2009, ഒക്‌ടോബർ 31, ശനിയാഴ്‌ച

നിഴല്‍ ...


പിന്‍ വിളി കേട്ട് പിന്തിരിയല്ലേ
നിഴലേ പോകണം നമുക്കേറെ ദൂരെ..
മരുഭൂമിയില്‍ സൂര്യന്‍

കനലുകള്‍ ഉതിര്‍ക്കുംപോള്‍

ഒളിക്കല്ലേ നീയെന്നില്‍ .


അങ്ങകലെയാണസ്തമയം

കാലുകള്‍ ഉരുകുന്നുവോ

നടക്കൂ നീയെന്‍ മുന്നില്‍
ദിശ മാറാതൊരിക്കലും

തോളില്‍ ചുമക്കും ഭാന്ധം
ദൂരെ എറിഞ്ഞെക്കൂ നീ
ഒന്നുമില്ല അതിലെന്‍

നഷ്ട സ്വപനങ്ങള്‍ മാത്രം..

കാലം വിദൂഷകനായ്‌
പൊട്ടിച്ചിരിച്ചും
പരിഹസിച്ചും
തേങ്ങി കരഞ്ഞും

പരിതപിച്ചും
..
ആടിത്തിമിര്‍ത്തും
കുഴഞ്ഞു വീണും..

ആട്ട വിളക്കില്‍ കരിന്തിരി കത്തുന്നു

തിരശീല വീഴുന്നു,,

പൊയ് മുഖമഴിയുന്നു

കാണികള്‍ പിരിയുന്നു


കണ്ണാടി പൊട്ടിച്ചെറിഞ്ഞെക്കൂ നീ

ഇന്നലെക്കണ്ട ഞാനല്ലതില്‍

വികൃതമാണതിലെന്‍ രൂപം

നിഴലേ പിന്തുടരുക നീ ..

അങ്ങകലെ ശ്മശാനത്തിലെന്‍

ചിത എരിയും വരെ...

ഗോപി വെട്ടിക്കാട്ട്

2009, ഒക്‌ടോബർ 24, ശനിയാഴ്‌ച

നാഗ മാണിക്യം...(കഥ)

നാഗ മാണിക്യം...(കഥ)

...........................
അയാള്‍ അവ ഓരോന്നായി ഇളക്കിയെടുത്തു ... ചെറുതും വലുതുമായ പ്രതിഷ്ഠകള്‍ ..
ഇരുതല നാഗം..ചാത്തന്‍ .....രക്ഷസ്സ് ...
എല്ലാം പറുക്കി ചാക്കില്‍ കെട്ടി...കാവിന്‍റെ തറ പൊളിക്കാന്‍ തുടങ്ങി...
സാമാന്യത്തിലധികം വലിപ്പമുള്ള വെട്ടുകല്ലുകള്‍..പണ്ട് പണ്ട് കാരണവന്‍മാര്‍ കെട്ടിയുണ്ടാക്കിയതാണ്.മുത്തശ്ശന്റെ കാലം വരെ പൂജയും തിരികത്തിക്കലും ഒക്കെ ഉണ്ടായിരുന്നു..പിന്നീടെപ്പോഴോ എല്ലാം നിലച്ചു..കാടും പടലും മൂടി വെളിച്ചം കാണാതെ പരദേവതകള്‍ അനാഥരായി..
തറവാട് ഭാഗം വെച്ചപ്പോള്‍ അയാള്‍ക്ക്‌ കിട്ടിയത് പാമ്പിന്‍ കാവടക്കമുള്ള ഭാഗമാണ്..
"ഏട്ടന് ജോലിസ്ഥലത്ത് വീടൊക്കെയില്ലേ എന്തായാലും ഇവിടെ വീട് വെക്കാന്‍ പോകുന്നില്ലല്ലോ
പിന്നെ എട്ടനാവുംപോള്‍ അതവിടെ കിടന്നോളും..ഇത് വിറ്റിട്ടൊന്നും വേണ്ടല്ലോ.."
എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മറുത്തൊന്നും പറയാനായില്ല

"വിളിച്ചാല്‍ വിളിപ്പുറത്തുള്ള പരദേവതകളാണ് .. എന്‍റെ കുട്ടിക്ക് അത് കൊണ്ട് നല്ലതേ വരൂ .."
പണ്ട് തറവാട്ടില്‍ ഒരു കാരണവര്‍ക്ക്‌ നാഗ മാണിക്യം കിട്ടിയിട്ടുണ്ട് ..രണ്ടു തലയുള്ള ഒരു നാഗം ഉമ്മറപ്പടിയില്‍ വെച്ചിട്ട് പോകയായിരുന്നത്രേ ..നീയാ കാവ് നേരെ ചൊവ്വേ നോക്കി പൂജയൊക്കെ നടത്തിയാല്‍ നിനക്ക് നന്നാവും..."
അമ്മയും അവരോടൊപ്പം കൂടി..

എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്നതു ഒന്നിനും തികയാതെ ബാങ്ക് ലോണ്‍ പലിശയും
കൂട്ട് പലിശയുമായി പെരുകിയപ്പോഴാണ് പറമ്പ് വില്‍ക്കാന്‍ തീരുമാനിച്ചത്..
വന്നു നോക്കുന്നവരെല്ലാം ദുശ്ശകുനം പോലെ കിടക്കുന്ന കാവും പരിസരവും കണ്ടു വില പോലും പറയാതെ പോയപ്പോള്‍ ബ്രോക്കര്‍ ആണ് പറഞ്ഞത് .
".സാറ് ആ കാവോന്നു വെട്ടിതെളിയിച്ചു ആ കല്ലുകളൊക്കെ ഒന്നെടുത്തു മാറ്റ്.."
"ഈ കാലത്ത് ആരെങ്കിലും ഇതിലൊക്കെ വിശ്വസിക്കോ..ഇതിങ്ങനെ കിടന്നാല്‍ അടുത്ത കാലത്തൊന്നും കച്ചവടം ആകുമെന്ന് കരുതണ്ടാ.."

നേരം ഇരുട്ടി തുടങ്ങിയപ്പോള്‍ അയാള്‍ ചാക്ക് കേട്ടെടുത്തു അടുത്തുള്ള പൊട്ട ക്കിണറ്റിലെക്കെറിഞ്ഞു .
റോഡിലേക്ക്‌ ഇറങ്ങിയപ്പോള്‍ ഒരു കുറത്തി തത്തക്കൂടും തൂക്കിപ്പിടിച്ച് അയാളെ കാത്തു നില്‍ക്കുകയാണ്‌ .
"എന്തിനാ തമ്പ്രാ പാപങ്ങളൊക്കെ തലയില്‍ എടുത്ത്‌ വെക്കണേ ..നാഗ ദൈവങ്ങള്‍ സത്യമുള്ളതാ.."
അയാളൊന്നും മിണ്ടിയില്ല ..
"വന്ന്‌ വന്ന്‌ മനുഷ്യര് ദൈവങ്ങളെയും വിടാതായി.."
അവള്‍ ആരോടെന്നില്ലാതെ പറഞ്ഞ് തിരിഞ്ഞു നടന്നു..
വീട്ടില്‍ എത്തിയപ്പോള്‍ നേരം വല്ലാതെ ഇരുട്ടിയിരുന്നു..
"ഇതെവിടെയായിരുന്നു ഇത്രെയും നേരം..എവിടെക്കെങ്കിലും പോകുമ്പൊള്‍ ഒന്ന് പറഞ്ഞിട്ട് പോക്കൂടെ"
ഞാന്‍ തറവാട് വരെ ഒന്ന് പോയി ബ്രോക്കറെ കാണാന്‍..തിരിച്ചു ബസ്സ് കിട്ടാന്‍ വൈകി..
മറ്റൊന്നും അയാള്‍ പറഞ്ഞില്ല..
"ഇന്നൊരു കാര്യം ഉണ്ടായി..
ഉം ..അയാള്‍ വെറുതെ ഒന്ന് മൂളി..
ഇത് അവള്‍ക്കു എന്നും ഉള്ളതാണ് ..പുറത്ത് പോയി വരുമ്പോള്‍ എന്തെങ്കിലും ഒക്കെ ഉണ്ടാവും പറയാന്‍..
"ദേ " നമ്മുടെ മുറ്റത്ത്‌ വലിയൊരു പാമ്പ്‌ ..നല്ല ഇനമാണ്...ഞാന്‍ ആളുകളെയെല്ലാം വിളിച്ചു വന്നപ്പോഴേക്കും അത് പോയി..നമ്മുടെ തുളസി തുളസിത്തറയില്ലേ അവിടെ ചുരുണ്ടു കിടക്കുന്നു...അതിനെ മുന്‍പും അവിടെ കണ്ടിട്ടുണ്ട് ..
തറവാട്ട് കാവില്‍ ഒരു പൂജ കഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..ഒന്നുമില്ലെങ്കിലും തിരുമേനിയോട് പറഞ്ഞു ഒരു നൂറും പാലും കഴിക്കാനെങ്കിലും..അതെങ്ങിനെ ഒന്നിലും വിശ്വാസമില്ലല്ലോ..അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു...

ഉറരങ്ങാന്‍ കിടന്നിട്ടു അയാള്‍ക്ക്‌ ഉറക്കം വന്നതേയില്ല...മനസ്സ് മുഴുവന്‍ ഏതു നിമിഷവും വരാവുന്ന ജപ്തി നോട്ടീസും ..മകളുടെ അഡ്മിഷന്‍ ശരിയാവാന്‍ വേണ്ടിവരുന്ന ചിലവും മാത്രമായിരുന്നു...ആ പറമ്പോന്നു വിറ്റിരുന്നെങ്കില്‍..
എപ്പോഴോ കണ്ണോന്നടഞ്ഞു പോയി..
"തമ്പ്രാ എണീക്ക് തമ്പ്രാ "
ആരോ അയാളെ കുലുക്കി വിളിക്കുന്നത്‌ പോലെ തോന്നി..തത്തക്കൂടും പിടിച്ചു നില്‍ക്കുന്നു കാലത്ത് കണ്ട
കുറത്തി..കൂട്ടില്‍ അവളുടെ തത്ത കിടന്നു ചിലക്കുന്നു...തമ്പ്രാ ആ പൊട്ടക്കിണറ്റില്‍ ആരോ നിലവിളിക്കുന്നു..വാ തമ്പ്രാ ..അവള്‍ കൈ പിടിച്ചു വലിക്കയാണ് ..തമ്പ്രാനല്ലേ അവരെ കിണട്ടിലിട്ടത് ..
അയാള്‍ ഓടി കിണറ്റിന്‍ കരയിലെത്തി.
കിണറ്റിലിറങ്ങി പൊന്തിക്കിടക്കുന്ന ചാക്ക് കെട്ട് അഴിച്ചു നോക്കി ..
നാഗങ്ങളും ..ചാത്തനും ..രക്ഷസ്സും .ചത്തു മലച്ച് ..വീര്‍ത്തു കിടക്കുന്നു...അയാള്‍ ഒരുവിധം കയറിപ്പോന്നു ..
മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നൊരു സര്‍പ്പം.. അതിന്‍റെ വായില്‍ നക്ഷത്രം പോലെ തിളങ്ങുന്ന മാണിക്ക്യക്കല്ല് ..അതയാളുടെ കാലില്‍ കൂടി ഇഴഞ്ഞു കയറി..കഴുത്തില്‍ ചുറ്റി മുറുക്കി..അയാള്‍ക്ക്‌ ശ്വാസം മുട്ടിപ്പോയി ..കണ്ണ് പുറത്തേക്ക് തള്ളി..വായ തുറന്നു...സര്‍പ്പം മാണിക്ക്യക്കല്ല് അയാളുടെ വായിലേക്ക് തുപ്പി..

പാമ്പ് ..അയാളുറക്കെ അലറി വിളിച്ചു..
ഞെട്ടിയുണര്‍ന്ന ഭാര്യ നോക്കുമ്പോള്‍ അയാളിരുന്നു വിയര്‍ക്കുന്നു
"എന്ത് പറ്റി" അവളയാളെ കുലുക്കി വിളിച്ചു ..
അയാള്‍ അവളെത്തന്നെ തുറിച്ചു നോക്കുകയാണ്
"പാമ്പ് , എന്‍റെ വായിലേക്ക് മാണിക്ക്യക്കല്ലിട്ടു..'
അയാള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു .. വായ തുറന്നു നാക്ക് അവള്‍ക്കു നേരെ നീട്ടി..

"ഞാന്‍ പറഞ്ഞാല്‍ ഒരു വിലയുമില്ലല്ലോ.."
"ഇപ്പോള്‍ ബോധ്യമായില്ലേ..മനുഷ്യനായാല്‍ കുറച്ചൊക്കെ ദൈവ വിശ്വാസം വേണം.."
അവള്‍ തിരിഞ്ഞു കിടന്നുറങ്ങി..

സ്വപ്നവും യാഥാര്‍ത്യവും തിരിച്ചറിയാതെ അയാളിരുന്നു വിയര്‍ത്തു...

ഗോപി വെട്ടിക്കാട്ട്.

2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ......

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ......

ലോകാവസാനം പ്രളയമാണെന്നും
പ്രളയ ജലം ഭൂമിയെ മൂടുമെന്നും
സൂര്യന്‍ മാഞ്ഞു പോകുമെന്നും
പിന്നെയും ഓംകാരം മുഴങ്ങുമെന്നും
നാഭിയില്‍ താമര വിരിയുമെന്നും
ജീവനുണ്ടാകുമെന്നും
നീ.....

കാഹളം മുഴങ്ങുമെന്നും
ജീവികള്‍ ഞെട്ടി വിറയ്ക്കുമെന്നും
ഭൂമി അടിച്ചു പരത്തുമെന്നും
കുഴി മാടങ്ങളില്‍ മുളപൊട്ടുമെന്നും
അന്ത്യ വിധിക്കായ്‌ യാത്രയാകുമെന്നും
അയാള്‍ ..
.
പാപ പുണ്യങ്ങള്‍ വേര്‍തിരിക്കുമെന്നും
പാപികള്‍ നരകത്തിലാണെന്നും
നരകം അഗ്നിയാണെന്നും
ഞങ്ങള്‍ അതിലെ വിറകാണെന്നും
സ്വര്‍ഗ്ഗം , സ്വര്‍ഗ്ഗമാണെന്നും
നിങ്ങള്‍ അവിടെ ശ്വാശ്വതരാണെന്നും
ദൈവത്തിന്‍റെ തൊട്ടടുതാണെന്നും
നിങ്ങള്‍....

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ
ഒട്ടിയ വയറും ,നെഞ്ഞില്‍ തീയുമായ്‌
തെരുവുകളില്‍ അലയുമ്പോള്‍
എനിക്ക് വേണ്ട സ്വര്‍ഗ്ഗം ഭൂമിയിലാണ്
അതാകട്ടെ നിങ്ങളുടെതല്ല ....


ഗോപി വെട്ടിക്കാട്ട്......

2009, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

കവിത അത്യന്താധുനികം ....

കവിത അത്യന്താധുനികം ....

പാഠം ഒന്ന്
ത റ തറ
വെറുമൊരു തറ ..
പ റ പറ
എന്തെങ്കിലുമൊന്നു പറ
പ ന പന
പനയെങ്കില്‍ പന
പ ത പത
പത വേണ്ടാ
ത ല തല
തല പെരുത്തു
വ ല വല
ഞാന്‍ വലഞ്ഞു
യ ര ല വ ശ ഷ......

ഗോപി വെട്ടിക്കാട്ട്

2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

നിരൂപകന്‍ .....

ചോദ്യങ്ങള്‍
തിരഞ്ഞെടുത്തതും..
വിട്ടു പോയതും
തമ്മില്‍ ചേരാത്തതും
കൈ കോര്‍ത്ത്
നീണ്ട ചങ്ങലയായ്‌
ആര്‍ത്തു വിളിച്ച്....

ഉത്തര കടലാസില്‍
ഒരു ബിന്ദുവില്‍ നിന്നും
വളയം വരച്ച്‌
പണിയറിയാതെ
പേനയെ പഴിച്ച്..
മഷി കുടഞ്ഞ്
മുനയൊടിച്ച്..
കട്ടയും പടവും
മടക്കി വെച്ച്...

കറങ്ങി കറങ്ങി
ഭ്രമണ പഥത്തില്‍ നിന്നും
പുറത്ത്‌ ചാടി ..
വളയമില്ലാതെ
ചാടാന്‍ പഠിച്ച്
വാ തോരാതെ
പറയാന്‍ പഠിച്ച്
മനമറിയാതെ
ചിരിക്കാന്‍ പഠിച്ച്
പാവം ഒരു
അത്യന്താ ധുനിക നിരൂപകന്‍...........

ഗോപി വെട്ടിക്കാട്ട്

2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

ബലിതര്‍പ്പണം .............

ബലി തര്‍പ്പണം...

ദിഗന്തങ്ങള്‍ ഭേധിക്കുമാറുമുച്ചത്തില്‍
ഇടി മുഴക്കം തുടരുന്നു വാനില്‍
മിന്നല്‍ പിണര്‍ അശനി പാതമായി
പിതാവിന്‍റെ ദുഖം മഹാമാരിയായി..

ഇരുളിന്‍റെ ഗര്‍ഭ പാത്രത്തില്‍ നിന്നും
ഹിംസ്ര ജന്തുക്കള്‍ .പിറന്നു വീഴുന്നു
അമ്മെ മഹാകാളി മന്ത്രം ജപിച്ച്..
ശിരസുകളെല്ലാം അരിഞ്ഞു തള്ള‌ുന്നു..

വാളും ചിലമ്പും ചുഴറ്റിച്ചുഴറ്റി
കോമരം തുള്ളുന്ന കാവിലെയമ്മേ..
നെഞ്ഞു പിളര്‍ന്നു ചുടു ചോരക്കായി
നാവു നീട്ടി നാട് തെണ്ടുന്നതെന്തേ

വിത്ത് വിതച്ചു നീ കൊയ്തെടുക്കുന്നു
കാറ്റ് വിതയ്ച്ചു കൊടുംകാറ്റ് കൊയ്യും..
ആത്മാവറുത്തു നീ ആണിയായ് മാറ്റി
പാല മരത്തില്‍ തറച്ചു വെക്കുന്നു

നെഞ്ഞില്‍ കടും തുടിത്താളം തുടങ്ങി
പ്രാണന്‍ പറിഞ്ഞു പോകുന്ന പോലെ..
കണ്ണുകള്‍ അഗ്നി ഗോളങ്ങളായി
ഉരുകിയൊലിക്കും ലാവയായ്‌ മാറി

കോടി മുണ്ടില്‍ ഉറക്കിക്കിടത്തി
വായ്ക്കരിയിട്ടു തെക്കൊട്ടെടുത്തു..
കത്തിയമരും ചിതയിലെ ചാരം
ബലിക്കാക്കയായ് ഉണര്‍ന്നെണീക്കുന്നു

ഒരു പിടിയരിയിട്ടു നെഞ്ഞിന്നടുപ്പില്‍
ഊതിയൂതി തീപ്പിടിപ്പിച്ച് ..
ബലി തര്‍പ്പണത്തിന്ന് മുങ്ങിക്കുളിച്ച്
ഈറനുടുത്തു കൈ കൂപ്പി നിന്ന്

ഓരിലപ്പുവ്വും എള്ളും വിതറി
ഓര്‍മകളൊക്കെയും ഉരുളയുരുട്ടി..
മകനേ ക്ഷമിക്കൂ..നിനക്കു തരാനായ്‌
ഈ ഉരുളയല്ലാതിനി ഇല്ലെനിക്കൊന്നും..

ഗോപി വെട്ടിക്കാട്ട് .

2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച


കാക്ക (കഥ)

അയാള്‍ മുറ്റത്തേക്കിറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചു..ഇനി അവറ്റകള്‍ വല്ല മരത്തിന്‍റെചില്ലയില്‍ ഒളിച്ചിരിക്കുന്നുനടോ ആവോ..
രണ്ടു മൂന്നു ദിവസമായി പേടിച്ചു പുറത്തിറങ്ങാതെ ..
പറമ്പ്‌ നനക്കാന്‍ ഇന്നലെ ഒന്ന് ഇറങ്ങിയതാണ് ..പെട്ടന്നാണ് പറന്നിറങ്ങിയത്..
പിന്നെ ഒന്നും പറയണ്ടാ..തലയാകെ കൊത്തി പ്പൊളിച്ചു..ഓടി അകത്തു കേറി വാതിലടച്ചിട്ടും വാതിലില്‍ കൊത്തുന്നുണ്ടായിരുന്നു..
ഏതു നേരത്താണാവോ ആ‍ കൂട് വലിച്ചിടാന്‍ തോന്നിയത്..തെങ്ങിന്‍റെ മച്ചിങ്ങ എലി കരണ്ട് താഴെ ഇടുന്നത് കണ്ടു
സഹിക്ക വയ്യാതെയാണ് കയറി നോക്കിയത് .അപ്പോഴാണ് കാക്ക കൂട് കണ്ടെത്തിയത്‌.. അതില്‍ ഒരു കാക്കക്കുട്ടി ചത്തു കിടക്കുന്നു..
വലിച്ചു താഴെ ഇടുമ്പോള്‍ ഭാര്യ പറഞ്ഞതാണ്
"വെറുതെ വേണ്ടാത്ത പണിക്കു പോണ്ടാ കാക്ക കൊത്തും .."
"പിന്നെ കൊത്തുന്നെന്കില്‍ കൊത്തട്ടെ.."
ഈ മുട്ട തിന്നാനാണ് എലിയും ചേരയുമെല്ലാം തെങ്ങില്‍ കയരണേ..
കൂട് വലിച്ചിടുമ്പോള്‍ അടുത്ത തെങ്ങില്‍ ഒരു കാക്കയിരുന്നു ശബ്ദം വെക്കുന്നുണ്ടായിരുന്നു..
ഏതായാലുമ് കയറിയ നിലക്ക് എല്ലാം ഒന്ന് വൃത്തിയാക്കി ..താഴെ ഇറങ്ങാന്‍ നോക്കുമ്പോഴേക്കും എവിടെ നിന്നനെന്നറിയില്ല ..
ഒരു പട പോലെ ഇരമ്പി വരുന്നു ‌ കാക്ക കൂട്ടം..ഒരു വിധത്തില്‍ തെങ്ങില്‍ നിന്നിറങ്ങി.
അയാള്‍ തലയൊന്നു തലോടി..വല്ലാത്ത വേദന..ഇന്ന് എന്തായാലും പറമ്പ്‌ നനച്ചേ പറ്റൂ..

ഇവളിതുവരെ എന്തെടുക്കുന്നു..അപ്പുറത്തെ കുളത്തില്‍ കുളിക്കാന്‍ പോയതാണ് മണിക്കൂര്‍ ഒന്നായി..
വീട്ടില്‍ കുളിച്ചാല്‍ മതി എന്നെത്ര പറഞ്ഞാലും കേള്‍ക്കില്ല..കുറച്ചു തുണിയുമായിട്ടിറങ്ങും കാലത്ത്..
കല്ലില്‍ തല്ലി അലക്കുന്നഅത്ര വാഷിംഗ് മെഷിനില്‍ അലക്കിയാല്‍
വെളുക്കില്ലാ എന്നാണവളുടെ പക്ഷം..
ഓടിക്കിതച്ചു വരുന്നത് കണ്ടപ്പോള്‍ തന്നെ തോന്നി എന്തോ പന്തി കേടുന്ടെന്നു..
ഒന്നും പറയാനാവാതെ അവള്‍ നിന്നു കിതച്ചു..ആകെ പേടിച്ചിരിക്കുന്നു
'ആ‍ കുട്ടി കുളത്തില്‍ "
എന്ത് പറ്റി..
"ചത്തു കിടക്കുന്നു.."
ഏതു കുട്ടി .അയാള്‍ക്കൊന്നും മനസ്സിലായില്ല ..
"ഇന്നലെ നമ്മുടെ വീട്ടില്‍ വന്ന ആ‍ കുട്ടിയില്ലേ ..ആ‍ കുട്ടി തന്നെ.."
അപ്പോഴാണ്‌ ഓര്‍ത്തത് ..ഇന്നലെ വര്‍ക്കു ഏരിയയില്‍ ഇരുന്നു ചോറ് ഉണ്ണുന്ന പെണ്‍കുട്ടിയെ..
തന്നെ കണ്ടപ്പോള്‍ പേടിച്ചു അവള്‍ എഴുന്നേറ്റു..
"വേണ്ടാ ഇരുന്നു കഴിച്ചോ.".ഭാര്യ പറഞ്ഞു..
"പാവം വിശക്കുന്നു എന്ന് പറഞ്ഞു..എനിക്ക് സഹിച്ചില്ല "
കണ്ടില്ലേ എന്തൊരു ഐശര്യമാണ് അതിന്‍റെ മുഖത്ത്‌ ..പത്തു പന്ത്രണ്ടു വയസ്സേ ആയുള്ളൂ ..
"ഉം കണ്ട തെണ്ടി പിള്ളേരെ യൊക്കെ അകത്ത് കേറ്റി സല്ക്കരിച്ചോ "
രാത്രി ഇതിന്റെയൊക്കെ ആളുകള്‍ വീട് കുത്തി പൊളിക്കുമ്പോള്‍ അറിയാം..
ഇവറ്റെയൊന്നും വിശ്വസിക്കാന്‍ ആവില്ല..
ആളുകള്‍ ഇല്ലാത്ത വീട് കണ്ടു പിടിക്കാനാ ഇതൊക്കെ തനിയെ ഇറങ്ങുന്നത്..
അമ്പലപ്പരമ്പില്‍ കുറെയെണ്ണം വന്നു കൂടിയിട്ടുണ്ട്..കൂടാരം കെട്ടി..
"ആ‍ കുട്ടി അങ്ങനെയുള്ളതൊന്നുമല്ല പാവം..
"നിങ്ങള്ക്ക് പിന്നെ എല്ലാം സംശയം ആണല്ലോ.."
ഒരമ്പത് രൂപ വേണം അതിനു കൊടുക്കാനാ..മോള്‍ടെ പഴയ തുണിയെല്ലാം ഞാന്‍ അതിനു കൊടുത്തു..
അതിന്‍റെ തള്ളക്ക് സുഖമില്ല..മരുന്നു വാങ്ങണമത്രേ..
പൈസ എടുത്ത്‌ കൊടുക്കുമ്പോള്‍ പറഞ്ഞു.."കണ്ടറിയാത്തവര്‍ കൊണ്ടറിയും "

'ഇനിയിപ്പോ എന്താ ചെയ്യാ "നമുക്ക് പോലീസില്‍ വിളിച്ചു പറഞ്ഞാലോ "
"അതിനെ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടാവും '
"എന്‍റെ ദൈവമേ എനിക്കിതു കാണാന്‍ വയ്യ..ഇന്നലെയും എന്‍റെ കൈയ്യില്‍ നിന്നു ചോറ് വാങ്ങി ഉണ്ടാതാനല്ലോ."
അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി..
അയാളവളെ ചേര്‍ത്ത് പിടിച്ചു .."നമ്മള്‍ക്കെന്തു ചെയ്യാന്‍ പറ്റും ..നടന്നത് നടന്നു..."
അതിന്‍റെ വിധി അല്ലാതെന്തു പറയാന്‍
നീയിതു ആരോടും പറയണ്ടാ.. നീയവിടെ പോയിട്ടുമില്ല നീയൊന്നുംകണ്ടിട്ടുമില്ല ..മനസ്സിലായോ..
പോലീസില്‍ അറിയിച്ചാല്‍ ഇനി നമ്മള്‍ അതിന്‍റെ പിന്നാലെ നടക്കണം ..കേസും കൂട്ടവുമായി..
എനിക്കതിനോന്നും നേരമില്ല..
കരച്ചില്‍ അടക്കാനാവാതെ അവള്‍ തേങ്ങിക്കൊണ്ടിരുന്നു ..

പറമ്പിന്‍റെ മൂലയിലേക്ക് വലിച്ചെറിഞ്ഞ കാക്ക കുഞ്ഞിന്‍റെ ചുറ്റുമിരുന്നു കാക്കക്കൂട്ടം കരഞ്ഞു കൊണ്ടിരുന്നു...

ഗോപി വെട്ടിക്കാട്ട്

2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

"ദേശാടനക്കിളി "


"സന്യാസി അമ്മാമന്‍ വരുന്നുണ്ട്.."
അകലെ കാവി നിറം കണ്ടപ്പോഴേ കുട്ടികള്‍ ആര്‍ത്തു വിളിച്ചു..
"വന്നോ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേയുള്ളൂ "മുത്തശ്ശിയാണ്.. അകത്തു പിറുപിറുക്കല്‍ തുടങ്ങിവെച്ചത്
"ആണ്ടിലൊരിക്കല്‍ മാവേലി വരുന്ന പോലെ വന്നോളും.."
ഇനി മാമന്‍ പോകുന്ന വരെ മുത്തശ്ശി എങ്ങനെയോരോന്നു പറഞ്ഞ്‌ കൊണ്ടേയിരിക്കും ..
'ദേശാടനക്കിളി എത്തിയല്ലോ"
"നാശം എന്തിനാണാവോ ഇപ്പോള്‍ ഇങ്ങോട്ടെഴുന്നുള്ളിയത്"
ഇത് അമ്മയായിരിക്കും അമ്മ മാമനിട്ട പേരാണ് ദേശാടനക്കിളി...
അമ്മക്ക് കൂട്ടായി ഇളയമ്മമാരും..അവര്‍ക്കെല്ലാം പഴയ കഥകള്‍ പറഞ്ഞു ചിരിക്കാനും കുഞ്ഞമ്മായിയെ കുത്തി നോവിക്കാനും
ഒരു രസമാണ്..
'ദേ വിഭവങ്ങളൊക്കെ ഉണ്ടാക്കിക്കോ ..സംബന്ധക്കാരന്‍ വരുന്നുണ്ട്.."
മുത്തശ്ശി ഉമ്മറത്തെ തിണ്ണയിലിരുന്നു അകത്തേക്ക് നീട്ടിവിളിച്ചു പറഞ്ഞു..
എല്ലാം കേട്ട് ഒന്നും കേട്ടില്ലെന്ന ഭാവത്തില്‍ കുഞ്ഞമ്മായി അടുക്കളയില്‍ തന്‍റെ ജോലി നോക്കി കൊണ്ടിരുന്നു...
ശിലയായ്‌ മാറിയ അവര്‍ക്ക് ഇപ്പോള്‍ ഇതൊന്നും കേട്ട് നോവാറില്ല...

അമ്മാമന്‍ പൂമുഖ ത്തെത്തി ഒന്ന് ശങ്കിച്ചു നിന്നു..കയറണോ വേണ്ടയോ എന്ന സംശയത്തില്‍..
കുട്ടികള്‍ ചുറ്റും കൂടി നില്‍ക്കുന്നുണ്ട്‌..അവര്‍ക്ക് അമ്മാമനെ വല്യ ഇഷ്ടാണ് ...വീര്‍ത്തിരിക്കുന്ന ഭാണ്ടത്തില്‍ എന്തെങ്കിലുമൊക്കെ
കാണും..അതിലാണവരുടെ നോട്ടം..
"അമ്മെ ഒരു കിണ്ടി വെള്ളം"
"ദേ മാമന്‍ വന്നിരിക്കുന്നു..."
കാലു കഴുകാതെ മാമന്‍ ഒരിക്കലും അകത്തു കേരാറില്ല..
"വരൂ"
കാലു കഴുകി പൂമുഖത്തെ തിണ്ണയില്‍ ഇരിക്കുമ്പോള്‍ മാമന്‍ ഒന്ന് ചിരിച്ചു..
തീരെ അവശനായിരിക്കുന്നു ..ജട പിടിച്ച തലമുടി മണ്ണ് പിടിച്ചു ചെമ്പിന്‍റെ നിരമായിരിക്കുന്നു..
"കുടിക്കാനെന്താ വേണ്ടത്"
ഒന്നും വേണ്ടാ എന്ന് ആംഗ്യം കട്ടി..
സംസാരിക്കാന്‍ ആവില്ലെങ്കിലും നമ്മള്‍ പറയുയ്ന്നതെല്ലാം മനസ്സിലാവും..
മുത്തശ്ശന് മാമന്‍റെ ഓരോ ആന്ഗ്യ ഭാഷ നന്നായറിയാമായിരുന്നു ...
ഭാണ്ഡം അഴിച്ചു ഓരോ പിടി കല്‍കണ്ടവും ഉണങ്ങിയ മുന്തിരിയും കുട്ടികള്‍ക്ക് വാരിക്കൊടുത്തു..
ഒരു പിടി മുത്തശ്ശിക്ക് കൊടുക്കാന്‍ ആംഗ്യം കാട്ടി..മുത്തശ്ശി ഇതൊന്നും ശ്രദ്ധിക്കാതെ തന്‍റെ മുറുക്കാന്‍
ചെല്ലവും തുറുന്നു മുറുക്കാനിരുന്നു..
"..ഇതാ മുത്തശ്ശി" മുത്തശ്ശി തലവെട്ടിച്ചു എഴുന്നേറ്റുപോയി..
ഉമ്മറത്തെ വാതിലിനു പിന്നില്‍ കാല്‍ പ്പെരുമാറ്റം കേട്ടപ്പോഴാണ് നോക്കിയത് .കാണാതെ തന്നെ മനസ്സിലായി..കുഞ്ഞമ്മായി ആയിരിക്കുമെന്ന്..വാതില്‍ പഴുതിലൂടെ അമ്മാമനെ നോക്കി നില്‍ക്കുന്നതു എത്രെയോ തവണ കണ്ടിരിക്കുന്നു..ഇനി അമ്മായി എപ്പോഴും അവിടെ തന്നെ ഉണ്ടായിരിക്കും..മാമനും അങ്ങോട്ട്‌ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു..
കടലാസും പേനയും വേണമെന്ന് ആംഗ്യം കാട്ടി..പതിവുള്ളതാണ്..പറയാനുള്ളത് മുഴുവന്‍ എഴുതും..
എഴ്തുംപോള്‍ അമ്മാമന്റെ കൈയ്യിലെ തള്ള വിരലില്‍ ഉള്ള ചെറിയ ആറാമത്തെ വിരല്‍ ആടും..
"അച്ഛനെവിടെ.."
"പുറത്തു പോയതാണ്..വരാന്‍ വൈകും.."
'എന്നാല്‍ ഞാന്‍ പോട്ടെ" ഒന്ന് രണ്ടു സ്ഥലത്ത് കൂടി പോണം.."
അമ്മാമ രണ്ടു ദിവസം കഴിഞ്ഞിട്ട് പോയാല്‍ മതി..അച്ഛന്‍ രാത്രി വരും..
"അത് ശരിയാവില്ല..പോകണം..അച്ഛനോട് പറഞ്ഞാല്‍ മതി..
ഭാണ്ടത്തില്‍ നിന്നു ഒരു ചെറിയ പൊതി എടുത്തു .നീട്ടി..അകത്തേക്ക് കൊടുക്കാന്‍
അമ്മായിയുടെ കയ്യില്‍ കൊടുക്കുമ്പോള്‍ തുറന്നു നോക്കി..സ്വര്‍ണ്ണ മോതിരം..കുട്ടിക്കാലത്ത് അമ്മാമന്റെ വിരലില്‍ കണ്ട ഓര്മ..
അമ്മായി അത് വാങ്ങി..അവിടെത്തന്നെ നിന്നു..

ഒരു ശംഖു എടുത്തു തന്നിട്ട് ഊതാന്‍ പറഞ്ഞു.ശബ്ദം ഒട്ടും വരാഞ്ഞപ്പോള്‍ അമ്മാമന്‍ തന്നെ വാങ്ങി ഊതി..എന്തൊരു മുഴക്കം..
"ഇത് രാമേശ്വരത്തു നിന്നു കിട്ടിയതാണ് നീയെടുത്തോ ..അമ്മാമന്‍ എഴുന്നേറ്റു ..നടന്നുപോകുമ്പൊള്‍
കൈ വീശി കാട്ടി..ഇനിയെപ്പോഴെങ്കിലും വരാം...
വാതില്‍ക്കല്‍ കുഞ്ഞമ്മായി നിന്ന് വിതുമ്പി..പെയ്യാന്‍ കൊതിക്കുന്ന മേഘം പോലെ,,,
"ദേശാടനക്കിളി പോയോ" അമ്മയാണ്..ഇതെന്തു പറ്റി..പതിവില്ലല്ലോ..
"നിന്നു മോങ്ങുന്നത് കണ്ടില്ലേ..അശ്രീകരം..അവള്‍ടെ തള്ള ചത്തുന്നാ തോന്നണേ"
"ദൈവമേ ഇതും എന്‍റെ വയറ്റില്‍ ഉണ്ടായതാണല്ലോ"
മുത്തശ്ശിക്ക് കലി തീര്‍ന്നിട്ടില്ല..

ഓര്‍മവെച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ്..എല്ലാവരും കുഞ്ഞമ്മയിയെ കുറ്റപ്പെടുത്തുന്നത്...
കാര്യങ്ങള്‍ ഒരു വിധം മനസ്സിലാക്കാറയപ്പോള്‍ മുതല്‍ കുഞ്ഞമ്മായി മനസ്സിലൊരു നീറ്റലായി മാറി..
പാവം..എന്തിങ്ങനെ കരഞ്ഞതീര്‍ക്കാന്‍ ഒരു ജന്മം..
തറവാട്ടിലെ ഒരേ ഒരു മോള്‍.അഞ്ചു ആങ്ങള മാര്‍ക്ക് അനിയത്തി..മുത്തശ്ശന് പ്രിയപ്പെട്ടവള്‍ ..
തറവാടിന്റെഐശ്വര്യം..
പത്താം ക്ലാസ്സ്‌ ജയിച്ചപ്പോള്‍ മുത്തശ്ശന്‍ പറഞ്ഞു..മതി ഇനി പഠിയ്ക്കാന്‍ പോണ്ടാ..
വീട്ടിലിരുന്നു എന്തെങ്കിലും പഠിച്ചോട്ടെ ..കുഞ്ഞമ്മായി കുറെ ശാട്യം പിടിച്ചു നോക്കി..കരഞ്ഞു നോക്കി..
മോള്‍ക്ക്‌ നിര്‍ബന്ധ മാനെന്കില്‍ വീട്ടിലിരുന്നു വല്ല നൃത്തമോ പാട്ടോ ഒക്കെ പഠിച്ചോളൂ....
മുത്തശ്ശി യും കുറെ പറഞ്ഞു നോക്കി..മുത്തശ്ശന്‍ വഴങ്ങിയില്ല...
കെട്ടിച്ചു വിടണ്ട പെണ്ണാ ..ഇപ്പോള്‍ തന്നെ ആളുകള്‍ അന്വേഷിച്ചു വരുന്നുണ്ട്..ഇനി വലിയ പഠിപ്പൊക്കെ പഠിച്ചു വല്ല പേര് ദോഷം
ഉണ്ടാകണം അല്ലെ .. പിന്നെ ആരും ഒന്നും മിണ്ടിയില്ല..
കുഞ്ഞമ്മായി നന്നായി പാടുമായിരുന്നു.
പാട്ട് പഠിപ്പിക്കാന്‍ അച്ഛനാണ് മാഷേ കൊണ്ട് വന്നത്..അച്ഛന്റെ ഒരു പരിചയക്കാരന്‍..
ശ്രുതിയും നാദവും പോലെ മാഷും കുഞ്ഞമ്മായിയും..സംഗീതത്തിന്റെ ലോകത്തായിരുന്നു..
അമ്മയും ചെറിയമ്മമാരും പരസ്പ്പരം കുശു കുശുക്കാന്‍ തുടങ്ങി..
"ആ മാഷേ എത്രെയും പെട്ടെന്ന് പറഞ്ഞയക്കുന്നതാ നല്ലത് "
അമ്മ അച്ഛനോട് പറഞ്ഞു.."ആല്ലെങ്കില്‍ പുന്നാര അനിയത്തി വല്ല എനക്കെടും കാണിക്കും.."
"പിന്നെ ഞങടെ മേക്കെട്ടു കേറിയിട്ട് കാര്യമില്ല..കുറെ നാളായി ചിലതൊക്കെ കാണുന്നു.."
വിഷയം മുത്തശ്ശന്റെ കാതില്‍ എത്തിയതോടെ സംഗീത പഠനം നിന്നു..
തോരാ കണ്ണീരായി മാറിയ കുഞ്ഞമ്മായിയെ ആരും ഗൌനിച്ചില്ല..മുത്തശ്ശി പോലും..

കല്യാണാ ലോചനകള്‍ മുറയ്ക്ക് വന്നു..ഒന്നിനും കുഞ്ഞമ്മായി സമ്മതിച്ചില്ല..
അമ്മ അച്ഛനോട് അടക്കം പറഞ്ഞു..'അവള്‍ക്കു ചതി പറ്റി എന്നാ തോന്നണേ.."
ഇന്നലെ അവലോരുപാട് ചര്ധിച്ചു..ഇനിയിപ്പോ എന്താ ചെയ്യാ..
എല്ലാവരോടുമായി മുത്തശ്ശന്‍ പറഞ്ഞു..
അടുത്തെ ആഴ്ച അവള്‍ടെ കല്യാണം ഞാന്‍ തീരുമാനിച്ചു..
ഇത് നടന്നില്ലെങ്കില്‍ എന്നെ വല്ല മരത്തിന്‍റെ കൊമ്പത്തും നോക്കിയാ മതി നിങ്ങള്..
വീട്ടില്‍ എല്ലാവരും മുഖത്തോടു മുഖം നോക്കാന്‍ തുടങ്ങി..
ഞാന്‍ അക്കരെ വരെ പോകാണ്..അവന്‍ സമ്മതിക്കാതിരിക്കില്ല..സംസാരിക്കാന്‍ വയ്യ എന്നല്ലേയുള്ളൂ.
വേറെ എന്താ അവനൊരു കുറവ്..പിന്നെ അന്യനോന്നുമാല്ലല്ലോ..പെങ്ങടെ മോനല്ലേ..അവളെ അവന്‍ പൊന്നുപോലെ നോക്കും
"ആ പൊട്ടന് കെട്ടിച്ചു കൊടുക്കാനോ..എന്‍റെ കുട്ടിയെ..അതിലും ഭേദം എന്നെയും എന്‍റെ മോളെയും അങ്ങ് കൊന്നേക്കൂ .."
മുത്തശ്ശി അലമുറയിട്ടു കരയാന്‍ തുടങ്ങി..
മുത്തശ്ശന്‍ കേട്ട ഭാവം നടിച്ചില്ല..
അറവു മാടിന്റെസമ്മതം അറവു കാരന് വേണ്ടല്ലോ..
വലിയ ആര്‍ഭാട മൊന്നുമില്ലാതെ കല്യാണം നടന്നു..

മാമന്‍ കുഞ്ഞമ്മായിയെ ജീവന് തുല്യം സ്നേഹിച്ചപ്പോഴും അമ്മായി കണ്ടതായിപ്പോലും നടിച്ചില്ല..തന്‍റെ തമ്പുരുവിനെ തലോടി സംഗീതത്തിന്റെ ഓര്‍മകളുമായി അടച്ചിട്ട മുറിയില്‍ നിന്നും പുറത്തു കടക്കാതെ..പൊരുത്തക്കേടിന്റെ മൌനവുമായി അമ്മാമയും..
കൈ വിരലുകളില്‍ കണക്കു കൂട്ടിയവരെല്ലാം മൂക്കത്ത്‌ വിരല്‍ വെച്ചു.അമ്മായി പ്രസവിച്ചത് മാസം തികയാതെ..ഒരു പെണ്‍കുട്ടിയെ..
അമ്മാമക്ക് മാത്രം കണക്കു കിട്ടിയില്ല .. ആറാം വിരല്‍ കൂട്ടി എണ്ണിയിട്ടും എണ്ണം പിഴച്ചു...
മോളെ കൊഞ്ഞിച്ചും ..കളിപ്പിച്ചും നടന്ന ദിവസങ്ങളില്‍ ഒന്നില്‍ അവള്‍ക്കു ദീനം പിടിച്ചു...
വസൂരിയാനെന്നാ തോന്നണേ.. ആരും അതിന്‍റെ അടുത്തേക്ക് പോണ്ടാ..പിഴച്ച ജന്മമല്ലേ...
അമ്മയും ഇളയമ്മമാരും വിലക്കി... അമ്മാമ മാത്രം അവളോടൊപ്പം ഉണ്ടും ഉറങ്ങിയും..
അമ്മാമയുടെ നെഞ്ഞില്‍ രാത്രയില്‍ ഉറങ്ങിക്കിടന്ന അവള്‍ ഉണര്‍ന്നില്ല..അമ്മാമ തന്നെ പറമ്പിന്റെ തെക്കേ മൂലയില്‍
കുഴി കുത്തി അവളെ മറവു ചെയ്യ്തു... ...
തോര്‍ത്തുമെടുത്തു കുളിക്കാന്‍ കുളക്കടവിലേക്ക്
നടന്നു...കുളിച്ചു കയറി..പിന്നെ തിരിഞ്ഞു നോക്കിയില്ല...നടക്കുകയാണ് ഇപ്പോഴും..അവസാനിക്കാത്ത നടത്തം..
വാതില്‍ പാളി മെല്ലെ തുറന്നു എല്ലാം നോക്കി കുഞ്ഞമ്മായി നിന്നു ..ശിലയെപ്പോലെ..

അമ്പലപ്പരമ്പിലെ ആല്ത്തറയില്‍ നിങ്ങടെ സന്യാസി മാമന്‍ മരിച്ചു കിടക്കുന്നു... കാലത്ത് തൊഴാന്‍ പോയവരാണ് പറഞ്ഞത്..
നേരെ അങ്ങോട്ടോടി...ആല്ത്തറയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു ..ഉറങ്ങുകയാനെന്നെ തോന്നൂ...ശാന്തമായ ഭാവം..
കൈയ്യില്‍ ജപമാല മുറുക്കിപ്പിടിച്ചിരിക്കുന്നു..തള്ള വിരലിലെ ആറാം വിരല്‍ നീണ്ടു നിവര്‍ന്നു ഒരു ചോദ്യ ചിന്ഹം പോലെ എഴുന്നേറ്റു നിന്നു....

ഗോപി വെട്ടിക്കാട്ട്....

2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

സ്ലം ഡോഗ്..


സ്ലം ഡോഗ് ..
കഴുത്തില്‍ കുരുക്കുമായ്‌
പുഴുത്തു പുഴുവരിച്ചൊരു നായ .
പട്ടിയെന്നും .. അല്ല പേപ്പട്ടിയെന്നും
പേപ്പട്ടിയാക്കിയാല്‍
തല്ലി കൊല്ലാമെന്നും ചിലര്‍ ..


തൊണ്ടയില്‍ കുരുങ്ങിയ
കുരയുടെ മുഴക്കം
മൂളലും ഞരങ്ങലുമായ്
കാലുകള്‍ക്കിടയില്‍ തല പൂഴ്ത്തി ..
കണ്ണുകള്‍ മൂടി...
പുത്തന്‍ സാമ്പത്തിക ക്രമത്തില്‍..
ശീമപ്പട്ടികള്‍ കുരയ്ച്ചു നില്‍ക്കുമ്പോള്‍ .
കാവലിനായ് ഇനിയെന്തിനു .
കൊഴിഞ്ഞ പല്ലും
ഫലിക്കാത്ത ശൗര്യവും ..


കുടിയിറക്കപ്പെട്ട ഒരു സ്ലം ഡോഗ്
രാജ പാതയിലെവിടെയോ
ഒളിഞ്ഞിരിക്കുന്നുണ്ടത്രേ
വേട്ടയാടാന്‍ കരാറൊപ്പിട്ട ഡോബര്‍മാന്‍
ഇനിയാ തലപ്പാവില്‍ പൊന്‍ തൂവല്‍ ചാര്‍ത്തട്ടെ ...


ഗോപി വെട്ടിക്കാട്ട്

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കുഞ്ഞു കഥകള്‍..

1..പ്രണയം....
അവസാനത്തെ വിയര്‍പ്പുതുള്ളിയും വറ്റിക്കഴിഞ്ഞപ്പോള്‍ അവളയാളോട് പറഞ്ഞു..ഇനിയും വൈകിയാല്‍ വീട്ടില്‍ തിരക്കും..ഇപ്പോള്‍ തന്നെ പല നുണകളും പറഞ്ഞു ഇറങ്ങിയതാണ്..നാളെ അമ്പലത്തില്‍ വരണം ..അറിയാലോ എട്ടരക്കാണ്‌ മുഹൂര്‍ത്തം ..അവസാനമായി എനിക്കൊന്നു കാണണം..അവള്‍ നിന്നു വിതുമ്പി...എന്നെന്നും നമ്മുടെ പ്രണയത്തെ ഓര്‍മിക്കാന്‍ എനിക്കൊരു സമ്മാനം തരണം ..."ഇത് എന്‍റെ ഹൃദയം " ഇത് നിനക്കുള്ളതാണ് ..പളുങ്ക് പോലെ സൂക്ഷിക്കണം ..ഒരിക്കലും പൊട്ടാതെ ..അവളയാളുടെ കണ്ണീര്‍ തുടച്ചു...ഈ മനസ്സ് ഞാനെന്‍റെ നെഞ്ഞോട് ചേര്‍ത്ത് വെക്കും...മരണം വരെ..."ഇനി ഞാന്‍ പൊക്കോട്ടെ"കണ്ണില്‍ നിന്നു മറയുന്നത് വരെ അവള്‍ തിരിഞ്ഞു നോക്കി..അയാള്‍ കാണില്ലെന്നുറപ്പായപ്പോള്‍ അവളാ ഹൃദയം എടുത്തോരേര് കൊടുത്തു .."ഒരു സമ്മാനം തന്നിരിക്കുന്നു.."അവന്‍റെ ഹൃദയം നൂറു കഷ്ണങ്ങളാ യ് തുടിച്ചു കൊണ്ടിരുന്നു ....

2..വഴികള്‍...
അടുക്കളയില്‍ പാത്രങ്ങള്‍ പതിവിലേറെ ബഹളമുണ്ടാക്കി കൊണ്ടിരുന്നു..സാധാരണ ഒരു തട്ടലിലും മുട്ടലിലും അവസാനിക്കേണ്ടതാണ്‌...ഇന്നെന്താണാവോ ..കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ പറയുന്നവന് മടുക്കും എന്ന മനശ്ശാസ്ത്രം മുറുകെ പ്പിടിച്ചു അയാള്‍ പത്രം വായിച്ച് ഉമ്മറത്ത്‌ തന്നെ ഇരുന്നു .." ഇതെന്താ ചെവിയുടെ ഓട്ട അടഞ്ഞു പോയോ "ഞാനീ പറയുന്നതൊന്നും നിങ്ങളോടല്ലേ"ഇന്നെങ്കിലും വാടകക്ക് ഒരു വീട് കണ്ടു പിടിച്ചിട്ടു വന്നാ മതി -- അല്ലെങ്കില്‍ ഞാന്‍ എന്‍റെ വീട്ടില്‍ പോകും..എനിക്ക് വയ്യ ഈ നരകത്തില്‍ ആട്ടും തുപ്പും കൊണ്ട് കിടക്കാന്‍ ....ഒന്നും കേട്ടില്ലെന്ന മട്ടില്‍ ഉമ്മറക്കോലായില്‍ ഇരുന്നു മുറുക്കുന്ന അമ്മയെ അയാളൊന്നു നോക്കി ... ചെറിയൊരു പരിഹാസം ആ‍ മുഖത്തുണ്ടായിരുന്നു ...അയാള്‍ പുറത്തിറങ്ങി ..മുന്നില്‍ നാല്‍ കവല .എങ്ങോട്ട് പോകും..എല്ലാ വഴികളും അയാള്‍ക്കൊരുപോലെയായിരുന്നു..ആദിയും അന്ത്യവുമില്ലാതെ ...കവലയിലെ കള്ള് ഷാപ്പില്‍ പതിവുപോലെ കുപ്പികള്‍ ഒഴിയുമ്പോള്‍ മനസ്സില്‍ ഒരേ ഒരു വഴി തെളിഞ്ഞു വന്നു..അയാള്‍ വീട്ടിലേക്കു തിരിഞ്ഞു നടന്നു..

3..സ്വാശ്രയം ....
നേരം രാത്രി ഒരു പാട് വൈകി..ചര്‍ച്ചകള്‍ കെട്ടു പിണഞ്ഞ നൂലുണ്ട പോലെയാണ്...ഒരിടത്ത് അഴിക്കുമ്പോള്‍ മറ്റൊരിടത്ത് മുറുകും..അതും വിഷയം സ്വാശ്രയ സഹകരണവിദ്യാഭ്യാസമാകുമ്പോള്‍..വാസു വേട്ടന്റെ രക്ത സാക്ഷി മണ്ടപത്തിനടുത്തെത്തിയപ്പോള്‍ ആരോ വിളിച്ച പോലെ തോന്നി ..നോക്കിയപ്പോള്‍ അതാ വാസുവേട്ടന്‍ മുന്നില്‍ ..വെടിയുണ്ട തുളഞ്ഞു കയറിയ മുറിപ്പാടില്‍ നിന്നു രക്തം ഇപ്പോഴും ഒഴുകുന്നുണ്ട്..."എന്തായി നിങ്ങടെ സ്വാശ്രയ ചര്‍ച്ച.."അത് പിന്നെ വാസുവേട്ടാ..അറിയാമെടാ..നീയൊന്നും പറയണ്ട..ഇങ്ങോട്ടൊന്നു നോക്കിയെ..വെടിയുണ്ട തുളച്ച നെഞ്ഞിലേക്ക് ചൂണ്ടി വാസുവേട്ടന്‍ പറഞ്ഞു..അന്നത്തെ ആ‍ ഓട്ട വലുതായി വലുതായി വരുന്നുണ്ട്...

ഗോപി വെട്ടിക്കാട്ട്

പൂര്‍വികര്‍...




പുഞ്ഞ വരമ്പത്തെ പുല്‍ക്കൊടിത്തുമ്പിനും
ആയിരം നാവുണ്ട് കഥ പറയാന്‍
ധീര സഖാക്കള്‍ തന്‍ വീറുറ്റ സമരത്തിന്‍ ,
മധുര സ്മരണ തന്‍ കഥ പറയാന്‍..
പൂര്‍വികര്‍ ,കാലത്തിന്‍ മുന്നേ നടന്നവര്‍
ചിന്ത തന്‍ കൈത്തിരി നാളം തെളിച്ചവര്‍
സിരകളില്‍ വിപ്ലവ വീര്യം പകന്നവര്‍
നാടിനായ്‌ രക്തസാക്ഷികളായവര്‍ ..
ജന്മിത്വ തായ്‌ വേരറത്ത് മുറിച്ചവര്‍
അടിയാന്റെ കണ്ണ്നീരൊപ്പാന്‍ കഴിഞ്ഞവര്‍
വര്‍ഗീയ കോമര ശിരസ്സറുത്തിട്ടവര്‍
മണ്ണിന്‍റെ മോചന മന്ത്രം ജപിച്ചവര്‍
അവരുടെ കാലടിപ്പാടുകളിപ്പോഴും
മായാതെ മണ്ണില്‍ പതിഞ്ഞു കിടക്കുന്നു
ആമണ്ണിലൊരു തരിമണ്ണായി മാറുവാന്‍
കാതങ്ങളെത്ര നടക്കണം ഞാനിനി ..
തലമുറ കൈമാറി കൈമാറിയെത്തിയ
പന്തങ്ങളിന്നു കരിന്തിരി കത്തുന്നു
പകരുവാനൊരു തുള്ളി എണ്ണയില്ലെന്‍ കൈയ്യില്‍
സിരകളില്‍ വിപ്ലവ വീര്യം തണുത്തു പോയ്‌ ..
ചിന്തയെ കാര്‍ന്നു തിന്നുന്ന ചിതലുകള്‍
വളരുന്ന ഉപഭോഗ സംസ്കാരമെന്നിലും
വെയിലേറ്റു വാടുവാന്‍ ആവില്ലെനിക്കിനി
ആ ശീതള ഛായയില്‍ ഒന്നിരിക്കട്ടെ ഞാന്‍...
പുഞ്ഞ വരമ്പത്തെ പുല്‍ക്കൊടിത്തുമ്പിനും
ആയിരം നാവുണ്ട് കഥ പറയാന്‍
നമ്മള്‍ കൊയ്യും വയലുകളൊക്കെയും
നമ്മുടെതെന്ന് പറഞ്ഞ കിളിയുടെ
ചങ്കറത്ത്,ചോര ഊറ്റിക്കുടിച്ചോരു
നന്ദി കേടിന്റെ കഥ പറയാന്‍..
ഗോപി വെട്ടിക്കാട്ട്

2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ആദ്യാക്ഷരം ..


നാരായത്തുമ്പാല്‍
നാവില്‍ കുറിച്ചച്ഛന്‍
ആദ്യാക്ഷരം ..
ഹരിശ്രീ ഗണപതെയെ നമ:

നോവിക്കല്ലൊരു
കുഞ്ഞുറുംപിനെപ്പോലും
കരുണയുണ്ടാവണം നെഞ്ഞില്‍
എളിമയുണ്ടാകണം വാക്കില്‍
വാക്കില്‍..മാതാ പിതാ ഗുരു ദൈവം
ഒര്മയുണ്ടാകണം..
സഹജീവിതന്‍ ദുഖം
സ്വന്തമായ്‌ കരുതേണം..

പുലരിത്തുടുപ്പിന്റെ ശോണിമ പോല്‍
ആളിപ്പടരണം വിശ്വമാകെ...
രണാങ്ങണങ്ങളില്‍ കത്തി ജ്വലിക്കണം
അന്ധകാരത്തിന്‍ അന്ധകനായ്‌

അക്ഷരം കനലായ്‌
പുസ്തകത്താളില്‍ ജ്വലിക്കെ..
മനസ്സിന്നകക്കാംപില്‍
ഉണരുന്നൊരെ മന്ത്രം ..

പുതിയൊരു പുലരിക്കായ്‌
ധീരമായ്‌ പൊരുതണം
പൊട്ടിച്ചെറിയണം കൈചങ്ങല
മാറ്റണം ചട്ടങ്ങളെ ..


ഗോപി വെട്ടിക്കാട്ട്

2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

മഹാബലി ...


എന്തിനായ്‌
പൂക്കളും പൂവിളിയും
പാതാളത്തോളം ഉണര്‍ത്തുന്നു
പോയ്‌പ്പോയ നാളിന്‍ ..
ഓര്‍മ്മകള്‍ പിന്നെയും ..

കുനിഞ്ഞ ശിരസ്സില്‍ .
പതിഞ്ഞ കാല്‍പ്പാടുകള്‍
ചാപ്പ കുത്തിയോരടയാലമായ്‌ ..
ഈ അസുരന്‍റെധിക്കാരത്തിന്‍
ശിക്ഷ്യായ്‌ ..പാതാളത്തോളം ..

അന്നെന്‍ പ്രജകള്‍ നിങ്ങള്‍ ..
ഉണര്‍ത്തു പാട്ടായ്‌ ഏറ്റുപാടി
സമത്വം ..സാഹോദര്യം ..
നടുങ്ങി കോട്ടകള്‍ കൊത്തളങ്ങള്‍ ..
വിറച്ചു സിംഹാസനം ..
തകര്‍ന്നു സാമ്രാജ്യങ്ങള്‍..

കൊച്ചു കുടിലില്‍ മുറ്റത്ത്
ചാണകം മെഴുകിയ കുഞ്ഞു തറയില്‍
കുഞ്ഞേ നീയോരുക്കിയോരീ പൂക്കളം .
ഒരു തെച്ചിപ്പൂക്കുലയില്‍ ..
വിടരുന്ന നിന്‍റെ സുസ്മിതം ..
ആവില്ലെനിക്ക് കാനാതിരിക്കാന്‍..

ചുറ്റിലും പെരുകുന്നു ..വാമനര്‍
യുഗങ്ങളായ്‌ കെട്ടുന്നു ഞാനീ ..
വിദൂഷക വേഷം ..
ഉയരട്ടെ പാദങ്ങള്‍..
അമരട്ടെ ശിരസ്സില്‍ .
അങ്ങ് മറുകര പാതാളത്തോളം ...

ഗോപി വെട്ടിക്കാട്ട്

ഞാന്‍ തേടിയത്...

നിന്‍റെകണ്ണില്‍ ശാന്തമായുറങ്ങും
സാഗരത്തിന്നാഴങ്ങളില്‍ ഊളിയിട്ടു
ഞാനിറങ്ങിയത്.. മനസ്സിന്‍റെ
കാണാച്ചുഴികളിലേക്കാണ് ..
ഞാന്‍ തേടിയത് ഉള്ളറകളില്‍
നീയെനിക്കായ്‌ ഒളിപ്പിച്ച ഒരു മുത്ത്‌..

ഇരുളും വെളിച്ചവും ഇഴചേര്‍ന്ന
ചെമ്മണ്‍ പാതകളില്‍ ഞാന്‍ തിരഞ്ഞത്
നീ കശക്കിയെറിഞ്ഞ
പ്രണയ പുഷ്പ്പങ്ങളാണ്
ഇനിയും മാഞ്ഞു പോകാത്ത
നിന്‍റെ കാലടിപ്പാടുകളാണ് ..

ചിതലരിച്ച പുസ്തകത്താളുകളില്‍
ഞാന്‍ തേടിയത്‌
നിന്‍റെ ചൊടിയില്‍ കുരുങ്ങിയ
ഒരു വാക്കിന്റെ അര്‍ത്ഥമാണ് ..
ഇനിയും വിരിയാത്ത
മയില്‍ പീലിത്തുണ്ടാണ് ...

ഒരിക്കലും ഉറക്കം വിട്ടുണരല്ലേ
എന്ന് കൊതിച്ചത് ..
ഇരുട്ടിനെ പ്രണയിക്കാനാണ്
പ്രണയ സാഫല്യത്തിനാണ്