെരുവ് പട്ടികളെപ്പോലെ തെരുവില്‍ ഒടുങ്ങട്ടെ..
നാളെ തനിക്കു തുറന്ന് കിട്ടുന്ന സ്വര്‍ഗ വാതില്‍ ...

ദൂരെ നിന്നും കനത്ത ഇരുട്ടിനെ കീറി മുറിച്ചു വരുന്ന വാഹനത്തിന്റെ വെളിച്ചം
മുറിക്കകത്ത് കടന്നു വന്നപ്പോള്‍ അയാള്‍ എഴുന്നേറ്റു..
അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി...
പോകാം.. സമയമായി..പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ ...
മൂന്നാമന്‍ ഉമ്മ യെയും രണ്ടാമന്‍ ഭാര്യയേയും ഉപേക്ഷിച്ചു ....
സ്വര്‍ഗ്ഗ പാതയില്‍ ഒന്നമാനോടൊപ്പം യാത്രയായി...


ഗോപി വെട്ടിക്കാട്ട്


2010, ഏപ്രിൽ 6, ചൊവ്വാഴ്ച

നുറുങ്ങു കഥകള്‍ ..ആറാം ഭാഗം

ശബ്ദം ...

നശിച്ച ശബ്ദം ...
തലക്കകത്ത് തീവണ്ടി എഞ്ചിന് ചൂള മടിക്കുന്നത് പോലെ ..
പഠന മുറിയിലും ...
അടുക്കളയിലും ..
ടി വി യിലും ..
എല്ലായിടത്തും എല്ലാവരും ബഹളമുണ്ടാക്കുന്നു...
ഇവര്ക്കൊന്നു പതിയെ സംസാരിച്ചു കൂടെ...

അയാള് വീട്ടില് നിന്നും പുറത്തേക്കിറങ്ങി...റോഡില് വാഹനങ്ങള് അലമുറയിടുന്നു...
ബാറില് സാധാരണയില് കവിഞ്ഞ തിരക്ക് ..
ബഹളമായിരുന്നെങ്കിലും
റമ്മിന്റെ കുപ്പി മുക്കാലും ഒഴിഞ്ഞപ്പോള് ...
നേര്ത്തു നേര്ത്തു അതൊരു സിംഫണിയായി മാറി...
ഇപ്പോള് എങ്ങും നിശബ്ധത ....ലോകത്തിന്റെ ചലനം നിലച്ചു പോയിരിക്കുന്നു ..
ശാന്തം ...

അയാള് ഇറങ്ങി നടന്നു...
വഴിയില് ആരൊക്കെയോ പിറ് പിറ് ക്കുന്നുണ്ടായിരുന്നു...
"കള്ള് കുടിച്ചാല് വയറ്റില് കിടക്കണം...ഇങ്ങനെ ബഹളം വെച്ചാല് നാട്ടുകാര്ക്ക് ജീവിക്കണ്ടേ..."


പ്രണയം....

അവസാനത്തെ വിയര്‍പ്പുതുള്ളിയും വറ്റിക്കഴിഞ്ഞപ്പോള്‍ അവളയാളോട് പറഞ്ഞു..
ഇനിയും വൈകിയാല്‍ വീട്ടില്‍ തിരക്കും..ഇപ്പോള്‍ തന്നെ പല നുണകളും പറഞ്ഞു ഇറങ്ങിയതാണ്..
നാളെ അമ്പലത്തില്‍ വരണം ..അറിയാലോ എട്ടരക്കാണ്‌ മുഹൂര്‍ത്തം ..
അവസാനമായി എനിക്കൊന്നു കാണണം..അവള്‍ നിന്നു വിതുമ്പി...
എന്നെന്നും നമ്മുടെ പ്രണയത്തെ ഓര്‍മിക്കാന്‍ എനിക്കൊരു സമ്മാനം തരണം ...

"ഇത് എന്‍റെ ഹൃദയം " ഇത് നിനക്കുള്ളതാണ് ..
പളുങ്ക് പോലെ സൂക്ഷിക്കണം ..ഒരിക്കലും പൊട്ടാതെ ..അവളയാളുടെ കണ്ണീര്‍ തുടച്ചു...
ഈ മനസ്സ് ഞാനെന്‍റെ നെഞ്ഞോട് ചേര്‍ത്ത് വെക്കും...മരണം വരെ...
"ഇനി ഞാന്‍ പൊക്കോട്ടെ"കണ്ണില്‍ നിന്നു മറയുന്നത് വരെ അവള്‍ തിരിഞ്ഞു നോക്കി..
അയാള്‍ കാണില്ലെന്നുറപ്പായപ്പോള്‍ അവളാ ഹൃദയം എടുത്തോരേര് കൊടുത്തു ..
"ഒരു സമ്മാനം തന്നിരിക്കുന്നു.."
അവന്‍റെ ഹൃദയം നൂറു കഷ്ണങ്ങളാ യ് തുടിച്ചു കൊണ്ടിരുന്നു ....


പറയാന് മറന്നത് ...

ഒരിക്കലെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ...
കണ്ണ് കൊണ്ടോ.. വിരല് തുമ്പു കൊണ്ടോ ...
ഒരു സൂചനെയെങ്കിലും...
ഓര്മ വെച്ച നാള് മുതല് നിന്റെ കൂടെ ത്തന്നെയുണ്ടായിരുന്നില്ലേ...
എനിക്ക് നിന്നെ മന്സ്സിലാക്കാനയില്ലെങ്കിലും നിനക്കെന്നെ അറിയുമായിരുന്നില്ലേ..
എന്നിട്ടും..
അവള് നിന്ന് വിതുമ്പി...
പടിയിറങ്ങുമ്പോള് ഒരു ജന്മം മുഴുവന് നീറി നീറി ക്കഴിയാന്
എന്തിനു നീയിപ്പോള് എന്നോട് പറഞ്ഞു ..
നിന്റെ പ്രണയം....

ഗോപിവെട്ടിക്കാട്




പുകഞ്ഞ കൊള്ളി.


തലയുരുകി
ഉടലുരികി
ഒലി ച്ചിറങ്ങും
പ്രണയം ..

ചോദ്ധ്യങ്ങളായ്
ചൂണ്ട കൊളുത്തില്‍
പിടഞ്ഞു തീരും
സ്വപ്നം..

മൌന വാത്മീകം
ഇരന്നു വാങ്ങി
ഉരുകി തീരും
മോഹം..

ജനിക്കാതെ
മരിച്ച കുഞ്ഞിന്‍
ജാതകമെഴുതും
കണിയാന്‍..

കരിയടുപ്പില്‍ ..
ജ്വലിക്കാതെ
കരിഞ്ഞു തീരും
പുകഞ്ഞ കൊള്ളി..

ഊതിയൂതി
ഊര്ധ ശ്വാസം വലിച്ചു
പിടഞ്ഞു തീരും
ജന്മം..

ഗോപി വെട്ടിക്കാട്ട്

2010, മാർച്ച് 19, വെള്ളിയാഴ്‌ച

ഓട്ടോഗ്രാഫ്‌ ..


നിന്‍റെ തുറക്കാത്ത
ജനല്‍ച്ചില്ലുകളിലെ മൂടല്‍ മഞ്ഞ്
കണ്ണീരു പോലെ ഒലിച്ചിരങ്ങുമ്പോള്‍
മങ്ങിയ ചിത്രം പോലെ
എനിക്ക് നിന്നെ കാണാം....

പിഴുതെറിഞ്ഞിട്ടും..
പോകില്ലെന്ന വാശിയോടെ
അരുതരുതെന്നു വിലക്കുമ്പോഴും
തഴച്ചു വളരുന്ന ഓര്മകളെ
നീയിപ്പോള്‍
തുടച്ചു മിനുക്കുകയാവാം
അതിലെവിടെയെങ്കിലും
ഞാനുണ്ടോ എന്ന് തിരയുകയാവാം..

"ഒരിക്കല്‍ ഞാന്‍ വരും
ഒരു മഞ്ഞു തുള്ളിയായി"
അന്ന് നീയെന്നെ തിരിച്ചറിയുമോ"
ചിതലരിച്ച ഓട്ടോഗ്രാഫിലെ,
മായാത്ത അക്ഷരങ്ങളുടെ
പൊരുളറിയാതെ ..
പാഴായിപ്പോയ എന്‍റെയീ ജന്മം...

ഗോപിവെട്ടിക്കാട്

2010, മാർച്ച് 17, ബുധനാഴ്‌ച

ആശാന് ...(കഥ)


നായരെ കടുപ്പത്തില്‍ ഒരു ചായ ...
ചായപ്പീടികയില്‍ ചെന്നു കേറീതും ആശാന്‍ വിളിച്ച് പറഞ്ഞു...
പിന്നെ ഒഴിഞ്ഞ ബെഞ്ചിന്റെ മൂലയില് സ്ഥാനം പിടിച്ചു ..
ആരോടെന്നില്ലാതെ പറയാന് തുടങ്ങി...
ങ്ങള് ഒരു കാര്യം കേട്ടാ...
മ്മടെ മനക്കലെ ആനേടെ പാപ്പാനേ
കാണാനില്ലാത്രേ..ആ അടിച്ചു തെളിക്കാരി പെണ്ണാ യിട്ട്
അവനിത്തിരി ലോഹ്യം ണ്ടാരുന്നു...അവന് മുങ്ങീ താവും...
ഞാന് പറയുമ്പോ ങ്ങള് പറേം പരദൂശനാന്നു..ഇനീ പ്പോ കേക്കാം ..
ങ്ങള് ഒരു കഷ്ണം പുട്ട് കൂടി എടുക്ക്...വയറു കത്തലങ്ങു നിക്ക ണി ല്ല...
ഇത്തരി കടെലെന്റെ ചാറ് കൂടുതല് ഒഴിച്ചോലീന് ..
ന്‍റെ ആശാനെ ..പാപ്പാനല്ലേ..പോയിള്ളൂ...ഭാഗ്യം
.ആന ആരുടെയെങ്കിലും കൂടെ ചുറ്റിക്കളിയായാല്‍ പാവം നമ്പൂരി ചുറ്റും..
"നീ മുണ്ടാതിരിയെടാ ഹമുക്കെ ...
ആളെ ക്കളിയാക്കാന്‍ ഇരിക്യാ.."

തന്നെ തോട്ടിയിട്ട അപ്പുക്കിളിയോടു ആശാന്‍ ചൂടായി...
ങ്ങക്ക് അറീല്യ മ്മള് ഈ നാടായ നാട്ടിലൊക്കെ നടന്നു
കള്ള് ചെത്ത നോണ്ട് എല്ലാം കാണുനുണ്ട്..
മോളിലാണ് പണിയെങ്കിലും കണ്ണ് താഴത്താണേ

ചെത്താന്‍ കേറുമ്പോള്‍ താഴേക്കു നോക്കിണതു നാട്ടില്‍ പാട്ടാണെ...
ഇമ്മളെ രാരുമൂപ്പരുടെ മോളു കുളിമുറീല്‍ കുളിക്കാന്‍ കേര്യപ്പോള്‍
ഇങ്ങള് തെങ്ങിന്റെ മോളു അല്ലായിണോ?
ബാക്ക് ഞാള് പറയണോ?
നായര് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ആശാനെ ഒന്ന് ഒളി കണ്ണിട്ടു നോക്കി...
ങ്ങള് അവരും ഇവരുമൊക്കെ പരെണതു വിശ്വസിചോളെ..
ഒടെ തമ്പ്രാനാണ് അപ്പണി എനക്കില്ല...
പിന്നെ ചെലതൊക്കെ മ്മള് കാണാതേം ഇല്ലാ...
ങ്ങള് ഇത് കേക്ക് ...ന്റെ നായരെ
ആനക്ക് പട്ട വേണംന്ന് ആ ചെക്കന്
പറഞ്ഞിട്ടാ ഞാ പട്ട വെട്ടീത് ...എന്നുറ്റ് അപ്പറത്തെ പറമ്പില് ചെത്താന് കേറീതാ..
ചെത്തി കഴിഞ്ഞു ഇറങ്ങാന് നോക്കുമ്പോ താ നമ്പൂരിടെ പറമ്പീന്ന് ഒരു വര്ത്താനം കേക്കണ്.
നോക്കുമ്പോ ന്താ ..ആ വാല്യക്കരീം പാപ്പാനും ഒരു പട്ടയിമ്മേ പിടീം വലീം...
ഇറങ്ങിയ ദൂരം ഞാന്‍ മോളിലോട്ട് തന്നെ കേറി..
എന്‍റെ നയരേ ഒന്നും പരേണ്ടാ ..ആ‍ ചെക്കന്‍ പട്ട വിട്ടതും പെണ്ണ് താ കിടക്കണ് മലര്‍ന്നടിച്ചു...
പിന്നെ ന്‍റെ നായരെ കണ്ണ് മൂടീട്ടാ ഞാന്‍ തെങ്ങുമ്മന്നു ഇറങ്ങിയേ ....


ഇത്രെയും പറഞ്ഞു ആശാന് അപ്പുക്കിളിയോടായി ചോദിച്ചു...
അല്ലടാ ചെക്കാ ..നീയിന്നു ബസ്സില് പോയില്ലേ..
ഇല്ലാശാനെ ...ഇന്ന് നമ്മുടെ വാസു സഖാവിന്റെ രക്തസാക്ഷി ദിനല്ലേ...
മൂലക്കല് ഇന്ന് അനുസ്മരണ മുണ്ട്...വൈകീട്ട്...
സത്യത്തില് ഞാനതങ്ങു മറന്നു...
കൊല്ലെത്രെയായി...നാലും ഇപ്പള് കഴിഞ്ഞ പോലെ തോന്നാ .
ഉം ...നായര് ഒന്ന് മൂളി... കണ്ണിന്റെ മുന്പീന്നു അങ്ങട് മായണില്ല ആ കിടപ്പ് ..
അക്കോലത്തിലല്ലേ ആ നായിന്റെ മക്കള് വെട്ടിക്കീറിയെ
കട പൂട്ടുന്ന വരെ ഇവിടെ ഇരിക്കായിരുന്നു ..വാസൂം പിന്നെ നമ്മടെ മേലെത്തെ അശോകനും..
ഞങ്ങ ല് ഒരുമിച്ചാ ഇറങ്ങിയേ...
പടിഞ്ഞാട്ടു പോണ കണ്ടു ഞാന് ചോയിച്ചതാ ...
അപ്പൊ പറഞ്ഞു അശോകന്റെ വീട് വരെ പോണംന്ന് ...
കാലത്ത് കേക്കണത് ഇതല്ലേ....
ഓന് കൊല്ലിച്ചതാന്നു ആര്ക്ക അറിയാത്തെ നായരെ...
ആ അങ്ങനെക്കെ കേക്കുനുണ്ട് ..സത്യം ദൈവത്തിനല്ലേ അറിയോ ...


ങ്ങക്ക് വല്ല കാറ്റുണ്ടോ ന്റെ നായരെ ...ആശാന് ചൊടിച്ചു...
അന്ന് അമ്പലത്തില് വാള് പോസ്റ്റൊട്ടിക്കാന് ഒപ്പം ഉണ്ടായിരുന്നോനല്ലേ ഈ അശോകന്...
ദൈവം ഇല്ല്യാ ...കല്ലിനെ ആരാധിക്കാന് പാടില്ല്യാ എന്നൊക്കെ അമ്പലത്തിന്റെ നടവാതില്
എഴുതി വെച്ചാ പിന്നെ അവന്മാര് വിടോ ... തട്ടി ക്കളഞ്ഞു അത്രന്നെ .
കേസിന്ന് പുഷ്പ്പം പോലെല്ലേ അവന് ഊരിപ്പോന്നത്...
ആരാ അവനെ കേസ്സീന്നു രക്ഷിച്ചേ ..ങ്ങടെ പാര്ട്ടിക്കാര് തന്നെ....
പ്പൊ അവന് വല്ല്യ ജോലിക്കാരനും മുതാലാളീം....നേതാവും...

അതിപ്പോ അന്ന് അശോകന്റെ അച്ഛനല്ലാരുന്നോ അമ്പലക്ക്മ്മിറ്റി...പ്രസിഡണ്ട്
മോനെ രക്ഷിക്കാതിരിക്കോ ...
അതന്യാ പറഞ്ഞെ ...ഓനിപ്പോ അമ്പലം പണിതു കൊടുത്തില്ലേ..
വല്യ കമ്മ്യൂണിസ്റ്റ് നേതാവാത്രേ .. അമ്പലം പണിയാന് നടക്കാന്...
അല്ല ആശാനെ കമ്മ്യൂണിസ്റ്റ് ആയാല് ദൈവ വിശ്വാസം ..അമ്പലം ഒന്നും പാടില്ലാന്നുണ്ടോ...
കംമുനിസ്ട്ടു കാരന് കാശുണ്ടായാല് മാത്രം കുറ്റം...
അപ്പുക്കിളിയുടെ ചോദ്യം ആശാന് അത്ര പിടിച്ചില്ല...
നിനക്കെന്തറിയാടാ ചെക്കാ...
തല്ലുണ്ടാക്കാനും സംഭാവന് പിരിക്കാനുമാല്ലാതെ...
ഞങ്ങളൊക്കെ തല്ലു കൊണ്ടും പട്ടിണി കിടന്നും ഉണ്ടാക്കിയതിന്റെ മോളിലാ ..
നീയൊക്കെ കിടന്നു മേയണെ ....കള്ളന്മാര് ..പാവങ്ങടെ എന്തെങ്കിലും കാര്യം നോക്കാന് നേരണ്ടോ...
മുതലാളിമാരുടെ പിന്നാലെ നടക്കല്ലേ...
ന്നെ പടി അടച്ചു പിണ്ഡം വെച്ചു ച്ചാലും സങ്കടം കൊണ്ടാ പരേണെ ...
ആശാന് പറഞ്ഞു നിര്ത്തി...


ന്നട്ട് ആരാപ്പോ അനുസ്മരണ ത്തിനു വരണേ...
അത് നമ്മടെ എമ്മെല്ലേ വരാന്നു പറഞ്ഞിട്ടുണ്ട് ....
ആള് അങ്ങ് തിരോന്തരത്തല്ലേ...സമയണ്ടാവോ...
ഇപ്പൊ ങ്ങടെ ടീവീടെ ആളല്ലേ...
പറയുമ്പോ ആശാന്റെ മുഖ ത്തൊരു പരിഹാസംണ്ടാരുന്നു....
അത് മന്സ്സിലാക്കിട്ടെന്ന പോലെ അപ്പുക്കിളി പറഞ്ഞു...
എന്ത് തിരക്കായാലും സഖാവ് അനുസ്മര ണത്തിനു വരാതിരിക്കില്ല ...
ഉം ഉം ...ആശാനൊന്നു ഇരുത്തി മൂളി...

അല്ല ഇന്നാളു ക്ലബ്ബിന്റെ വാര്ഷികം പിടിക്കാന് ടീവിക്കാരെ കൊണ്ടരാന്
ങ്ങള് മൂപ്പരെ കാണാന് തിരോന്തര ത്ത് പോയിട്ട് കണ്ടില്ലാന്നു കേട്ടൂലോ ...
പുതിയ കെട്ടിടത്തിലേക്ക്
ഔട്ടോ രിക്ഷേല് ചെന്ന ങ്ങളെ അങ്ങട് കേറ്റീലാന്നൊക്കെ..
ആശാനെ അവരും ഇവരും പറേണ തൊക്കെ കേട്ട് പിരിവെക്കാന് നടന്നോ...
എന്നാ അത് ഞങ്ങടെ അടുത്ത് വേണ്ടാ..വിവരം അറിയും..
അപ്പുക്കിളിയുടെ മറ്റു മാറി...

നായരെ ...ഞാനങ്ങട് പോവാ ..കാശ് വൈകുന്നേരം വരുമ്പോ തരാം ...
ആ നമ്പൂരിടെ പറമ്പില് ആന പട്ടിണി കെടക്കാ ...
പാപ്പന് പോയില്ലേ ....
അതിനു രണ്ടു പട്ട വെട്ടിയിട്ട് കൊടുത്താല് ആ പുണ്യമെങ്കിലും കിട്ടും..
ആശാന് ഇറങ്ങി നടന്നു....................



ഗോപിവെട്ടിക്കാട്

2010, മാർച്ച് 16, ചൊവ്വാഴ്ച

ശ്രുതിലയം കവിതാ പ്രകാശന ചടങ്ങ് ...






മാര്‍ച്ച് :14 നു രാവിലെ 10 : 30 നു
തിരുവനന്തപുരംബി ടി ആര്‍ മെമ്മോറിയല്‍ ,...ഹാളില്‍
വച്ച്
കേരളത്തിന്റെ ആരാധ്യനായ :തൊഴില്‍ വകുപ്പ് മന്ത്രി ,.ശ്രി: പി കെ ഗുരുദാസന്‍
മലയാളത്തിന്റെ പ്രിയപ്പെട്ട കവി മുരുകന്‍ കാട്ടാക്കടക്ക് ആദ്യ പ്രതി നല്‍കികൊണ്ട്
പ്രകാശനം ചെയ്യ്തു ...
സ്വാഗതം
അനില്‍ കുരിയാത്തി
തുടര്‍ന്ന് : ശ്രുതിലയം സംഘടിപ്പിച്ച കഥ രചന ,..കവിത രചന മത്സരങ്ങളില്‍ വിജയിയായവര്‍ക്ക്
"ശ്രി ഗിരീഷ്‌ പുലിയൂര്‍ സമ്മാന ദാനം നിര്‍വഹിച്ചു



തുടര്‍ന്ന്

പ്രമുഖ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിച്ചു
സര്‍വ ശ്രീ :സി പി അബുബക്കര്‍
കരമന ഹരി ( സെക്രടറി സി പി ഐ (എം) ചാല ഏര്യാ കമ്മറ്റി )
മണക്കാട് സുരേഷ് ഐ എന്‍ സി (ഐ) തിരുവനന്തപുരം ജില്ല സെക്രട്ടറി )
എസ് എ മജിദ്‌ (വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ )
എം കെ ഖരീം (പ്രശസ്ത നോവലിസ്റ്റും -നിരൂപകനും )
രാധകൃഷ്ണന്‍ നായര്‍ (ഡയരക്ടര്‍ കെ എസ് ആര്‍ ടി സി )
കുര്യാത്തി ശശി (കൌണ്‍സിലര്‍ തിരു:നഗരസഭാ )
തുടങ്ങിയവര്‍ ,......
കൃതഞത
ധന്യ ദാസ്

ശേഷം ശ്രുതിലയം കൂട്ടുകാരുടെ കലാവിരു ന്നും ഉണ്ടായിരുന്നു

2010, മാർച്ച് 10, ബുധനാഴ്‌ച

"ശ്രുതിലയം" കവിതകള്..പുസ്തക പ്രകാശനം



"ശ്രുതിലയം" കവിതകള് ....പുസ്തക പ്രകാശനം .....
മാര്‍ച് 14 ണ് രാവിലെ 10 മണിക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു
ബഹുമാന്യനായ തൊഴില്‍ വകുപ്പ് മന്ത്രി ശ്രി :പി കെ ഗുരുദാസന്‍ ആണ് പുസ്തകം പ്രകാശനം ചെയ്യുന്നത്
ശ്രീ കാട്ടക്കട മുരുകന്‍, ശ്രീ ഡി വിനയചന്ദ്രന്‍, ശ്രീ ഗിരീഷ്‌ പുലിയൂര്‍, ശ്രീ എഴാച്ചേരി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യവും അനുഗ്രഹവും ഉണ്ടാകും....
താങ്കളുടെ സാന്നിധ്യം ക്ഷണിച്ചു കൊള്ളുന്നു..

ഭുഗോളത്തിന്റെ പലയിടത്തില് നിന്നും കൂട്ടം കൂടിയ ,അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ "ശ്രുതിലയം "ഓര്ക്കുട്ട് കൂട്ടായ്മ യുടെ കുത്തിക്കുറിപ്പുകള് ..
മുഖ്യ ധാരാ എഴുത്തുകാരല്ലെങ്കിലും അക്ഷരങ്ങളാണ് ജീവിതത്തിന്റെ മുഖ്യ ധാരയില് നട വെളിച്ചം വീഴ്ത്തുന്നതെന്ന തിരിച്ചറിവുള്ള കുറച്ചു പേരുടെ കൂട്ടായ്മയില് നിന്നും സാക്ഷാല്ക്കരിക്കപ്പെട്ട "ശ്രുതിലയം" ആദ്യമായി പുറത്തിറക്കുന്ന കവിതാ സമാഹാരം...
"ശ്രുതിലയം കവിതകള് "
http://www.orkut.com/Main#Community?cmm=95521351

"ശ്രുതിലയം"
ഗോപി വെട്ടിക്കാട്ട്....

2010, ഫെബ്രുവരി 21, ഞായറാഴ്‌ച

മാപ്പ് സാക്ഷീ...

മാപ്പ് സാക്ഷീ...

നീയും മാപ്പ് സാക്ഷിയോ,,.
ഇനി സംശയം എന്തിന്...
പ്രതി ഞാന്‍ തന്നെ.

ഇന്നീ പ്രതിക്കൂട്ടില്‍
ഞാന്‍ തനിച്ചായിരിക്കുന്നു..
ഇന്നലെ വരെ നീയായിരുന്നല്ലോ ഒന്നാമന്‍.
ഞാന്‍ ഏറ്റവും അവസാനവും..
രാത്രിയുടെ മായാ ജാലത്തില്‍
നീ ഞാനും ഞാന്‍ നീയുമായിരിക്കുന്നു..

കര്‍ക്കിടകപ്പുലരിയില്‍
ശ്രീ കോവിലിന്റെ ചുവരുകളില്‍
എഴുതി വെച്ച നിന്‍റെ സൂക്തങ്ങള്‍ ..
തകര്‍ത്ത വിഗ്രഹങ്ങള്‍..
തടവറയിലെക്കെന്നെ നയിക്കുമ്പോള്‍
നാളത്തെ പുലരിയുടെ മഞ്ഞ വെളിച്ചം
നിന്‍റെ കണ്ണില്‍ തെളിയുന്നത്‌ ഞാന്‍ കാണുന്നു...

ഇന്നലെ പിരിയുമ്പോള്‍ ,
നീയുയര്‍ത്തിയ മുഷ്ട്ടി ..
പുതുക്കിയ പ്രതിത്ന്യ . ..
അഭിവാദ്യങ്ങള്‍ ..

എനിക്കിപ്പോള്‍ ചിരി വരുന്നു...
സ്വപ്നങ്ങളില്‍ വിശ്വസിച്ച ഞാന്‍
എന്തൊരു മണ്ടനാണ് ..

മതം ലഹരിയാണെന്നും..
മനുഷ്യനെ മയക്കുമെന്നും
വിഗ്രഹങ്ങള്‍
തകര്‍ക്കാനുല്ലതാനെന്നും
ഉദ്ബോധനങ്ങള്‍
കാതില്‍ മുഴങ്ങുമ്പോള്‍ ,
മാപ്പ് സാക്ഷീ ..
നിന്‍റെ നെറ്റിയിലെ കുങ്കുമപ്പൊട്ടു
പരിഹസിക്കുന്നത് ഞാന്‍ അറിയുന്നു.

പുലരിത്തുടുപ്പിന്‍റെ ശോണിമ
നിന്‍റെ കണ്ണില്‍ മറഞ്ഞിരിക്കാം ...
എരിയുന്ന കനലായ്
എനിക്കതിപ്പോഴും കാണാം ...


ഗോപിവെട്ടിക്കാട്

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

നുറുങ്ങു കഥകള്‍ ..അഞ്ചാം ഭാഗം

കാല ഭേദങ്ങള്‍ ..

തമ്പ്രാ ..എന്നോട് പൊറുക്കണം ..
ഈ കോലായില്‍ ഇരുന്ന് അടിയന്‍ കുറെ കഞ്ഞി കുടിച്ചിട്ടുണ്ട്..
ഇവിടത്തെ ഉപ്പും ചോറുമാണ്‌ ഈ തടി..മറന്നിട്ടില്ല ..
അതിനെന്താടാ ..ഇല്ലം ആര്‍ക്കായാലും കൊടുക്കണം..
ബാങ്ക് ലേലം ചൈയ്യുന്നതിലും നല്ലതല്ലേ....
ഇതിപ്പോ നിനക്കാണെന്ന സമാധാനമെങ്കിലും ഉണ്ട്..
അല്ല തമ്പ്രാ ..വില്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ മോന് ഒരേ വാശി ..
അവനു തന്നെ വേണം എന്ന്..
അതൊന്നും സാരല്യ ..നീയായാ കാശിങ്ങു താ ..എന്നാച്ചാല്‍ ഞാന്‍ തീരു തരാം .
സാധനങളൊക്കെ ഞാന്‍ എത്രെയും പെട്ടെന്ന് മാറ്റാം..
അടിയന്‌ ഒരു കാര്യം പറയാനുണ്ട് ..
"പറഞ്ഞോ"
തമ്പ്രാന്‍ ഇരിക്കണ ആ‍ കസേര അടിയന്‌ വേണം ..
അതിന്‍റെ വിലയെന്താന്നു വെച്ചാല്‍ അടിയന്‍ തന്നോളാം..
മോന് വല്യ നിര്‍ബന്ധം ..


ചെരുപ്പ്


ഇതെന്താ സഖാവേ ...
പുതിയ ചെരുപ്പ് വാങ്ങിയപ്പോള്‍ പാകത്തിനുള്ളതൊന്നു വാങ്ങാമായിരുന്നില്ലേ..
ഇത് വലിയതാണല്ലോ..
ഒന്നും പറയണ്ട ..വാങ്ങിയതൊന്നുമല്ല ..ഇന്നലെ രാത്രി പാര്‍ട്ടി സ്റ്റഡി ക്ലാസിനു പോയതാണ്..
തിരിച്ചു പോരുമ്പോള്‍ എന്‍റെ ചെരുപ്പ് കാണാനില്ല ...പകരം കിട്ടിയതാണ് ഇത് ..
എന്റേത് പഴയാതായിരുന്നെങ്കിലും നല്ല ഉറപ്പുള്ള അസ്സല്‍ തോലായിരുന്നു..
ഇതിപ്പോ ..കാണാന്‍ കൊള്ളാം ..


സ്വര്‍ണപ്പല്ല്..

ഗള്‍ഫിലെ തുക്കടാ ബിസിനസ്സൊക്കെ നിര്‍ത്തി നാട്ടില്‍ സ്ഥിരതാമാസമാക്കിയപ്പോഴാണ് നാട്ടുകാര്‍ക്ക് വേലപ്പന്‍, വേലപ്പന്‍ മുതലാളിയായത് ..
കവലയില്‍ കാണുന്നവരോടൊക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന വേലപ്പന്‍ മുതലാളിയുടെ സ്വര്‍ണപ്പല്ല് തിളങ്ങി ..അസൂയക്കാര്‍ പറഞ്ഞു ..അത് സ്വര്‍ണം പൂശിയതാവും..ചിലര്‍ക്കൊക്കെ മുതലാളി പല്ല് കൈയ്യില്‍ എടുത്ത്‌ കൊടുത്തു ..കൈയ്യില്‍ തൂക്കി നോക്കിയവര്‍ വിധി എഴുതി ..തനി തങ്കം തന്നെ..പൊട്ടി ചിരിച്ചു മുതലാളി പറഞ്ഞു .."മൂന്ന് പവനാടോ "

ഇന്നലെ പതിവ് പോലെ ചിരിച്ചു വര്‍ത്തമാനം പറയുന്നതിനിടയില്‍
"അയ്യോ എന്‍റെ പല്ല് കാണുന്നില്ല "എന്ന് പറയുക മാത്രമല്ല ..മുതലാളി കുഴഞ്ഞു വീണു...
പോസ്റ്റ്‌ മോര്‍ട്ടം ചിയ്ത ഡോക്ട്രാണ്‌ ശ്വാസ നാളിയില്‍ അടഞ്ഞ പല്ല് കണ്ടെടുത്തത് ...

കാണാതായ സ്വര്‍ണപ്പല്ലിന്റെ സ്ഥാനത്തെ ഓട്ട വികൃതമായിട്ടും വേലപ്പന്‍ മുതലാളി ചിരിച്ചു തന്നെ കിടന്നു...



ഗോപി വെട്ടിക്കാട്ട്


2010, ഫെബ്രുവരി 13, ശനിയാഴ്‌ച

യുദ്ധക്കളങ്ങളില്‍....കവിത

യുദ്ധക്കളങ്ങളില്‍
............................................
പോര്‍ക്കളങ്ങള്‍ തീര്‍ത്തതും
പടച്ചട്ടയണിയിച്ചതും
തേര്‍ തെളിച്ചതും
ബ്രഹ്മാസ്ത്രം തന്നതും
നീ തന്നെയാണ് .....

നീയിപ്പോള്‍
വ്യാകുലപ്പെടുന്നത്
നഷ്ട്ടങ്ങളെ ക്കുറിച്ചാണ്
വാചാലമാകുന്നത്
കണ്ണീരിനെക്കുറിച്ചാണ്..

ഓടിയൊളിക്കാം
യാചിക്കാം
കീഴടങ്ങാം ...
ഭീരുവിനെപ്പോലെ കരയാം
എന്തായാലും കണ്ണുനീര് ഉറപ്പ് ...

ശിഖണ്ടി മാര്‍ക്കുമുന്നില്‍..
അടിയറ വെക്കാനല്ല
ഞാനെന്‍റെ ആയുധം മൂര്ച്ച വെപ്പിച്ചത്

യുദ്ധക്കളങ്ങളില്‍
ഒരു നീതീയെയുള്ളൂ ..
വധിക്കുക അല്ലെങ്കില്‍
വധിക്കപ്പെടുക...
രണ്ടായാലും
ചോരപ്പുഴ നീന്തിക്കയരുന്നത്
കണ്ണീര്‍ കടലിലേക്ക് തന്നെ...


ഗോപിവെട്ടിക്കാട്