2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കുഞ്ഞു കഥകള്‍..

1..പ്രണയം....
അവസാനത്തെ വിയര്‍പ്പുതുള്ളിയും വറ്റിക്കഴിഞ്ഞപ്പോള്‍ അവളയാളോട് പറഞ്ഞു..ഇനിയും വൈകിയാല്‍ വീട്ടില്‍ തിരക്കും..ഇപ്പോള്‍ തന്നെ പല നുണകളും പറഞ്ഞു ഇറങ്ങിയതാണ്..നാളെ അമ്പലത്തില്‍ വരണം ..അറിയാലോ എട്ടരക്കാണ്‌ മുഹൂര്‍ത്തം ..അവസാനമായി എനിക്കൊന്നു കാണണം..അവള്‍ നിന്നു വിതുമ്പി...എന്നെന്നും നമ്മുടെ പ്രണയത്തെ ഓര്‍മിക്കാന്‍ എനിക്കൊരു സമ്മാനം തരണം ..."ഇത് എന്‍റെ ഹൃദയം " ഇത് നിനക്കുള്ളതാണ് ..പളുങ്ക് പോലെ സൂക്ഷിക്കണം ..ഒരിക്കലും പൊട്ടാതെ ..അവളയാളുടെ കണ്ണീര്‍ തുടച്ചു...ഈ മനസ്സ് ഞാനെന്‍റെ നെഞ്ഞോട് ചേര്‍ത്ത് വെക്കും...മരണം വരെ..."ഇനി ഞാന്‍ പൊക്കോട്ടെ"കണ്ണില്‍ നിന്നു മറയുന്നത് വരെ അവള്‍ തിരിഞ്ഞു നോക്കി..അയാള്‍ കാണില്ലെന്നുറപ്പായപ്പോള്‍ അവളാ ഹൃദയം എടുത്തോരേര് കൊടുത്തു .."ഒരു സമ്മാനം തന്നിരിക്കുന്നു.."അവന്‍റെ ഹൃദയം നൂറു കഷ്ണങ്ങളാ യ് തുടിച്ചു കൊണ്ടിരുന്നു ....

2..വഴികള്‍...
അടുക്കളയില്‍ പാത്രങ്ങള്‍ പതിവിലേറെ ബഹളമുണ്ടാക്കി കൊണ്ടിരുന്നു..സാധാരണ ഒരു തട്ടലിലും മുട്ടലിലും അവസാനിക്കേണ്ടതാണ്‌...ഇന്നെന്താണാവോ ..കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ പറയുന്നവന് മടുക്കും എന്ന മനശ്ശാസ്ത്രം മുറുകെ പ്പിടിച്ചു അയാള്‍ പത്രം വായിച്ച് ഉമ്മറത്ത്‌ തന്നെ ഇരുന്നു .." ഇതെന്താ ചെവിയുടെ ഓട്ട അടഞ്ഞു പോയോ "ഞാനീ പറയുന്നതൊന്നും നിങ്ങളോടല്ലേ"ഇന്നെങ്കിലും വാടകക്ക് ഒരു വീട് കണ്ടു പിടിച്ചിട്ടു വന്നാ മതി -- അല്ലെങ്കില്‍ ഞാന്‍ എന്‍റെ വീട്ടില്‍ പോകും..എനിക്ക് വയ്യ ഈ നരകത്തില്‍ ആട്ടും തുപ്പും കൊണ്ട് കിടക്കാന്‍ ....ഒന്നും കേട്ടില്ലെന്ന മട്ടില്‍ ഉമ്മറക്കോലായില്‍ ഇരുന്നു മുറുക്കുന്ന അമ്മയെ അയാളൊന്നു നോക്കി ... ചെറിയൊരു പരിഹാസം ആ‍ മുഖത്തുണ്ടായിരുന്നു ...അയാള്‍ പുറത്തിറങ്ങി ..മുന്നില്‍ നാല്‍ കവല .എങ്ങോട്ട് പോകും..എല്ലാ വഴികളും അയാള്‍ക്കൊരുപോലെയായിരുന്നു..ആദിയും അന്ത്യവുമില്ലാതെ ...കവലയിലെ കള്ള് ഷാപ്പില്‍ പതിവുപോലെ കുപ്പികള്‍ ഒഴിയുമ്പോള്‍ മനസ്സില്‍ ഒരേ ഒരു വഴി തെളിഞ്ഞു വന്നു..അയാള്‍ വീട്ടിലേക്കു തിരിഞ്ഞു നടന്നു..

3..സ്വാശ്രയം ....
നേരം രാത്രി ഒരു പാട് വൈകി..ചര്‍ച്ചകള്‍ കെട്ടു പിണഞ്ഞ നൂലുണ്ട പോലെയാണ്...ഒരിടത്ത് അഴിക്കുമ്പോള്‍ മറ്റൊരിടത്ത് മുറുകും..അതും വിഷയം സ്വാശ്രയ സഹകരണവിദ്യാഭ്യാസമാകുമ്പോള്‍..വാസു വേട്ടന്റെ രക്ത സാക്ഷി മണ്ടപത്തിനടുത്തെത്തിയപ്പോള്‍ ആരോ വിളിച്ച പോലെ തോന്നി ..നോക്കിയപ്പോള്‍ അതാ വാസുവേട്ടന്‍ മുന്നില്‍ ..വെടിയുണ്ട തുളഞ്ഞു കയറിയ മുറിപ്പാടില്‍ നിന്നു രക്തം ഇപ്പോഴും ഒഴുകുന്നുണ്ട്..."എന്തായി നിങ്ങടെ സ്വാശ്രയ ചര്‍ച്ച.."അത് പിന്നെ വാസുവേട്ടാ..അറിയാമെടാ..നീയൊന്നും പറയണ്ട..ഇങ്ങോട്ടൊന്നു നോക്കിയെ..വെടിയുണ്ട തുളച്ച നെഞ്ഞിലേക്ക് ചൂണ്ടി വാസുവേട്ടന്‍ പറഞ്ഞു..അന്നത്തെ ആ‍ ഓട്ട വലുതായി വലുതായി വരുന്നുണ്ട്...

ഗോപി വെട്ടിക്കാട്ട്

പൂര്‍വികര്‍...




പുഞ്ഞ വരമ്പത്തെ പുല്‍ക്കൊടിത്തുമ്പിനും
ആയിരം നാവുണ്ട് കഥ പറയാന്‍
ധീര സഖാക്കള്‍ തന്‍ വീറുറ്റ സമരത്തിന്‍ ,
മധുര സ്മരണ തന്‍ കഥ പറയാന്‍..
പൂര്‍വികര്‍ ,കാലത്തിന്‍ മുന്നേ നടന്നവര്‍
ചിന്ത തന്‍ കൈത്തിരി നാളം തെളിച്ചവര്‍
സിരകളില്‍ വിപ്ലവ വീര്യം പകന്നവര്‍
നാടിനായ്‌ രക്തസാക്ഷികളായവര്‍ ..
ജന്മിത്വ തായ്‌ വേരറത്ത് മുറിച്ചവര്‍
അടിയാന്റെ കണ്ണ്നീരൊപ്പാന്‍ കഴിഞ്ഞവര്‍
വര്‍ഗീയ കോമര ശിരസ്സറുത്തിട്ടവര്‍
മണ്ണിന്‍റെ മോചന മന്ത്രം ജപിച്ചവര്‍
അവരുടെ കാലടിപ്പാടുകളിപ്പോഴും
മായാതെ മണ്ണില്‍ പതിഞ്ഞു കിടക്കുന്നു
ആമണ്ണിലൊരു തരിമണ്ണായി മാറുവാന്‍
കാതങ്ങളെത്ര നടക്കണം ഞാനിനി ..
തലമുറ കൈമാറി കൈമാറിയെത്തിയ
പന്തങ്ങളിന്നു കരിന്തിരി കത്തുന്നു
പകരുവാനൊരു തുള്ളി എണ്ണയില്ലെന്‍ കൈയ്യില്‍
സിരകളില്‍ വിപ്ലവ വീര്യം തണുത്തു പോയ്‌ ..
ചിന്തയെ കാര്‍ന്നു തിന്നുന്ന ചിതലുകള്‍
വളരുന്ന ഉപഭോഗ സംസ്കാരമെന്നിലും
വെയിലേറ്റു വാടുവാന്‍ ആവില്ലെനിക്കിനി
ആ ശീതള ഛായയില്‍ ഒന്നിരിക്കട്ടെ ഞാന്‍...
പുഞ്ഞ വരമ്പത്തെ പുല്‍ക്കൊടിത്തുമ്പിനും
ആയിരം നാവുണ്ട് കഥ പറയാന്‍
നമ്മള്‍ കൊയ്യും വയലുകളൊക്കെയും
നമ്മുടെതെന്ന് പറഞ്ഞ കിളിയുടെ
ചങ്കറത്ത്,ചോര ഊറ്റിക്കുടിച്ചോരു
നന്ദി കേടിന്റെ കഥ പറയാന്‍..
ഗോപി വെട്ടിക്കാട്ട്