2010, ജൂൺ 20, ഞായറാഴ്‌ച

ഇരിക്കപ്പിണ്ടം...കവിത

ശുഷ്ക്കിച്ച നെഞ്ഞിന്‍ കൂട്ടില്‍
നിന്നിളകിപ്പറിഞ്ഞൊരു കുടം കഫം
നീട്ടിത്തുപ്പിയാ വൃദ്ധനിരുന്നു
ഭിത്തിയില്‍ ചാരി..

ചര്‍ച്ചകള്‍ തുടരട്ടെ ..
ബോധിപ്പിക്കാനിനിയില്ലയൊന്നും
വിധിക്കുക നിങ്ങള്‍ ..
ന്യായാധിപര്‍
ഭൂരിപക്ഷമുള്ളവര്‍..

മുന്നേ പോയവരെത്ര
പുറകിലായിനിയുമെത്ര
പടിയടച്ചിനിയെത്ര
ഇരിക്കപ്പിണ്ടം വെക്കാന്‍ ...

പണ്ടയാള്‍ പറഞ്ഞതും
പറയാതിരുന്നതും
തൊണ്ടയില്‍ കുരുങ്ങി
ജീര്‍ണിച്ചു പഴുപ്പായി..

മഴവില്ലിന്‍ വര്‍ണമല്ല..
ചുവപ്പിനാല്‍ വരക്കണം ചിത്രം
ചോരയില്‍ മുക്കി കൈകള്‍
ചുവരില്‍ പതിക്കണം..

ക്ഷുഭിതയൌവ്വനം ..
ഹോമിക്കുമഗ്നികുണ്ടത്തില്‍ നിന്നും
ഖബന്ധങ്ങള്‍ എഴുന്നേറ്റു .
തെരുവില്‍ അലയവെ..

വിപ്ലവ നഗരിയില്‍..
ജനസാഗരം ഇരമ്പുന്നു
ആചാര്യ സൂക്തം വീണ്ടും
വീര്യമായ് മുഴങ്ങുന്നു..

ഏറ്റു വാങ്ങിയോരാ വിധി
നെഞ്ഞിലെ മിടിപ്പാക്കി
പടികള്‍ ഇറങ്ങവേ
അറിയാതെ ചുണ്ടുകള്‍ മന്ത്രിച്ചു
ലാല്‍ സലാം...

ഗോപിവെട്ടിക്കാട്

നുറുങ്ങു കഥകള്‍ ..ഏഴാം ഭാഗം..

രോമക്കുപ്പായം

മോണിട്ടറില്‍ തെളിഞ്ഞ വീഡിയോ ചിത്രം കണ്ടു അയാള്‍ നടുങ്ങി ..
തൂക്കിയിട്ടിരിക്കുന്നൊരു ജീവി...കൊളുത്തില്‍ അത് കിടന്നു പിടക്കുന്നു...
പഞ്ഞി പോലെ വെളുത്ത രോമമുള്ള അതിന്‍റെ തൊലി ഒരാള്‍ ഉരിക്കുകയാണ് .അത് ജീവനുള്ളതാണ് എന്ന സത്യം
അയാളെ തളര്‍ത്തി ..വാര്‍ന്നു വീഴുന്ന ചോരയുമായ്‌ പിടക്കുന്നത്‌ കാണാന്‍ ആകാതെ അയാള്‍ കണ്ണുകള്‍ മൂടി ..

കണ്ണാടിക്കുമുന്നില്‍ ഇന്നലെ വാങ്ങിയ രോമക്കുപ്പായത്തിന്റെ സൌന്ദര്യം ആസ്വദിക്കുന്ന ഭാര്യയില്‍
അയാളുടെ കണ്ണുകള്‍ ഉരുകിയൊലിച്ചു...

സൈക്കിള്‍....

"വേഗം നടക്കു അല്ലെങ്കില്‍ ഇന്ന് ഡോക്ടറെ കാണാന്‍ പറ്റില്ല.."
അയാള്‍ കുട്ടിയുടെ കൈ പിടിച്ചു വലിച്ചു..
അയാള്‍ക്കറിയാം അവന്‍റെ കണ്ണുകള്‍ കടയില്‍ നിര നിരയായ്‌ ഇരിക്കുന്ന കുഞ്ഞു സൈക്കിളുകളില്‍ ആണെന്ന്..
മുന്‍പൊക്കെ അവനത്‌ ആവശ്യപ്പെടുമായിരുന്നു ..അയാളപ്പോഴൊക്കെ ഓരോ ഒഴിവ് കഴിവ് പറഞ്ഞു നീട്ടും..
ഈയിടെയായി അവന്‍ ചോദിക്കാറില്ല..അവനും മടുത്തു കാണും...

ഡോക്ടറുടെ വാക്കുകള്‍ വെള്ളിടി പോലെ കാതില്‍ മുഴങ്ങി...
മരുന്നുകള്‍ക്കൊന്നും ഫലമില്ലാതാവുന്നു....ഇതിനുള്ള മരുന്നുകള്‍ വിദേശത്തുനിന്നും വരുത്തണം..
ലക്ഷങ്ങള്‍ വേണ്ടി വരും..എന്നാലും പരീക്ഷിക്കാമെന്നു മാത്രം..
നിങ്ങളെക്കൊണ്ട് അതിനോക്കെയാകുമോ..

തിരിച്ചു പോരുമ്പോള്‍ അയാള്‍ ആ‍ കടയുടെ മുന്നില്‍ ഒരു നിമിഷം നിന്നു ..
"മോനെ നിനക്കേത് സൈക്കിളാ ഇഷ്ടായെ.."
അവന്‍റെ കണ്ണുകള്‍ തിളങ്ങി...അവനതു വിശ്വസിക്കാനായില്ല ..
തെല്ലൊരു സംശയത്തോടെ അവന്‍ അച്ഛന്‍റെ മുഖത്തേക്കു നോക്കി ...
ആ‍ കണ്ണുകള്‍ നിറഞ്ഞോഴുകുകയായിരുന്നു ......



മറവി.....


വണ്ടി നീങ്ങിയപ്പോഴാണ് ഓര്‍ത്തത്‌ എന്തോ പറയാന്‍ മറന്നു പോയ പോലെ ..
പിന്നോക്കം തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു കണ്ണുകള്‍ പിന്തുടരുന്നുണ്ട് ..
എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ ചോദിക്കുന്നത് പോലെ ..
എന്തോക്കെയെ പറയണമെന്നുണ്ട് ..
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്തോറും മറവിയുടെ ആഴം കൂടുകയാണ്..
ഇന്നലെ വരെ ഒരു പാട് പറഞ്ഞതല്ലേ ..ഒന്നും ബാക്കി വെക്കാതെ ...
എന്നിട്ടും ...
യാത്രയുടെ ക്ഷീണം ഉറക്കത്തിലേക്കു വഴിമാറിയ നിമിഷങ്ങളിലോന്നില്‍
അവള്‍ അടുത്ത് വന്നിരുന്നു ചോദിച്ചു ..
ഞാന്‍ പറയട്ടെ ..എന്താ പറയാന്‍ മറന്നതെന്ന്...
ഉം
കനം വെച്ചുതുടങ്ങിയ അടിവയറില്‍ കൈത്തലം എടുത്തു വെച്ചുകൊണ്ട് തെല്ലൊരു നാണത്തോടെ ..
"മോന്‍റെ കാര്യമല്ലേ"......


ഗോപിവെട്ടിക്കാട്