2009, ഡിസംബർ 18, വെള്ളിയാഴ്‌ച

നുറുങ്ങു കഥകള്‍ ..നാലാം ഭാഗം

1.. മീര....
*************
"ആ‍ കാണുന്ന പാടത്തിന്‍റെ അക്കരെയാണ് മീര യുടെ വീട്..
നടക്കാവുന്ന ദൂരമേയുള്ളൂ..
നമുക്ക് നടക്കാം .."
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പാട വരമ്പത്തെ ചോറപുല്ലുകള്‍ വകഞ്ഞ് മാറ്റി
അവളുടെ വീട്ടു വളപ്പിലേക്ക് കയറുമ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ അവളുടെ കവിതകളായിരുന്നു ..
ഈ പുല്‍ക്കൊടികള്‍ക്ക് പോലും അവളെ അറിയുമായിരിക്കും..

"അജി നമ്മള്‍ ചെല്ലുന്നത് അവര്‍ക്ക് ഇഷ്ട്ടപ്പെടാതെ വരുമോ."
ഹേയ് ഒരിക്കലുമില്ല..അവള്‍ ക്കതൊരു ആശ്വാസമാവും...താങ്കളെ അത്രക്കും അവള്‍ ആരാധിച്ചിരുന്നു..
താങ്കളെപ്പറ്റി അവളൊരുപാട് പറഞ്ഞിട്ടുണ്ട്..സംസാരിക്കാനും അനങ്ങാനും കഴിയില്ലെങ്കിലും അവള്‍ക്കെല്ലാം ഓര്‍മയുണ്ട്...

"അമ്മെ ദാ ആരൊക്കെയോ വരുന്നു" ഉമ്മറത്ത്‌ പഠിച്ചു കൊണ്ടിരുന്ന കുട്ടി വിളിച്ചു പറഞ്ഞു ..
അത് അവളുടെ ഇളയവളാണ് ..പത്താം ക്ലാസില്‍ പഠിക്കുന്നു..
അകത്തു നിന്നു വന്നത് മീരയുടെ അമ്മയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി ..
'ഇത് എന്‍റെ സുഹൃത്ത് സുനില്‍ ...മീരയെ ഒന്ന് കാണാന്‍ വന്നതാണ് ...
"വരൂ" അവര്‍ അകത്തേക്ക് ക്ഷണിച്ചു..

ഇരുളടഞ്ഞ കുടുസ്സു മുറിയില്‍ കട്ടിലില്‍ ചുരുണ്ടു കൂടി കിടക്കുന്നൊരു രൂപം ..
മീര ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കൂ ..
അവള്‍ മെല്ലെ കണ്ണ് മിഴിച്ചു..അയാളെത്തന്നെ കുറച്ചു നേരം സൂക്ഷിച്ച് നോക്കി ..
ആ‍ കണ്ണുകള്‍ നിറഞ്ഞൊഴുകി..അവളുടെ ചുണ്ടുകള്‍ എന്തൊക്കെയോ മന്ത്രിച്ചു ...
അയാള്‍ അവളുടെ തണുത്തു മരവിച്ച കൈകളിലെ അക്ഷരങ്ങള്‍ ഉറങ്ങിക്കിടക്കുന്ന വിരലുകള്‍ തലോടി..
അയാള്‍ക്ക്‌ പിടിച്ചു നില്‍ക്കാനായില്ല ..നമുക്ക് പോകാം ..അയാള്‍ പുറത്ത് കടന്നു ..

ലാപ്‌ ടോപ്പില്‍, ഓര്‍കുട്ടിലെ മീരയുടെ പ്രൊഫൈലില്‍ മീരാ ജാസ്മിന്‍റെ ചിരിക്കുന്ന ചിത്രം...
പ്രണയം നിറഞ്ഞൊഴുകുന്ന വരികള്‍...


2.. ഭര്‍ത്താവ്.....
************
"ഇന്നത്തെ ദിവസം എന്താണെന്നറിയോ"
"ഇന്ന് തിങ്കളാഴ്ച"
'അതെനിക്കും അറിയാം" അതല്ല ചോദിച്ചത് ..
ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത...
അതോ.. രണ്ടു ദിവസത്തെ നിന്‍റെ കത്തിയില്‍ നിന്ന് ചെറിയൊരു മോചനം ..
ഓഫീസ് സമയത്തെങ്കിലും ചെരിയോരാശ്വാസം ...

"അതേയ് ഈ പൊട്ടന്‍ കളി എന്നോട് വേണ്ടാ ..ഞാനിത് കുറെ കണ്ടതാ"
"ഇന്ന് എന്‍റെ പിറന്നാളാ..." അതെങ്ങനെ ..ഭാര്യയോടു തെല്ലെങ്കിലും സ്നേഹമുന്ടെങ്കിലല്ലേ ഇതൊക്കെ ഓര്‍ത്ത്‌ വെക്കൂ ..
"നിനക്കൊന്നു പറയാമായിരുന്നില്ലേ..."ഇതൊക്കെ ഓര്‍ത്തു വെക്കാന്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഒന്നുമല്ലല്ലോ..

വേണ്ടാ ..അങ്ങനെ പറഞ്ഞിട്ട് നിങ്ങള്‍ ഒന്നും ചെയ്യണ്ടാ.. ഇന്നലെ അമ്പലത്തില്‍ നിങ്ങടെ ഓഫീസിലെ ക്ലാര്‍ക്ക്‌ രമണിയെ കണ്ടു ..
അവള്‍ടെ പിറന്നാളിന് തൊഴാന്‍ വന്നതാ..അയ്യായിരം രൂപയുടെ പട്ടു സാരിയാ അവള്‍ക്കു പിറന്നാളിന് അവളുടെ ഭര്‍ത്താവ് കൊടുത്തത്...
പറയുമ്പോള്‍ അയാള്‍ക്ക്‌ എന്താ ജോലി..ചിട്ടി പിരിക്കാന്‍ നടക്കുന്നു.. അങ്ങനെയാണ് സ്നേഹമുള്ളവര്...

അയാളുടെ ഉള്ളൊന്നു കത്തി...
ഇന്നലെ ഞാനിട്ട ഷര്‍ട്ട്‌ എവിടെ ...
"അത് കഴുകാനായി ബക്കറ്റില്‍ ഇട്ടിട്ടുണ്ട് ..എന്തിനാ "
അയാള്‍ ബക്കറ്റില്‍ നിന്ന് ഷര്‍ട്ട്‌ എടുത്തു പോക്കറ്റില്‍ തപ്പി..
ഭാഗ്യം ..തുണിക്കടയിലെ ബില്ല് അവള്‍ കണ്ടിട്ടില്ല ...


3 .... നിസ്സഹായന്‍...
**************
നായ നിര്‍ത്താതെ കുരയ്ക്കുന്നുണ്ട്...സാധാരണ പതിവുള്ളതല്ല..ഇനി വല്ല കള്ളന്മാരും ..
മഴ തോര്‍ന്ന ലക്ഷണമില്ല ..കറന്ട് ആണെങ്കില്‍ പോയിരിക്കുന്നു ...
അയാള്‍ ടോര്‍ച്ചു എടുത്ത്‌ പുറത്തു കടന്നു ...പറമ്പില്‍ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരനക്കം ...ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കണ്ടു ആരോപതുങ്ങി യിരിക്കുന്നു .അടുത്ത് ചെന്നപ്പോള്‍ ...അതൊരു സ്ത്രീ യായിരുന്നു ..

സര്‍ രക്ഷിക്കണം ...എന്നെ അവര്‍ തട്ടിക്കൊണ്ട് വന്നതാണ് ..അവരെന്‍റെ പിന്നാലെത്തന്നെയുണ്ട് ..കിട്ടിയാല്‍ അവരെന്നെ കൊന്നുകളയും സര്‍...

രണ്ടു പേര്‍ പടി കടന്നു വന്നു ...
ഇങ്ങോട്ട് ഒരു സ്ത്രീ ഓടി വന്നോ..
ഇല്ല അയാള്‍ പറഞ്ഞു ..
സത്യം പറയണം ...ഞങ്ങള്‍ കണ്ടതാണ് അവള്‍ ഇങ്ങോട്ട് ഇറങുന്നത് ...
എവിടെ അവള്‍ ..
അവളെ കാണിച്ചു തരുന്നതാണ് നിങ്ങള്ക്ക് നല്ലത് ..

കത്തി മുന ചങ്ക് തുളക്കുമെന്നായപ്പോള്‍ അയാള്‍ വാഴക്കൂട്ടത്തിലേക്ക് ടോര്‍ച്ച്‌ തെളിയിച്ചു...
അവരവളെ വലിച്ചിഴച്ചു കൊണ്ട് പോകുമ്പൊള്‍ അയാള്‍ കണ്ണുകള്‍ മൂടി...
കാതില്‍ അപ്പോഴും അവളുടെ രോദനം മുഴങ്ങി...
എന്നെ രക്ഷിക്കൂ ..ഇവരെന്നെ കൊല്ലും....

കഥയും കവിതയും...


വരികളുടച്ച കഥയിലെ
മുറിഞ്ഞ അക്ഷരങ്ങള്‍
പഴുത്തു നാറി
ദുര്‍ഗന്ധം പരത്തി..
പരുക്കുപറ്റാത്തവ പല്ലിളിച്ചു.
കുത്തുകളും കോമകളും
അനാഥമായി..

വരിയുടഞ്ഞ നായകന്‍
കവിതയുടെ ചേലയഴിച്ചു
കൊഴുത്ത മേനിയില്‍ ..
രതി വൈകൃതങ്ങള്‍ നടത്തി..
കവിത ചൊല്ലി...

സ്രഷ്ടാവിന്‍റെ
പരീക്ഷണ ശാലയിലെ
ചില്ല് ഭരണികളില്‍
കവിതയും കഥയും
ഇണ ചേര്‍ന്ന്
പിറന്നു വീണതൊരു
ശികണ്ടി രൂപം...

പിതാമഹന്മാര്‍ക്ക്
ആയുധം വെച്ച്
പിന്‍വാങ്ങാന്‍
ശരശയ്യ തീര്‍ക്കാന്‍ ..
പിണിയാളായ് പടക്കളത്തിലേക്ക് ..


ഗോപി വെട്ടിക്കാട്ട്

2009, ഡിസംബർ 2, ബുധനാഴ്‌ച

ഇനിയേതു ജന്മത്തില്‍....


കാലം വരച്ചിട്ട വര്‍ണചിത്രങ്ങള്‍
മായുന്നു മറയുന്നു സന്ധ്യ പോലെ
അകലെയിരുളിന്‍ ഗേഹങ്ങളില്‍
തേങ്ങുന്ന പകലിന്‍റെ ബാക്കി പത്രം

അന്തി ചുവപ്പിന്‍റെ വിണ്‍ കുങ്കുമം
നെറ്റിയിലാരോ തുടച്ചു നീക്കെ
സിന്ധൂര രേഖയില്‍ തെളിയുന്നതേതു
മുജ്ജന്മ പാപത്തിന്‍ ശാപമത്രേ .

ഉടയുന്ന കൈവളകള്‍ തേങ്ങുന്നുവോ
കണ്ണില്‍ കണ്മഷി കലങ്ങുന്നുവോ ..
ശുഭ്ര വസ്ത്രത്തിലൊളിപ്പിച്ച യൌവ്വനം
മൌനത്തിന്‍ വാല്ത്മീകം പുല്‍കുന്നുവോ

അഗ്നി നാളങ്ങള്‍ കവര്‍ന്നെടുക്കും
പറയാതെ പോയ മോഹങ്ങളും
കണ്ടു മറന്ന സ്വപനങ്ങളും
ഇനിയേതു ജന്മത്തില്‍ കൂട്ടിനെത്തും....

പാതി വഴിയില്‍ തരിച്ചുനില്‍ക്കും..
ഇണയെ പിരിഞ്ഞു നീ പോയ്‌ മറഞ്ഞു
തുഴയറ്റ തോണി പോല്‍ ഓളങ്ങളില്‍
ഒരു ജന്മം കൂടിയുലഞ്ഞിടുന്നു ....



ഗോപി വെട്ടിക്കാട്ട്

നിറഭേദങ്ങള്‍.... (കഥ)

"നീയെന്താവരാന്‍ താമസിച്ചേ .".
രണ്ടു ദിവസം കഴിഞ്ഞു എത്താമെന്ന് പറഞ്ഞു പോയതാ.ദിവസം നാലായി...
തന്നെ കണ്ടതും അമ്മ പറഞ്ഞു ..
എന്നൊക്കൊണ്ട് ഒന്നിനും ആവില്ല..ആരെയും അവനോട്ടു അടുപ്പിക്കുന്നുമില്ല..
നീ പോയതില്‍ പിന്നെ ഒരു വക കഴിച്ചിട്ടില്ല ..ജലപാനം പോലുമില്ല..
പാവം അതിനെ ഇങ്ങനെ കഷ്ട്ടപ്പെടുത്താതെ വല്ല ആശുപത്രിയിലും ആക്കാന്‍ പറഞ്ഞാല്‍ സമ്മതിക്കില്ല..
"സാരമില്ല ..എന്നെ കാണാത്തത് കൊണ്ടാ ..."
ആശുപത്രിയില്‍ അവനെ ഉപേക്ഷിച്ചു പോരാന്‍ വയ്യ അമ്മെ..
എനിക്കവന്‍ അനിയനല്ല.. ഞാന്‍ തന്നെയാണ്.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോഴേക്കും അവന്‍ ചാടി എണീറ്റു.. എന്തോ പറയാന്‍ വന്നതാണ് ..
തന്നെ മനസ്സിലായത്‌ കൊണ്ടാവും അവനൊന്നും മിണ്ടിയില്ല.. കാണാത്തതിന്റെ പിണക്കമാനെന്നു തോന്നുന്നു..
മലവും മൂത്രവും കലര്‍ന്നു വല്ലാത്ത നാറ്റം.. അകത്തേക്ക് കടക്കാന്‍ വയ്യ ..ഒരു വിധം അകത്തു കടന്നു.. ചുവരില്‍ ബന്ധിച്ച ചങ്ങല അഴിച്ചു..
"നീയെന്താ ഒന്നും കഴിക്കഞ്ഞേ ..മരുന്നും കഴിച്ചില്ല എന്ന് അമ്മ പറഞ്ഞു.. "
അവന്‍ ഒന്നും മിണ്ടാതെ പിന്നാലെ പോന്നു...
വാ..നമുക്കൊന്ന് കുളിച്ചു ഭക്ഷണം കഴിക്കാം ..നിനക്ക് വിശക്കുന്നില്ലേ .. അവന്‍ തലയാട്ടി..

"നീയിങ്ങനെ ആയാല്‍ ഞാന്‍ എന്താ ചെയ്യ.. എനിക്ക് ജോലിക്ക് പോകണ്ടേ .."
ആ മരുന്ന് ശരിക്ക് കഴിച്ചാല്‍ എല്ലാം മാറും എന്ന് ഡോക്ടര്‍ പറഞ്ഞതല്ലേ.. ഏട്ടന്‍ ഇല്ലെങ്കിലും അമ്മ തരുമല്ലോ നിനക്ക്..
തുടര്‍ച്ചയായി കഴിച്ചാല്‍ എല്ലാം മാറവുന്നതെയുള്ളൂ.....
എനിക്കിനി ഒന്നും വേണ്ട ഏട്ടാ ...
പറ്റു മെങ്കില്‍ എന്‍റെ കാലിലെ ഈചങ്ങല ഒന്നഴിച്ചു തരൂ.ഏട്ടന്‍ പോയതില്‍ പിന്നെ ഞാന്‍ ഉറങ്ങിയിട്ടില്ല ...
അതിന്‍റെ കിലുക്കം തല പെരുപ്പിക്കുന്നു..എന്‍റെ സ്വപ്നങ്ങളെ ആട്ടിയോടിക്കുന്നു.. .

ഇന്നലെ ഞാന്‍ നമ്മുടെ വാസുവേട്ടനെ കണ്ടു.. മൂലക്കലെ രക്ത സാക്ഷി മണ്ഡപത്തില്‍ കയറി യിരിക്കുന്നു ..
എന്നിട്ടെന്നോട് ചോദിക്കുന്നു നീയല്ലേടാ എന്നെ കൊന്നത് എന്ന് ..ചേട്ടനരിയാലോ..ഞാന്‍ ആരെയും കൊന്നിട്ടില്ലെന്നു..
വാസുവേട്ടനെ ഞാന്‍ സമരത്തിനു വിളിച്ചു കൊണ്ട് പോയി എന്നത് നേരാണ് ..ഞങ്ങള്‍ ധര്‍ണയില്‍ പുറകിലായിരുന്നു...വെടിവെപ്പ് ഉണ്ടായപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണാവോ മുന്നിലെത്തിയത്..വാസുവേട്ടന്‍ ചോദിക്കുവാ ..ഇപ്പൊ എന്തായടാ നിങ്ങടെ സ്വാശ്രയ സമരം എന്ന്‌..ഞാന്‍ എന്താ പറയാ..ഒന്നും മിണ്ടിയില്ല ..അപ്പൊ ചോദിക്കാന് ..നീയൊക്കെ പഠിച്ചത് ലക്ഷങ്ങള് കോഴ കൊടുത്തു പള്ളിക്കാരുടെ എന്ജ്ജിനീരിംഗ് കോളേജില്‍ അല്ലെടാന്നു..
അപ്പൊ ഞാന്‍ പറഞ്ഞു .എന്‍റെ ഏട്ടന്‍ കാശ് കൊടുത്തിട്ടാന്ന്..
വാസുവേട്ടന്‍ എന്‍റെ കഴുത്തിനു കുത്തിപ്പിടിച്ചിട്ടു ചോദിക്കുവാ ...എന്നാ എനിക്കെന്‍റെ ജീവന്‍ തിരിച്ചു താടാന്ന്..അല്ലെങ്കില്‍ ഞാനും വാസുവേട്ടന്റെ കൂടെ ചെല്ലണമത്രേ ..എനിക്ക് വാസുവേട്ടന്റെ കൂടെ പോകണം ഏട്ടാ ..ഈചങ്ങല ഒന്നഴിച്ചു തരൂ

ഏട്ടനറിയോ ഇന്നലെ രാജി വന്നിരുന്നു ..
അവളും പറയുന്നത് ..ഞാനാനവളെ കൊന്നതെന്നു ..അത് കൊണ്ട് ഞാനും അവളോടൊപ്പം ചെല്ലണമെന്ന്...

അന്ന് അസ്തമയത്തിനും ചുവപ്പായിരുന്നു..കടലും ചുവന്നിരുന്നു..
അവളുടെ കവിളും ചുവന്നു തുടുത്തിരുന്നു.. ..കടലില്‍ ആണ്ടു പോകുന്ന സൂര്യനെ നോക്കി അവളന്ന് ഏറെ സങ്കടപ്പെട്ടു ..
അവള്‍ക്കിഷ്ട്ടം ജ്വലിച്ചു നിക്കുന്ന സൂര്യനെയാണത്രെ .. പിന്നെ എപ്പോഴോ എല്ലാം കറുപ്പായി..
ഇരുട്ടില്‍ അവളെ ഞാന്‍ എവിടെയൊക്കെ തിരഞ്ഞ്ഞെന്നോ ..

ആ‍ നാല് ചെരുപ്പക്കാരില്ലേ ഞങ്ങളെ പിന്തുടര്‍ന്നവര്‍ ...അവരാണതു ചെയ്തത്...
അന്ന് ഞാനവളെ കടപ്പുറത്ത് കൊണ്ട് പോയത് അവളും കൂടി പറഞ്ഞിട്ടല്ലേ..അസ്തമയം കാണണമെന്ന് അവളാണ് വാശി പിടിച്ചത്..
ആ‍ ചെറുപ്പക്കാരെ കണ്ടപ്പോള്‍ തന്നെ തിരിച്ചു പോകാമെന്ന് ഞാന്‍ പറഞ്ഞതാണ്..അപ്പോള്‍ അവളെന്നെ ഒരു പാട് കളിയാക്കി...ഞാന്‍ പേടി തൊണ്ടനാണത്രേ.. ,
ആവരുടെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഞങ്ങള്‍ ആരും കാണാതെ ആ‍ പാറയുടെ മറവില്‍ ഇരുന്നത് തന്നെ.....

നിറങ്ങള്‍ എങ്ങനെയാണ് ഏട്ടാ കറുപ്പാവുന്നത്..അന്ന് ചേട്ടനും കണ്ടതല്ലേ..
അവളുടെ തുടയില്‍ കൂടി ഒഴുകിയിരുന്ന ചോരക്ക് എന്ത് ചുവപ്പായിരുന്നു...ഇപ്പോള്‍ അതെല്ലാം കറുത്തു കട്ട പിടിച്ചിരിക്കുന്നു..

ചങ്ങലകള്‍ അവള്‍ക്കു പേടിയാണത്രെ ..
ഇന്നവള്‍ വരും ..അതിനു മുന്‍പ്‌ ഒന്നഴിച്ച് തരൂ..
അവളെന്നെ വിളിച്ചതാണ് ..അങ്ങ് ചങ്ങലകള്‍ ഇല്ലാത്ത ലോക മുണ്ടത്രേ..എന്നെയും കൊണ്ട് പോകാമെന്ന്..ഏട്ടാ എനിക്ക് പോകണം ..
അസ്തമയമില്ലാതെ ജ്വലിക്കുന്ന സൂര്യനില്‍ അവളോടൊപ്പം എരിഞ്ഞടങ്ങാന്‍ ഈ ചങ്ങലകള്‍ ഒന്നഴിച്ചു തരൂ ..



ഗോപി വെട്ടിക്കാട്ട്

2009, നവംബർ 25, ബുധനാഴ്‌ച

നുറുങ്ങു കഥകള്‍ ..മൂന്നാം ഭാഗം ...

വഴികള്‍...

അടുക്കളയില്‍ പാത്രങ്ങള്‍ പതിവിലേറെ ബഹളമുണ്ടാക്കി കൊണ്ടിരുന്നു..
സാധാരണ ഒരു തട്ടലിലും മുട്ടലിലും അവസാനിക്കേണ്ടതാണ്‌...ഇന്നെന്താണാവോ ..
കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ പറയുന്നവന് മടുക്കും എന്ന മനശ്ശാസ്ത്രം മുറുകെ പ്പിടിച്ചു
അയാള്‍ പത്രം വായിച്ച് ഉമ്മറത്ത്‌ തന്നെ ഇരുന്നു ..
" ഇതെന്താ ചെവിയുടെ ഓട്ട അടഞ്ഞു പോയോ "ഞാനീ പറയുന്നതൊന്നും നിങ്ങളോടല്ലേ"
ഇന്നെങ്കിലും വാടകക്ക് ഒരു വീട് കണ്ടു പിടിച്ചിട്ടു വന്നാ മതി -- അല്ലെങ്കില്‍ ഞാന്‍ എന്‍റെ വീട്ടില്‍ പോകും..
എനിക്ക് വയ്യ ഈ നരകത്തില്‍ ആട്ടും തുപ്പും കൊണ്ട് കിടക്കാന്‍ ....
ഒന്നും കേട്ടില്ലെന്ന മട്ടില്‍ ഉമ്മറക്കോലായില്‍ ഇരുന്നു മുറുക്കുന്ന അമ്മയെ അയാളൊന്നു നോക്കി ...
ചെറിയൊരു പരിഹാസം ആ‍ മുഖത്തുണ്ടായിരുന്നു ...

അയാള്‍ പുറത്തിറങ്ങി ..മുന്നില്‍ നാല്‍ കവല .എങ്ങോട്ട് പോകും..
എല്ലാ വഴികളും അയാള്‍ക്കൊരുപോലെയായിരുന്നു..ആദിയും അന്ത്യവുമില്ലാതെ ...

കവലയിലെ കള്ള് ഷാപ്പില്‍ പതിവുപോലെ കുപ്പികള്‍ ഒഴിയുമ്പോള്‍ മനസ്സില്‍ ഒരേ ഒരു വഴി തെളിഞ്ഞു വന്നു..
അയാള്‍ വീട്ടിലേക്കു തിരിഞ്ഞു നടന്നു..

സ്വാശ്രയം ....

നേരം രാത്രി ഒരു പാട് വൈകി..
ചര്‍ച്ചകള്‍ കെട്ടു പിണഞ്ഞ നൂലുണ്ട പോലെയാണ്...ഒരിടത്ത് അഴിക്കുമ്പോള്‍ മറ്റൊരിടത്ത് മുറുകും..
അതും വിഷയം സ്വാശ്രയ സഹകരണവിദ്യാഭ്യാസമാകുമ്പോള്‍..
വാസു വേട്ടന്റെ രക്ത സാക്ഷി മണ്ടപത്തിനടുത്തെത്തിയപ്പോള്‍ ആരോ വിളിച്ച പോലെ തോന്നി ..
നോക്കിയപ്പോള്‍ അതാ വാസുവേട്ടന്‍ മുന്നില്‍ ..
വെടിയുണ്ട തുളഞ്ഞു കയറിയ മുറിപ്പാടില്‍ നിന്നു രക്തം ഇപ്പോഴും ഒഴുകുന്നുണ്ട്...
"എന്തായി നിങ്ങടെ സ്വാശ്രയ ചര്‍ച്ച.."
അത് പിന്നെ വാസുവേട്ടാ..
അറിയാമെടാ..നീയൊന്നും പറയണ്ട..
ഇങ്ങോട്ടൊന്നു നോക്കിയെ..
വെടിയുണ്ട തുളച്ച നെഞ്ഞിലേക്ക് ചൂണ്ടി വാസുവേട്ടന്‍ പറഞ്ഞു..
അന്നത്തെ ആ‍ ഓട്ട വലുതായി വലുതായി വരുന്നുണ്ട്...

കൈ രേഖ....

സര്‍ ,പത്തു രൂപ തന്നാല്‍ മതി ഭൂതവും ഭാവിയും വര്‍ത്തമാനവും പറയാം...
"വേണ്ടാ.." എനിക്കിതിലൊന്നും വിശ്വാസമില്ല...
സര്‍ ആ കൈയ്യൊന്ന് കാണിക്കു ..ഞാന്‍ പറയുന്നത് സത്യമല്ലെങ്കില്‍ ഒന്നും തരണ്ടാ..
ഇതൊരു ശല്യമായല്ലോ..വേണ്ടാ എന്ന് പറഞ്ഞില്ലേ
അല്ല സര്‍ ..സാറിന്‍റെ മുഖത്ത് നോക്കിയാലറിയാം .. എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നു..
ആ കൈ ഇങ്ങു നീട്ടിയാട്ടെ ...
അയാള്‍ കൈ നീട്ടിക്കൊടുത്തു..
ഇത് ആയുര്‍ രേഖ.. നിറയെ ഇരിക്ക് സര്‍ ...നൂറു വയസ്സുക്ക് മേല്‍ ..
ഇത് ധന രേഖ ..ഇതും റൊമ്പ പ്രമാദം..നിറയെ സമ്പാദിച്ചിരുക്ക് ..
അയാള്‍ തലയാട്ടി..
ഇത് ദാമ്പത്യ രേഖ ...കഷ്ട്ടം സര്‍ ...ഉങ്ങളുക്ക് ദാമ്പത്യമേ കിടയാത് സര്‍ ...
പൊണ്ടാട്ടി ഉങ്ങളെ വിട്ടു യാരവത് കൂടെ ഓടിപ്പോയാച്ച... അപ്പടിതാന്‍ ഇന്ത രേഖ സോല്ലത്...
"സത്യം പറയ്‌ ഇത് നിനക്കെങ്ങനെ അറിയാം.."
കള്ളപ്പാണ്ടി പറഞ്ഞില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും..അയാള്‍ അലറി വിളിച്ചു...
എന്നെ ഒന്നും ചൈയ്യാത് സര്‍..
ആ അമ്മ എങ്ങ പക്കത്ത് താന്‍ ഇരിക്കത് ...ഉങ്ങളെ പറ്റി അവര്‍ നിറയെ സൊല്ലിയിരിക്കരതു....

അയാള്‍ തന്‍റെ കൈപ്പത്തിയിലേക്കു സൂക്ഷിച്ചു നോക്കി...ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരായിരം രേഖകള്‍
തെളിഞ്ഞു തെളിഞ്ഞു വരുന്നു...



ഗോപി വെട്ടിക്കാട്ട്

വൈറസ്...


എന്‍റെ പി സി യില്‍
തലച്ചോറില്‍
വൈറസ് ..
പറയുന്നതെന്തോ
കേള്‍ക്കുന്നതെന്തോ
ആകെ തകിടം മറിച്ചിരിക്കുന്നു..

വിരല്‍ത്തുമ്പിലും.
നാവിലും
അവന്‍റെ വിളയാട്ടങ്ങള്‍...

എന്ത് പറ്റി എന്നെഴുതിയപ്പോള്‍
എന്താടാ പട്ടി
എന്നായിപ്പോയി ..
അതോടെ ഒരു സുഹൃത്ത്‌
എന്നെന്നേക്കുമായി വിട പറഞ്ഞു
ആവുന്നതും പറഞ്ഞു നോക്കി
വൈറസ് പറ്റിച്ചതാണെന്ന്..

ചിന്തകള്‍ക്കും വൈറസ്..

ഇന്നലെ വരെ പറഞ്ഞതെല്ലാം
നേര്‍ വിപരീതമായി
ഇന്ന് മാറ്റി പറയന്നു
കാവിയുടുത്ത്‌ കാവുകള്‍ തോറും
ഗണപതിക്ക്‌ തേങ്ങയുടക്കുന്നു

ശ്രീമതിയുടെ സെല്‍ ഫോണ്‍ ചിലച്ചാല്‍
മകളോന്നുറക്കെ ചിരിച്ചാല്‍
മുറ്റത്തൊരു വണ്ടി കണ്ടാല്‍
നെഞ്ഞിടിപ്പു കൂടുന്നു..

കവിത കേട്ടാല്‍ കലി വരുന്നു
ചോര കണ്ടാല്‍ കൊതി വരുന്നു
കൊടികള്‍ കണ്ടാല്‍ ചൊറിഞ്ഞു വരുന്നു
കണ്ണീര്‍ കണ്ടാല്‍ ചിരി വരുന്നു.

എല്ലാം ആ വൈറസ് പറ്റിച്ച പണി
ആരും വിശ്വസിച്ചില്ലെന്നു മാത്രം. ..

ഗോപി വെട്ടിക്കാട്ട് ...

2009, നവംബർ 18, ബുധനാഴ്‌ച

കള്ളന്‍...(കഥ )


മോഷണത്തിന് ലകഷ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ ഒരു വീട് എന്നും അയാള്‍ക്കൊരു വിസ്മയമായിരുന്നു..വലിയൊരു തെങ്ങിന്‍ തോപ്പിന്റെഒത്ത നടുക്ക് പുരാതനമായ വലിയൊരു നാലുകെട്ട്..അതില്‍ മുകളിലെ നിലയിലെ ഒരു മുറിയില്‍ മാത്രം വെളിച്ചം കത്തി നിന്നു.
ഒരു കൌതുകത്തിന് അയാള്‍ പലപ്പോഴും ആ വീട്ടില്‍ കയറിയിട്ടുണ്ട്...മറ്റു മുറികളെല്ലാം അടഞ്ഞു കിടന്നിരുന്നു,.ആ മുറിയുടെ വാതില്‍ക്കല്‍ വരെ പോയി തിരിച്ചു പോരുകയായിരുന്നു... അന്ന് മോഷണത്തിന് പറ്റിയ സാഹചര്യം ഒത്തു കിട്ടാതെ നിരാശനായി മടങ്ങുമ്പോള്‍ അയാള്‍ ആ വീടിനേയോര്‍ത്തു..ഇന്ന് അവിടെ കയറുക തന്നെ...

അവള്‍ പതിവ് പോലെ കുളിച്ചു അണിഞ്ഞൊരുങ്ങി..സുഗന്ധ ദ്രവ്യങ്ങള്‍ പൂശി കിടക്കവിരി മാറ്റി വിരിച്ചു .കാത്തിരിപ്പ്‌ തുടര്‍ന്നു.ഒരിക്കല്‍ ഈ വാതില്‍ തുറന്നു അരെങ്കിലും എത്താതിരിക്കില്ല എന്നവള്‍ ഉറച്ചു വിശ്വസിച്ചു..ആ വിശ്വാസത്തിലാണ് ഓരോ ദിവസവും തള്ളി നീക്കിയത്.. കനത്ത നിശ്ശഭ്തതയില്‍ അവളുടെ നെഞ്ചിടിപ്പ് മാത്രം ....


അവന്‍ ആ വാതില്‍ മെല്ലെ തള്ളി നോക്കി..അത് പൂട്ടിയിരുന്നില്ല..
"കടന്നു വരൂ" അകത്തുനിന്നൊരു സ്ത്രീ ശബ്ദം..അവന്‍ ഒന്ന് ഞെട്ടി.. ശരീരം വിറച്ചു.. അവന്‍ അകത്തേക്ക് കടന്നു.. വിശാലമായ ആ കിടപ്പ് മുറിയില്‍ വാതിലിനു അഭിമുഖമായി ഇട്ടിരിക്കുന്ന കസേരയില്‍ മദ്ധ്യ വയസ്കയായ ഒരു സ്ത്രീ ഇരിക്കുന്നു...കുലീനത്വം നിറഞ്ഞ മുഖം തിളങ്ങുന്ന കണ്ണുകള്‍..അവന്‍ ഒരു നിമിഷം സ്തബ്ധനായി നിന്ന് പോയി ..

" ഞാന്‍ നിങ്ങളെ പ്രതീക്ഷിച്ചു ഇരിക്കയായിരുന്നു.." "എന്നെയോ" അവന്‍ അറിയാതെ ചോദിച്ചു പോയി.. അതെ നിങ്ങളെ അല്ലെങ്കില്‍ മറ്റൊരാളെ .. "പലപ്പോഴും നിങ്ങള്‍ ഇവിടെ വന്നു തിരിച്ചു പോയിട്ടുണ്ടല്ലേ...എന്തെ തിരിച്ചു പോയത്?" അവന്‍ മറുപടിയൊന്നും പറഞ്ഞില്ല..."ഇരിക്കൂ" തൊട്ടടുത്തുള്ള കസേര ചൂണ്ടി അവള്‍ പറഞ്ഞു.. അവനു ഏതോ സ്വപ്ന ലോകത്ത് എത്തിയത് പോലെ തോന്നി...അവനതില്‍ ഇരുന്നു... "നിങ്ങള്‍ ഒരു കള്ളനല്ലേ ..മോഷ്ട്ടിക്കാന്‍ ഇവിടെ എന്തെങ്കിലും കാണുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ" അവന്‍ ഒന്നും മിണ്ടിയില്ല ..അവന്‍റെ മൌനത്തിനു മേല്‍ കടന്നു കയറി അവള്‍ പറഞ്ഞു.. "നിങ്ങള്‍ വല്ലാതെ വിയര്‍ക്കുന്നു" ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളമെടുത്ത് അവനു മുന്നില്‍ വെച്ചു.."കുടിക്കൂ"

അവനത്‌ ഒറ്റയിറക്കിനു മുഴുവന്‍ കുടിച്ചു തീര്‍ത്തു...അവന്‍റെ തൊണ്ട വരണ്ടു പോയിരുന്നു..
"പറയൂ ..നിങ്ങളുടെ പേരെന്താണ്..അല്ലെങ്കില്‍ വേണ്ടാ പേരിലെന്തിരിക്കുന്നു." രാത്രിയില്‍ എല്ലാവര്ക്കും ഒരേ പേരാണ് അല്ലെ... സമയം കളയണ്ടാ.നേരം വെളുക്കാരാവുന്നു.. വേറെ ഒന്നും നടക്കാത്തത് കൊണ്ടല്ലേ..ഇവിടെക്കയറിയത്..ഒന്നുമില്ലാതെ മടങ്ങിപ്പോകണ്ടാ....

അവള്‍ അലമാരി തുറന്നു..ഒരു ബാഗ് എടുത്തു അയാള്‍ക്ക് മുന്നില്‍ തുറന്നു വെച്ചു."ഇത് മുഴുവന്‍ നിങ്ങളെടുത്തു കൊള്ളൂ.."
അവനു കണ്ണുകള്‍ മഞ്ഞളിക്കുന്ന പോലെയും തല കറങ്ങുന്ന പോലെയും തോന്നി..ആ ബാഗ് നിറയെ സ്വര്‍ണാഭരങ്ങളും.. അടുക്കി വെച്ച നോട്ടു കെട്ടുകളും..

അവന്‍റെ മനസ്സ് വായിച്ചിട്ടെന്ന പോലെ അവള്‍ പറഞ്ഞു..പരിഭ്രമിക്കണ്ടാ..ഇതെല്ലം നിങ്ങള്‍ക്കുള്ളത്‌ തന്നെയാണ്....എന്‍റെ ബന്ധുക്കള്‍ എന്ന
പകല്‍ കള്ളന്മാരില്‍ നിന്നും ഞാന്‍ കാത്തു സൂക്ഷിച്ച എന്‍റെ സ്വത്ത്‌..എന്‍റെ ജീവിതം..ഇനി എനിക്കിതിന്റെ ആവശ്യമില്ല..മടുത്തു..നിങ്ങള്‍ ഒരു കള്ളനല്ലേ..എടുത്തോളൂ ..നിങ്ങളാണ് ഇതിന്‍റെ യഥാര്‍ത്ഥ അവകാശി..

പകരം നിങ്ങള്‍ എനിക്കൊരു ഉപകാരം ചെയ്തു തരണം..എന്നിട്ട് ഇതെല്ലാം നിങ്ങള്‍ എടുത്തു കൊള്ളുക ... "എന്താണ് " " എന്നെ കൊല്ലണം.."എന്നെ കൊന്നിട്ട് എല്ലാം എടുത്തു പൊക്കോളൂ.. ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ല ... അത് കൊണ്ടാണ്.. എനിക്കിനി ജീവിക്കണ്ടാ..

അവന്‍ എന്ത് പറയണമെന്നറിയാതെ പകച്ചു നിന്നു..അവള്‍ യാചിക്കുകയായിരുന്നു..
ഒടുവില്‍ അവന്‍ പറഞ്ഞു.. "എനിക്കതിനാവില്ല..ഇതൊന്നും എനിക്ക് വേണ്ടാ..നിങ്ങള്‍ കരുതുന്ന പോലെ ഞാന്‍.. ഒരു കള്ളനല്ല..വെറുമൊരു മോഷ്ടാവ് മാത്രമാണ്.." അവന്‍ തിരിഞ്ഞു നടക്കുകയായിരുന്നില്ല.....
--

ഗോപി വെട്ടിക്കാട്ട്

2009, നവംബർ 17, ചൊവ്വാഴ്ച

നീയെങ്ങനെ അറിയാന്‍ ..


ഞാന്‍ വെറും പൂജ്യമാനെന്നും

ഒന്നിന്‍റെ പിറകിലാണെന്‍റെ വിലയെന്നും ..

കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും

നീ മടുത്ത ഗണിത ശാസ്ത്രം..


ഒരു ജന്മം മുഴുവന്‍ പറഞ്ഞ കഥയില്‍

സീത രാമന്‍റെ ആരെന്ന ചോദ്യത്തില്‍

ഉത്തരം മുട്ടി മിഴിച്ചിരുന്ന എന്നെ ..

നീയെങ്ങനെ അറിയാന്‍ ..


എന്നെയറിയാന്‍..എന്തെളുപ്പമാണെന്നോ ..

പറയാന്‍ കൊതിച്ച ഒരായിരം വാക്കുകള്‍

ഒളിപ്പിച്ച എന്‍റെ ഹൃദയം

ഇതളുകളായി ഒന്നടര്‍ത്തി നോക്കൂ .


കറുപ്പിനും പ്രണയമുണ്ടെന്നറിയാന്‍

..ഏഴഴകുണ്ടെന്നറിയാന്‍ ..

ഞാവല്‍പ്പഴം പോലെയെന്നറിയാന്‍..

കഴിയാതെ പോയത് വെളുപ്പിന്റെ നഷ്ടം ..


ഇന്ന്..പൂജ്യം തിരഞ്ഞു നീയും

ഒന്നില്ലാതെ ഞാനും...


ഗോപി വെട്ടിക്കാട്ട്

2009, നവംബർ 13, വെള്ളിയാഴ്‌ച

നുറുങ്ങു കഥകള്‍... രണ്ടാം ഭാഗം

1.മച്ചിപ്പശു..
******************
വളര്‍ത്താനായാലും കൊല്ലാനായാലും
കൊണ്ട് പൊക്കോളൂ...
അയാള്‍ പശുവിന്‍റെ കയര്‍ അഴിച്ചു കൊടുത്തു...
മച്ചിപ്പശുവിനെ എത്രെ കാലം എന്ന് വെച്ചാ വളര്‍ത്തണെ...

ജനലരികില്‍ അങ്ങകലെക്ക് നോക്കി
തന്‍റെ ചുരക്കാത്ത മാറും, നിറയാത്ത വയറും തടവി അവള്‍ നെടുവീര്‍പ്പിട്ടു...


2.. ചിലന്തി വല ..
****************

ചാനലില്‍ ആസിയാന്‍ കരാറിനെക്കുറിച്ച് ചൂടുള്ള ചര്‍ച്ച ..
കരാറു കൊണ്ട് നമ്മുടെ കര്‍ഷകര്‍ക്ക് കിട്ടാന്‍ പോകുന്ന ഗുണങ്ങളെ പറ്റി
വാചാലരാവുന്ന കദര്‍ ധാരികള്‍..

പെട്ടെന്ന് എന്തോ ശബ്ദം കേട്ടാണ്‌ ഉത്തരത്തിലേക്കു നോക്കിയത് ...
വലിയൊരു ചിലന്തി വല ..
അതില്‍ ഒരു തുമ്പി കുടുങ്ങിയിരിക്കുന്നു ..
തല ചിലന്തിയുടെ വായക്കകത്തായ തുമ്പി ചിറകിട്ടടിക്കുകയാണ്....

ചാനലില്‍ അപ്പോഴും എതിര്‍ വാദങ്ങളെ ശക്തിയുക്തം
എതിര്‍ക്കുന്ന കദര്‍ ധാരികള്‍ ..അരങ്ങു തകര്‍ക്കുന്നു...


3..കഷ്ടകാലം..
****************
"ഇനി വണ്ടി ഓടിക്കണ്ടാ"
ഞാന്‍ ഇന്നലെ പണിക്കരേ കൊണ്ട് ജാതകം നോക്കിച്ചു ..
കഷ്ടകാലം ആണെന്ന പറയണേ..മോട്ടോര്‍ വാഹനം തൊടാന്‍ പാടില്ലെന്ന് ..
രണ്ടു ദിവസം മുന്‍പ് ഓഫീസില്‍ പോകുമ്പൊള്‍ ബൈക്ക് ചെറുതായൊന്നു മറിഞ്ഞു..
ഒന്നും പറ്റിയില്ലെങ്കിലും അവള്‍ ആകെ പേടിച്ചു..
അനങ്ങിയാല്‍ പണിക്കരേ കാണുന്നത് അവള്‍ക്കൊരു ശീലമായതിനാല്‍ ഒരു ചിരിയിലൊതുക്കി..
നിനക്കതു പറയാം..ഓഫീസിലേക്ക് പിന്നെ നടന്നു പോകാന്‍ പറ്റോ ..
ഓഫീസില്‍ എത്തി പത്തു മിനിട്ട് കഴിഞ്ഞില്ല..
അവളുടെ ഫോണ്‍ ..
"നമ്മുടെ പണിക്കരേ ബസ്സ്‌ തട്ടി..ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനു മുന്‍പേ മരിച്ചു.."
ഇന്ന് ലീവ്‌ എടുക്കൂ ..നമുക്കവിടെ വരെ പോണം..
പെട്ടെന്ന് വിശ്വസിക്കാനായില്ല...
ആദ്യത്തെ ഞെട്ടലില്‍ നിന്നും വിമുക്തനായപ്പോള്‍ മനസ്സ് മന്ത്രിച്ചു...
പാവം അയാള്‍ടെ കഷ്ടകാലം.



4..ഓണം ...
****************
"ആ‍ കാറ്ററിംഗ്ങ്ങുകാര്‍ ഇത് വരെ വന്നില്ല .."ഇനിയിപ്പോ എന്താ ചെയ്യാ ..
ഞാനാണെങ്കില്‍ ഒന്നും ഉണ്ടാക്കിയിട്ടുമില്ല ..
ഓണ സദ്യയല്ലേ ..അവര്‍ക്കൊരു പാട് സ്ഥലത്ത് കൊടുക്കാനുണ്ടാവും ..
നീയൊന്നു കൂടി വിളിച്ചു നോക്ക്..അഡ്രസ്സ് ശരിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ ..
"മോളെ ആ‍ പൂക്കളൊന്നും നശിപ്പിക്കണ്ടാ" കഴുകി വെച്ചാല്‍ അടുത്ത ഓണത്തിനു ഉപയോഗിക്കാം ..
"അച്ഛാ ഈ ഓണക്കളി കണ്ടു മടുത്തു..ആ‍ ചാനലോന്നു മാറ്റൂന്നെ ..
ഹിന്ദി ഫിലിം ഉണ്ട് "കഹോനാ പ്യാര്‍ ഹെ"
"അല്ല നിങ്ങള് കുളിക്കുന്നില്ലേ " കസവ് മുണ്ടും ജുബ്ബയും തേച്ചു വെച്ചിട്ടുണ്ട് ..

അയാള്‍ ബാറ്റ് റൂമില്‍ കടന്നു വാതിലടച്ചു .
ബാത്ത്‌ട്ടബ്ബിലെ വെള്ളത്തിലെക്കൊരു മുങ്ങാംകുഴിയിട്ടു ..
കുളിച്ചു കയറിയപ്പോള്‍ പുഴക്കരയില്‍ കൂട്ടുകാരെല്ലാവരും ആര്‍പ്പു വിളിക്കുന്നു..
അയാളും നീട്ടി വിളിച്ചു ..ആറാപ്പൂയ്‌ ..പൂയ്‌ പൂയ്‌ ..


5..സ്വകാര്യം
******************
വടക്കേ മതില്‍ പൊക്കി കെട്ടിയെ തീരൂ ..
എനിക്ക് വയ്യ എന്നും അവളുടെ തിരു മോന്ത കാണാന്‍..
ഒരു മുടിഞ്ഞ ശ്രിങ്കാരം.
പാടത്തെക്കുള്ള ഗേറ്റ് എടുത്ത്‌ മാറ്റി അവിടെ അടക്കണം..
പിള്ളേര് നമ്മുടെ പറമ്പിലൂടെയാണ് കളിക്കാനായി പാടത്തെ ക്കിറങ്ങുന്നത് .
ഒച്ചയും ബഹളവും ..വല്ലാത്ത ശല്യം ..
മുന്‍ വശത്തെ ഗേറ്റിന്റെ വിടവ് അടക്കണം .. പുതിയൊരു പൂട്ട് ഇടണം
ഭിക്ഷക്കാരെകൊണ്ട് തോറ്റു ..പിന്നെ
ആ‍ വിടവിലൂടെയാണ് പട്ടിയും പൂച്ചയും കോഴിയുമെല്ലാം പറമ്പിലേക്ക് കടക്കുന്നത്‌ ..
'ഓഹോ" ചുരുക്കി പറഞ്ഞാല്‍ വായുവല്ലാതെ മറ്റൊന്നും കടക്കരുതെന്ന് സാരം..
'അതെ"
"അപ്പോള്‍ നമ്മള്‍ ഒറ്റപ്പെട്ടു പോവില്ലേ ..."
അതിനെന്താ ചേട്ടന് ഞാനും ..എനിക്ക് ചേട്ടനുമില്ലെ..



6..എഴുത്തുകാരന്‍
*******************
അയാള്‍ ഒരെഴുത്തുകാരനായിരുന്നു...
പത്ര ,മാസികകളില്‍ അയാളുടെ രചനകള്‍ വേറിട്ട്‌ നിന്നു ..
ചുറ്റും ആരാധകര്‍ ,അഭിനന്ദനങള്‍ ..
കയ്യിലുള്ളതെല്ലാം എഴുതി തീര്‍ന്നപ്പോള്‍ ,ആളുകള്‍ ശ്രദ്ധിക്കാതായപ്പോള്‍ അയാള്‍ക്ക്‌ ഇരിക്കപൊറുതി ഇല്ലാതായി..
എഴുത്തിന്‍റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അയാള്‍ ഇറങ്ങി..
കറങ്ങി കറങ്ങി എത്തിപ്പെട്ടത് നഗരത്തിലെ പ്രസിദ്ധമായ തെരുവിലായിരുന്നു..
വേശ്യകളും മദ്യവും ,മയക്കു മരുന്നും, തെരുവ് ഗുണ്ടകളും ഇഴ പിരിഞ്ഞു കിടക്കുന്ന ഒരു തെരുവ്..

അനുഭവങ്ങളില്‍ നിന്നാണ് ക്ലാസിക്കുകള്‍ ഉണ്ടാകുന്നത്..
എന്ന അറിവില്‍ അയാള്‍ അവളുമായി അനുഭവങ്ങള്‍ പങ്ങ്ങു വെച്ചു..
ഭൂതവും കഴിഞ്ഞു വര്‍ത്തമാനത്തില്‍ എത്തിയപ്പോള്‍.
അനുഭവങ്ങളുടെ പ്രചോദനത്തില്‍ അയാള്‍ പുതിയൊരു എഴ്ത്തുകാരനായി..
അവളുടെ പറ്റ് വരവുകളുടെ കണക്കെഴുത്ത്..

ഭാവിയില്‍ അയാള്‍ ആ തെരുവിലെ ഏറ്റവും നല്ല കണക്കെഴുത്ത്കാരനായെക്കാം...


ഗോപി വെട്ടിക്കാട്ട്




2009, നവംബർ 11, ബുധനാഴ്‌ച

ചൊവ്വാ ദോഷം...

ഗ്രഹങ്ങളില്‍ ചൊവ്വക്ക് ദോഷം
ഭൂമിയില്‍ മങ്കമാര്‍ക്കും
ചൊവ്വയില്‍ ജീവന്‍ ഹിമപാളിയായ്‌
ഒളിഞ്ഞു കിടപ്പുണ്ടെന്ന് നാസ..

കണിയാന്‍റെ രാശി പലകയില്‍
തായം കളിക്കുന്ന കവിടികളില്‍
മരവിച്ചു പോയ മോഹങ്ങളും
അറച്ചു നില്‍ക്കുന്ന മംഗല്യ ഭാഗ്യവും.

ചൊവ്വയിലെ ജീവനെ സ്വപനം കണ്ടു
തലയിലെ വെള്ളിയിഴകളില്‍ തലോടി..
തിങ്കളാഴ്ച വ്രതവും നോറ്റ്
ചൊവ്വാഴ്ച്ചകളില്‍ അവള്‍ കാത്തിരിപ്പ്‌ തുടരുന്നു..


ഗോപി വെട്ടിക്കാട്ട്

2009, നവംബർ 9, തിങ്കളാഴ്‌ച

ആരുമല്ലാത്തവന്‍ (കഥ)

ആരുമല്ലാത്തവന്‍ (കഥ)
*********************

ചിലപ്പോള്‍ അങ്ങനെയാണ് ,,മനസ്സ് ആവശ്യമില്ലാത്തിടത്തോക്കെ ചുറ്റിക്കറങ്ങും ..
ഒരു കാര്യമില്ലെന്കിലും അതിനെക്കുറിച്ച് വേവലാതിപ്പെടും ..
അല്ലെങ്കില്‍ ഇന്നലെ കരിയപ്പന്‍ എന്‍റെ മുന്നിലേക്ക് വരുമായിരുന്നോ..
അയാള്‍ മരിച്ചിട്ട് തന്നെ വര്‍ഷങ്ങളായല്ലോ
അതും എനിക്ക് ആരുമല്ലാത്ത കരിയന്‍ ...

ശനിയാഴ്ചയും ഞായരാഴച്ചയും
സ്കൂളില്ലാത്ത് കൊണ്ട് ഉച്ചവരെ മൂടിപ്പുതച്ചു ഉറങ്ങേണ്ടതാണ്
അതിനു അമ്മ സമ്മതിച്ചിട്ട് വേണ്ടേ ..
"ഉറങ്ങണെ കണ്ടില്ലേ കുരുത്തം കെട്ടോന്‍ ..നേരം ഉച്ചയാകാറായി .."
കാലത്ത് പാടത്തേക്കു പോയതാനൊരു മനുഷ്യന്‍ ,..
അതിനൊരു തുള്ളി കഞ്ഞി വെള്ളം കൊണ്ട് കൊടുക്കാനും ഞാന്‍ തന്നെ പോണല്ലോ "
അച്ചനെങ്ങാന്‍ കേട്ടാല്‍ ഇന്ന് അടിയുടെ പൂരമാണ്‌ ..
അമ്മയുടെ ഒച്ച ഉച്ചത്തിലാവുന്നതിനു മുന്‍പ് എണീറ്റ്‌ ചട പടാന്ന് പല്ല് തേച്ചു മുഖം കഴുകി
കഞ്ഞി പാത്രവും തൂക്കി പാടത്തേക്കു ഓടി...

പാടത്തെ വലിയ വരമ്പില്‍ നിന്നു ഉറക്കെ വിളിച്ച് പറഞ്ഞു ..
"കരിയാ ..ദാ കഞ്ഞി കൊണ്ട് വന്നിട്ടുണ്ട് "
കേട്ടിട്ടും കേള്‍കാത്ത മട്ടില്‍ അങ്ങേ തലക്കലെ കണ്ടത്തില്‍ പൂട്ടുകയാണ് കരിയന്‍ ...
കുട്ടി നേരം വൈകിയതിന്റെ ദേഷ്യത്തിലാവും ..ഞാന്‍ വിളിക്കാം ..
ദാ .ആ‍ കുട്ടി എത്രെ നേരായി വിളിക്കാന് .ചെവി കേട്ടൂടെ ..
നാട് നിര്‍ത്തി പാത്തുമ്മ വിളിച്ച് പറഞ്ഞു
പാട വരമ്പത്തിരുന്നു കഞ്ഞി കുടിക്കുമ്പോള്‍ പാത്തുമ്മ അടുത്ത് വന്നിരുന്നു ചോദിച്ചു ..
"എന്തിനാ മോന്ത ഇങ്ങനെ കേറ്റിപ്പിടിച്ചെക്കണേ"
കരിയന്‍ ഒന്നുംമിണ്ടാതെ കഞ്ഞി കുടിച്ചു .പാത്രം കഴുകി തന്നു...കണ്ടത്തിലെക്കിറങ്ങിപ്പോയി ..പാത്തുമ്മ നടാനും ..

പാത്തുമ്മയും കരിയനും തറവാട്ടിലെ സ്ഥിരം പണിക്കാരാണ് ..പാടത്ത്‌ പണിയില്ലാത്തപ്പോള്‍ വീട്ടില്‍ പണിയുണ്ടാവും ...
കരിയന്‍ വളരെ ചെറുപ്പത്തില്‍ വന്നു കൂടിയതാണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. നാടും വീടുമോന്നുമില്ലാത്രേ..
പണിക്കാരനെപ്പോലെയല്ല വീട്ടിലെ ഒരാളെപ്പോലെ തന്നെയാണ് എല്ലാവര്ക്കും ..
എപ്പോഴും ഒരു വാല് പോലെ അച്ഛന്‍റെ പിന്നാലെ കാണും ...
എവിടെ ഉത്സവം ഉണ്ടോ അവിടെയൊക്കെ കരിയനും ഉണ്ട് ...
എല്ലാ കൊല്ലവും മലക്ക് പോകും ..കറുത്തിരുണ്ട്‌ തടിമാടനാണെങ്കിലും ചെറിയ കുട്ടികളെപ്പോലെയാണ് ..
ആരോടും എതിര്‍ത്തൊന്നും പറയില്ല ..പോത്ത് പോലെ പണിയെടുക്കും ...

പുറത്തെ പറമ്പില് തോല് വെട്ടാന്‍ പോയതാണ് കരിയാനും പാത്തുമ്മയും .
അത്യാവശ്യമായി കരിയനെ വിളിച്ച് കൊണ്ട് വരാന്‍ അമ്മ പറഞ്ഞയച്ഛതാണ് പറമ്പിലേക്ക്..
പറമ്പ് മുഴവന്‍ തിരഞ്ഞിട്ടും കാണാതായപ്പോള്‍ വെറുതെ പാമ്പിന്‍ കാവിനടുത്തെക്ക് പോയി നോക്കിയതാണ് .
കാട് മൂടി കിടക്കുന്ന അവിടെക്കു സാധാരണ ആരും പോകാറില്ല...ഉണങ്ങിയ ഇലകളുടെ അനക്കം കേള്‍ക്കുന്നുണ്ട്‌ ...
വല്ല പാമ്പുമാണോ എന്നു ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ ..കരിയനും പാത്തുമ്മയും ഉടു വസ്ത്രമില്ലാതെ പാമ്പിനെപ്പോലെ കേട്ടിപ്പിണഞ്ഞു കിടക്കുന്നു... ...
തന്നെ കണ്ടതും ചാടി എഴുന്നേറ്റു മുണ്ട് വാരിച്ചുറ്റി.. പേടിച്ചു പോയി ..
ഇടം വലം നോക്കാതെ ഒരോട്ടമായിരുന്നു വീട്ടിലേക്കു ..ചെന്നപാടെ കിതച്ച്‌ കൊണ്ട് അമ്മയോട് പറഞ്ഞു..
"നീയിതു ആരോടും പറയണ്ടാ .മിണ്ടാതെ അപ്പുറത്തെങ്ങാന്‍ പോയി കളിച്ചോ.."

ആരോടും പറയണ്ടാ എന്നു കരുതിയതാണ്..എന്നാലും മനസ്സിലിരുന്നു തിങ്ങുകയാണ് ആ‍ കാഴ്ചാ..
ആലിയോട് പറഞ്ഞപ്പോള്‍ ഒരു സമാധാനമായി ..അവനും പറഞ്ഞു നീയിതാരോടും പറയണ്ടെന്നു..
പറയണ്ടാ..പറയണ്ടാ എന്നുപറഞ്ഞ്‌ പറഞ്ഞു നാട്ടിലെല്ലാം പാട്ടായി ..പാത്തുമ്മയുടെ വീട്ടുകാരാകെ ഇളകി..
വലിയ തങ്ങളുടെ വീട്ടില്‍ കൂടിയവരെല്ലാം പറഞ്ഞു ..അവനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല..
നമ്മുടെ ജാതീലെ ഒരു പെണ്ണിനെ പെഴപ്പിച്ചിട്ടു അവനെയൊന്നും രണ്ടു കാലില്‍ നടക്കാന്‍ വിടരുത്..
കൊന്നു കുഴിച്ചു മൂടണം ആ‍ നായിന്റെ മോനെ.. ആ‍ നായരാണ് അവനു വളം വെച്ച് കൊടുക്കുന്നത്..
നിങ്ങളൊന്നു അടങ്ങു ..ഞാന്‍ ആ‍ നായരോട് ചോദിക്കട്ടെ ..അവനെ തല്ലിയിട്ടോ കൊന്നിട്ടോ നമ്മുടെ ജാതീല് വന്നൊരു നാണക്കേട്‌ മാറ്റാന്‍ പറ്റോ
എന്നാല്‍ ഇന്ന് തന്നെ വല്യ തങ്ങള് എന്ന ഇതിനൊരു പരിഹാരം ഉണ്ടാക്കു..നാളെ ഇതിനൊരു തീരുമാനം ഉണ്ടായില്ലെങ്കില്‍ അവന്‍ ഈ ഭൂമീല് ഉണ്ടാവില്ല ഞങ്ങളാ പറയണേ..

വല്യ തങ്ങള് സമാധാനമായി പൊക്കോളൂ ..നമുക്ക് പരിഹാരം ഉണ്ടാക്കാം ..
അച്ഛന്‍തങ്ങളോടു പറഞ്ഞു ..തങ്ങള് പോയപ്പോള്‍ അച്ഛന്‍ കരിയനെ വിളിച്ചു..ദാ തങ്ങള് പറഞ്ഞതൊക്കെ നീ കേട്ടില്ലേ..
'ഉം" കരിയന്‍ അലക്ഷ്യമായി ഒന്ന് മൂളി
നിനക്കവളെ അത്രയ്ക്ക് ഇഷ്ട്ടമാനെന്കില്‍ നീയവളെയങ്ങ് കെട്ടിക്കോ....
പക്ഷെ അവരുടെ കൂട്ടത്തിലേക്ക് മാറണം ന്നാ പറയണേ..
അങ്ങനെയാണെങ്കില്‍ ഈ ആഴ്ചാ തന്നെ കല്യാണം നടത്താന്ന വല്യ തങ്ങള് പറയണേ..
നീയെന്താ ഒന്നും മിണ്ടാത്തെ..ഞാനിപ്പോള്‍ തങ്ങളോടു എന്താ പറയാ..
എന്താന്നു വെച്ചാല്‍ ചൈയ്തോളൂ..
തടിച്ചുവീര്‍ത്ത മസിലുകളുള്ള കൈത്തണ്ടയില്‍ പച്ച കുത്തിയ കൃഷ്ണന്റെ ചിത്രത്തില്‍ തലോടി കരിയന്‍ പറഞ്ഞു ...

അങ്ങനെ കരിയന്‍ ഒരു നാള്‍ . പൊന്നാനിയില്‍ പോയിമാര്‍ഗം കൂടി അട്ബുല്‍ കാദര്‍ ആയി. പാത്തുമ്മയെ നിക്കാ ഹും ചെയ്യ്തു ..
കിടപ്പ് പാത്തുമ്മയുടെ വീട്ടിലെക്കാക്കി ..
ഞങ്ങള്‍ കുട്ടികള്‍ അപ്പോഴും കരിയാ എന്നു തന്നെ വിളിച്ചു ..കുറെ ആളുകള്‍ കാദരെ എന്നും ..
എഴുത്തും വായനയും അറിയാത്ത കരിയനെ വല്യ തങ്ങളാണ് നിസ്ക്കരിക്കാന്‍ പഠിപ്പിച്ചത് ..
എന്നാലും കരിയന്‍ പള്ളിയില്‍ പോണത് കണ്ട്ടിട്ടില്ല ..റമദാന്‍ മാസം വന്നപ്പോള്‍ വല്യ തങ്ങള് കരിയനെ വിളിച്ചു പറഞ്ഞു..
"ഡാ" നീയ്യ്‌ പള്ളീലൊന്നും പോകാറില്ല അല്ലെ...റമദാന്‍ മാസത്തില്‍ നോമ്പ് പിടിച്ചു പള്ളീല് പോയി തന്നെ നിസ്കരിക്കണം ...മനസ്സിലായോ..
അതിനു കൂലി കൂടുതല്‍ കിട്ടും..
കരിയനു കാര്യം മനസ്സിലായില്ല ..തങ്ങളെ തുറിച്ചു നോക്കുന്നത് കണ്ടിട്ടാവും തങ്ങള്‍ പറഞ്ഞു
ഡാ പോത്തെ ..മരിച്ചിട്ട് സ്വര്‍ഗത്തില്‍ പോകണം ന്നു വെച്ചാല് ..അഞ്ചു നേരം നിസ്ക്കരിക്കണം ..നോമ്പും പിടിക്കണം ..
പടച്ചോന്‍ തരണ കൂലീടെ കാര്യാ ഞാന്‍ പറഞ്ഞെ..

ആദ്യായിട്ടാണ് കരിയന്‍ പള്ളിയില്‍ പോകണേ ..പള്ളീടെ മുന്നില്‍ കൂടി പോയിട്ടുണ്ട് എന്നല്ലാതെ അതിന്‍റെ ഉള്ളില്‍ എന്താണ് നടക്കണേ എന്നു കരിയന്‍ കണ്ടിട്ടില്ല .
പാത്തുമ്മ തേച്ചു വെച്ച കുപ്പായവും ഇട്ടു കരിയന്‍ പെരുന്നാള്‍ നിസ്കാരത്തിനു പള്ളിയിലേക്ക് നടന്നു..
വഴിയില്‍ വെച്ച് ആരൊക്കെയോ കരിയനോട് ഈദ്‌ മുബാറക്ക്‌ പറഞ്ഞു..
തിരിച്ചു കരയ്നും അത് പോലെത്തന്നെ പറഞ്ഞു..പള്ളിയില്‍ നല്ല തിരക്കായിരുന്നു..
കൈയും കാലും ശുദ്ധി വരുത്താന്‍ പൈപ്പിനടുത്തു പോയതായിരുന്നു...വഴുക്കലില്‍ കാലു തെന്നി വീണു..
"എന്‍റെ ഗുരുവായൂരപ്പാ "
അറിയാതെ നാവില്‍ തുമ്പില്‍ നിന്നു വീണ ശബ്ദം ...
"നായിന്റെ മോനെ ...."
പള്ളീല് വെച്ചിട്ടാനോടാ കൃഷ്ണനെ വിളിക്കണേ..ഹമുക്കെ..
..കയ്യില്‍ പച്ച കുത്തിയ കൃഷ്ണന്റെ പടത്തില്‍ പിടിച്ചു ആരോ പറഞ്ഞു ..
കണ്ടില്ലേ പച്ച കുത്തി വെച്ചക്കനെ.. ഇവനെയൊന്നും പള്ളീല്‍ കേറ്റാന്‍ പാടില്ല കള്ള കാഫിര് ..പോടാ പുറത്ത്‌
ആരൊക്കെയോ കരിയയെ പിടിച്ചു വലിച്ചു..പള്ളീടെ പുറത്താക്കി..
കരിയന്‍ വീട്ടിലേക്കു നടന്നു..

വല്യ തങ്ങളും കുറെയാളുകളും വരുന്നതു കണ്ട കരിയന്‍ ഉമ്മറത്തിണ്ണയില്‍ നിന്നെഴുന്നേറ്റ് നിന്നു..
ഡാ പാത്തുമ്മയെ വിളിക്ക് ...
ശബ്ദം കേട്ടു വന്ന പാത്തുമ്മയോട് വല്യ തങ്ങള്‍ പറഞ്ഞു ...ഇന്ന് പള്ളീല്‍ ഉണ്ടായതൊക്കെ ..നീയ് കേട്ടില്ലേ...
മതി ഇവനെയൊന്നും ഇനി നമ്മുടെ ജാതീല് വെച്ചോണ്ടിരിക്കാന്‍ പറ്റില്ലാന്നാ നാട്ടുകാര് മുഴുവനും പറയണേ ..
നിനക്കറിയാലോ..
നിങ്ങള് കാണിച്ച ഹറാം പറപ്പിനു അന്ന് ഞാന്‍ കൂട്ട് നിന്നതാണ്
അന്ന് എല്ലാവരും എതിര്‍ത്തിട്ടും ഞാന്‍ പറഞ്ഞിട്ടാ ...
ഇനീം എന്നെക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല ....
നീയവനെ മൊഴി ചൊല്ലണം ന്നാ എല്ലാരും തീരുമാനിചിരിക്കണേ....
നിനക്ക് എന്താ പറയാനുള്ളത് ...
അവന്‍പോണെങ്കില്‍ പോട്ടെ ..നിനക്കു നല്ലൊരു പുതിയാപ്ല നമ്മടെ കൂട്ടത്തില് തന്നെ ഉണ്ട്..
ഇപ്പൊ തന്നെ നീയ് കാര്യം പറയണം ..
പാത്തുമ്മ കരിയനെ ത്തന്നെ നോക്കി കൊണ്ടിരുന്നു...
ഉമ്മരത്തിന്റെ ഒരു മൂലയില്‍ നിസ്സന്ഗനായി അങ്ങ് ദൂരേക്ക്‌ നോക്കിയിരിക്കാന്
കരിയന്‍..ആ‍ മുഖത്ത് ഒരു ഭാവ മാറ്റവുമില്ല
"ങ്ങള് എല്ലാവരും എന്താ പറയണേ ന്നു വെച്ചാല്‍ ഞാന്‍ ചെയ്യാം.."
ദീനും പടച്ചോനും കഴിഞ്ഞിട്ടേ എനിക്ക് മറ്റെന്തെങ്കിലും ഉള്ളൂ ..

കരിയന്‍ എഴുന്നേറ്റു നടന്നു..പുഴയം കടന്നു അങ്ങ് കൃഷ്ണന്റെ അമ്പലത്തിനടുത്തെത്തിയപ്പോള്‍ നട അടച്ചിരുന്നു..
അമ്പലപ്പരമ്പിലെ വിളക്കില്‍ കരിന്തിരി കത്താന്‍ തുടങ്ങിയിരുന്നു..തോളിലെ തോര്‍ത്തെടുത്ത് നിലത്തു വിരിച്ചു ...
വല്യ തങ്ങള് പറഞ്ഞു കൊടുത്ത പോലെ നിസ്കരിച്ചു..
അല്ലാഹ് .അല്ലാഹ്..
ആ‍ കണ്ണുകള്‍ നിറഞ്ഞൊഴുകി....

കരിയനെ ഞങ്ങള്‍ അന്ന്വെഷിക്കാത്ത സ്ഥലമില്ല...പറമ്പില്‍ പണിക്കു പോയവരാണ് അച്ഛനോട് പറഞ്ഞത് ..
നായരെ ങ്ങടെ പറമ്പില് എന്താണാവോ വല്ലാത്ത നാറ്റം.. ആ‍ പാമ്പിന്‍ കാവിനടുത്താ..
ഞങള് പേടിച്ചിട്ടു നോക്കില്ല്യാ..
അച്ഛനും ആളുകളും കൂടി പാമ്പിന്‍ കാവില്‍ ചെന്നു നോക്കി ..
മാനം മുട്ടെ വളര്ന്നു നില്‍ക്കണ അരയാലിന്റെ
കൊമ്പത്ത് തൂങ്ങിയാടുകയാണ് കരിയന്‍..,,,

ഗോപി വെട്ടിക്കാട്ട്

2009, നവംബർ 7, ശനിയാഴ്‌ച

മകള്‍ അറിയാന്‍ ...


വിരഹ ദുഖത്താല്‍
നീറുംകരളിന്നൊരു കുളിര്‍
സ്വാന്തനമായിന്നലെ
എത്തി നിന്‍ കുറി മാനം

മകളെ നീ കുറിക്കും
ഓരോരോ വരികളില്‍
അറിയുന്നച്ചന്‍ നിന്‍റെ
ഹൃദയത്തിന്‍ നൊമ്പരം..

എങ്ങിനെ എഴുതും ഞാന്‍
മനസ്സിന്‍ ആര്‍ദ്രമാം മോഹം
ഓമനേ കാതില്‍ ചൊല്ലാം
സ്നേഹം മന്ത്രണം പോലെ..

കരളിന്‍ ഭിത്തിയില്‍ വര്‍ണ്ണ-
ച്ചായത്താല്‍ വരച്ച നിന്‍ ചിത്രം
കൂട്ടിനുണ്ടെനിക്കെന്നും
സ്വപ്നത്തിലാനെന്കിലും

നിന്നിളം ചുണ്ടില്‍ വിരിയും
പനിനീര്‍ പുഞ്ചിരിപ്പൂവും
കണ്ണാടി കവിളില്‍ തെളിയും
നാണത്തിന്‍ ചുഴികളും

കാണുവാന്‍ നെഞ്ഞില്‍ മോഹം
ഏറെയുന്ടെന്നാകിലും
ഭാഗ്യദോഷിയാണച്ചന്‍
വിധിയെന്നേ പറയേണ്ടൂ

മാറോട് ചേര്‍ത്തെന്നും നിന്നെ
കൊഞ്ചിച്ച് ഉറക്കീടാനും
ഓമന ചുണ്ടില്‍ നൂറു
മുത്തങ്ങള്‍ തന്നീടാനും

നിന്‍ കിളി കൊഞ്ഞല്‍ കേട്ട്
ഒന്നൂറിച്ചിരിക്കാനും
ഓമനേ അച്ഛന്‍ ഏറെ
മോഹിക്കുന്നോരോ നാളും

കരയാതൊരിക്കലും..കണ്ണില്‍
സൂക്ഷിക്കൂ കണ്ണീര്‍ മുത്ത്‌
സഹിക്കാനവില്ലൊരു
മുത്തട്ര്‍ന്നു വെന്നാകില്‍...


ഗോപി വെട്ടിക്കാട്ട് ...

2009, നവംബർ 6, വെള്ളിയാഴ്‌ച

സഖാവ്‌....(കഥ )

മഴയ്ക്ക് ശക്തി കൂടി വരികയാണ്..
ഈ മഴയൊന്നു തോര്‍ന്നിരുന്നുവെങ്കില്‍ ..
അയാള്‍ കടത്തിണ്ണയിലേക്ക് ഒന്ന് കൂടി ചേര്‍ന്ന് നിന്നു.നേരം വളരെ വൈകിയിരിക്കുന്നു.. ബസ്സുകളുടെ ഓട്ടം ഏതാണ്ട് നിലച്ച മട്ടാണ്..
"ഇന്നിനി അങ്ങോട്ട്‌ ബസ്സ്‌ കിട്ടുമെന്ന് തോന്നുന്നില്ല" ..
കടക്കാരന്‍ നിരപ്പലക അടുക്കി വെക്കുന്നതിനിടയില്‍ പറഞ്ഞത് അയാള്‍ കേട്ടില്ലെന്നു നടിച്ചു ..പ്രതീക്ഷ കൈവിടാതെ അവിടെത്തന്നെ നിന്നു..അയാള്‍ക്ക്‌ തല കറങ്ങുന്നത് പോലെയും തൊണ്ട വരളുന്നത്‌ പോലെയും തോന്നി.."ഒരു സോഡാ കിട്ടുമോ' കടക്കാരന്‍ അയാളെ ഒന്ന് തറപ്പിച്ചു നോക്കി..ഈ പാതിരാ നേരത്ത് കൊടും മഴ പെയ്യുമ്പോള്‍ സോഡാ ചോദിക്കാന്‍ എന്ന ഭാവത്തില്‍..
ഒറ്റ ഇറക്കിന് അത് മുഴുവന്‍ കുടിച്ചു തീര്‍ത്തു അയാള്‍ ഒന്ന് ആശ്വസിച്ചു..

ഒഴിവാക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തത് കൊണ്ട് മാത്രമാണ് ഇന്ന് ആ യോഗത്തിന് പോയത്..
ഇനി ഒരിക്കലും ഇങ്ങനെ ഒരു യോഗത്തിന് പോകാന്‍ പറ്റിയില്ലെങ്കിലോ..സഖാവ് പോകണം ..പറയാനുള്ളത് പറയാന്‍ ഇനി സഖാവിനു വേദി കിട്ടിയെന്നു വരില്ല..അവളാണ് പറഞ്ഞത് ..
നീയിങ്ങനെ കിടക്കുമ്പോള്‍.. ഞാന്‍ പോകുന്നില്ല അവര്‍ എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെ ..എനിക്കൊന്നും പറയാനില്ല..എല്ലാം അവര്‍ തീരുമാനിച്ചു കഴിഞ്ഞതല്ലേ..ഇതിപ്പോള്‍ വെറും ഔപചാരികം മാത്രമാണ്..

എനിക്ക് കൂടുതല്‍ ഒന്നുമില്ല....ഇത് എന്നുമുള്ളതല്ലേ..പിന്നെ ഈ മഴയും തണുപ്പ്മായത് കൊണ്ട് ആവും ..
അവള്‍ ശ്വാസം വലിക്കാന്‍ നന്നേ വിഷമിച്ചു..വലിവ് കൂടി കൂടി വന്നു..വാക്കുകള്‍ ഇടയ്ക്കിടെ മുറിഞ്ഞു കൊണ്ടിരുന്നു..അയാള്‍ പുറം തിരുമ്മി കൊടുത്തു..
നമുക്ക് ആശുപത്ര്യില്‍ പോകാം ..ഇനിയും വെച്ച് നീട്ടണ്ടാ. രാത്രി കൂടിയാലോ..
വേണ്ടാ ആശുപത്രിയില്‍ നാളെയും പോകാം.. പേടിക്കണ്ടാ തരിച്ചു വരുവോളം എനിക്കുന്നും സംഭവിക്കില്ല ..
സഖാവിനു ഓര്‍മ്മയുണ്ടോ നമ്മുടെ കല്യാണം കഴിഞ്ഞു മൂന്നാം നാളത്തെ ആ രാത്രി ...രാത്രി ആരൊക്കെയോ വന്നു വിളിച്ചപ്പോള്‍
ഞാന്‍ പോകണ്ടാ എന്ന് ശാട്യംപിടിച്ചതും , എന്നെ കവിളത്തടിച്ചിട്ടു ഇറങ്ങിപ്പോയതും ..
അവള്‍ കവിള്‍ മെല്ലെയൊന്നു തലോടി ..ഇപ്പോഴും വേദനിക്കുന്നുന്ടെന്ന പോലെ..
പിന്നൊരിക്കല്‍ പോലീസുകാര്‍ ഈ മുറ്റത്തിട്ടു അടിച്ചു വലിച്ചിഴച്ചു കൊണ്ട് പോകുമ്പൊള്‍ അലറിക്കരഞ്ഞ എന്നെ നോക്കി പടിപ്പുര കടക്കുമ്പോള്‍ ചിരിച്ച്‌ കൊണ്ട് യാത്ര പറഞ്ഞത് ..മറന്നോ ഇതൊക്കെ..ആ ആളാണോ ഇപ്പോള്‍ ഇങ്ങനെ തളരുന്നത് ..
അരുത്, നമ്മുടെ ശരീരത്തിനെ പ്രായമായിട്ടുള്ളൂ ..ആധര്‍ശ്ങ്ങള്‍ക്ക് ,വിശ്വാസങ്ങള്‍ക്ക് ,ചങൂറ്റത്തിനു ഇപ്പോഴും ചെറുപ്പമല്ലേ..ധൈര്യമായി പോയിട്ട് വരൂ..അവര്‍ക്ക് സഖാവിനെ ഒന്നും ചെയ്യാനാവില്ല..അവര്‍ക്കറിയില്ല അവര്‍ പുറത്താക്കുന്നത് സഖാവിനെയല്ല ..അവരെത്തന്നെയാണ്..
അധികം സംസാരിക്കണ്ടാ..അനങ്ങാതെ കിടന്നോളൂ..ഞാന്‍ വേഗം വരാം..

ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് അങ്ങകലെ യൊരു പ്രകാശം ..അയാള്‍ കോരിച്ചൊരിയുന്ന മഴയില്‍ റോഡിനു നടുക്ക് കയറി നിന്നു..
കൈകള്‍ വീശി..ഒരു വണ്ടി അയാളുടെ അടുത്ത്‌ വന്നു മുട്ടി മുട്ടിയില്ലെന്ന പോലെ നിന്നു..
"ചാകാന്‍ എന്‍റെ വണ്ടി മാത്രമേ കണ്ടുല്ലോ "വണ്ടിക്കാരന്‍ ചീത്ത വിളിച്ചു കൊണ്ട് പുറത്തിറങ്ങി ..
അയ്യോ ആരാ ഇത് സഖാവോ..സഖാവിനെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചപ്പോള്‍ നേരത്തെ ഇറങ്ങി എന്ന് പറഞ്ഞു ..ഈ നേരമായിട്ടും കാണാതായപ്പോള്‍ ഞങ്ങള്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയാണ്..കൂടുതലാണ്

അയാള്‍ ഒന്നും പറയാതെ വണ്ടിയില്‍ കയറി ..പിന്‍ സീറ്റില്‍ അവള്‍ക്കു അടുത്തിരുന്നു ..നേരിയൊരു ചലനം ഇപ്പോഴും ബാക്കിയുണ്ട്..
ശ്വാസം വലിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നു..അവള്‍ കണ്ണ് തുറന്നു അയാളെ നോക്കി .. ചുണ്ടുകള്‍ വിതുമ്പി ..എന്തൊക്കെയോ പറയാന്‍ ബാക്കിയുന്ടെന്ന പോലെ..ചുരുട്ടിയ മുഷ്ട്ടി മെല്ലെ ഉയര്‍ത്തി ..അയാളെ അഭിവാദനം ചെയ്യുന്നപോലെ..

വണ്ടി ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു കൊണ്ടിരുന്നു..അയാളുടെ ഓര്‍മ്മകള്‍ അതെ വേഗത്തില്‍ പിറകിലെക്കും...


ഗോപി വെട്ടിക്കാട്ട് ....

2009, നവംബർ 4, ബുധനാഴ്‌ച

"ഒരിക്കല്‍ ഉണ്ടായിരുന്നു..."(കഥ)

ഓഫീസില്‍ പുതുതായി ജോലിക്ക് വന്ന ഒപ്പേറെഷന്‍ മാനേജര്‍ ജിബി ജോര്‍ജിന്റെ വാചകമടി സഹിക്കാവുന്നതിലപ്പുരമായിരുന്നു..
മുപ്പതു പോലും തികയാത്ത അയാളുടെ വര്‍ണ്ണന കേട്ടാല്‍ അയാള്‍ അനുഭവിക്കാത്ത സ്ത്രീ കളില്ലെന്നും ..സ്ത്രീകളെല്ലാം അയാളുടെ പിറകെ
പരക്കം പായുകയാനെന്നും തോന്നും..താനൊരു ഹീറോ ആണെന്ന ഭാവം ..
വെറുപ്പാണ് തോന്നിയത് .അത് കൊണ്ട് തന്നെ കുറച്ചോരകലം എപ്പോഴും സൂക്ഷിച്ചു..
ജീവിത സായാന്ഹത്തിലെത്തിയ കെറുവ് മനസ്സില്‍ ഉള്ളതുകൊണ്ടാണോ എന്തോ..

ഒരിക്കല്‍ ജോലി സംബന്ധമായ ഒരു കാര്യത്തിന് ഒരുമിച്ചു പോകേണ്ടി വന്നപ്പോള്‍ പലതും സംസാരിച്ച കൂട്ടത്തില്‍ അയാളുടെ സ്വകാര്യ ജീവിതവും കടന്നു വന്നു..
അത് മുന്‍ ധാരണകളെ അപ്പാടെ മാറ്റി മറിച്ചു..അയാളുടെ വേദനകളെ മനസ്സിലെറ്റാന്‍ തുടങ്ങി..ചിരിച്ചും തമാശ പറഞ്ഞും നടക്കുന്ന ആ മനുഷ്യന്‍റെ ഉള്ളിലെ മുറിപ്പെട്ട
മനസ്സ് വല്ലാതെ എന്‍റെ മനസ്സിനെയും നോവിക്കാന്‍ തുട്ടങ്ങി..അടുക്കും തോറും .അയാള്‍ എന്‍റെ ആരൊക്കെയോ ആയി..

വെക്കേഷന് ഒരുമിച്ചു നാട്ടില്‍ പോകുമ്പൊള്‍ അവന്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു..
"ചേട്ടന്‍ എത്രയും പെട്ടെന്ന് എന്‍റെ വീട്ടില്‍ വരണം..എനിക്ക് കുറെ പറയാനുണ്ട്.."
ഞാന്‍ കടന്നു വന്ന വഴികളിലൂടെ ..അവയുടെ ഓര്‍മകളിലേക്ക് ചേട്ടനോടോത്തു ഒരു തിരിഞ്ഞു നടത്തം..
"വരില്ലേ..."
തീര്‍ച്ചയായും വരാം..
"കാടിന്‍റെ മണമറിയാന്‍.."
"കാട്ടു തേനിന്റെ രുചി അറിയാന്‍.."
"പിന്നെ നിന്റെയാകാട്ടു പെണ്ണിന്‍റെ മനസ്സറിയാന്‍ "
ഞാന്‍ വരാം..

വയനാടന്‍ ചുരത്തിലൂടെ വണ്ടി നിരങ്ങി നിരങ്ങി നീങ്ങുമ്പോള്‍ മനസ്സ് അവന്‍റെ അടുത്തെത്തിയിരുന്നു..
"യാത്ര സുഖമായിരുന്നില്ലേ "
" ഉം കുഴപ്പമൊന്നുമുണ്ടായില്ല"
"വരൂ" "ഇത്രയും ദൂരം വണ്ടി ഓടിച്ച്ചതല്ലേ.."
വിശാലമായ കൃഷി ത്തോട്ടതിനുള്ളിലെ സാമാന്യത്തില്‍ അധികം വലിപ്പമുള്ള ആഡമ്പരം വിളിച്ചോതുന്ന വീട്..
ആരെയും കാണാതായപ്പോള്‍ ചോദിച്ചു..
"ഇവിടെ ജിബിയല്ലാതെ വേറെ ആരും ഇല്ലേ.."
"അപ്പച്ചനും അമ്മച്ചിയും പെങ്ങളുടെ വീട്ടില്‍ പോയിരിക്കുന്നു ..വൈകീട്ട് വരും..
ചേട്ടന്‍ വരുന്ന വിവരം അവര്‍ക്കറിയാം.."
"ക്ഷീണം കാണുംഇനി കുളിച്ചിട്ടു ബാക്കി കാര്യം."
അവന്‍ തോര്‍ത്തും സോപ്പും കൈയ്യില്‍ തന്നിട്ട് പറഞ്ഞു...
കുളി കഴിഞ്ഞപ്പോള്‍ ഒരു സുഖം തോന്നി...
അപ്പോഴേക്കും ജോലിക്കാര്‍ ഭക്ഷണം മേശയില്‍ റെഡി ആക്കി വെച്ചിരുന്നു..
നമുക്ക് വല്ലതും കഴിച്ചിട്ടു പുറത്തിറങ്ങാം..

ജീപ്പ് ഒരു സൈഡില്‍ ഒതുക്കിയിട്ടു അവന്‍ പറഞ്ഞു ..
"ഇനി നടക്കാം അതാ നല്ലത്..."
"എനിക്കും അതാണിഷ്ടം .."
കുലച്ചു നില്‍ക്കുന്ന വാഴകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു ..
ആ കാണുന്നതാണ് പള്ളിയുടെ ശരണാലയം..വിവാഹം കഴിക്കാതെ അമ്മയാകുന്ന സ്ത്രീകളും .അച്ഛനില്ലാതെ ഉണ്ടായ കുട്ടികളും ആണ് അവിടെ..പള്ളിക്ക് അവിടെ സ്ഥലം കൊടുത്തത് എന്റെ അപ്പച്ചനാണ് ....
ഇവിടന്നങോട്ട്‌ എല്ലാം ഞങളുടെയാണ്...
ചേടന് അറിയാമോ ...
"ഇവിടെ ഒരു പുഴയുണ്ടായിരുന്നു.....ഒരിക്കലും വറ്റാത്ത പുഴ ..."
കെട്ടിക്കിടക്കുന്ന ചെറിയ ചെറിയ കുഴികള്‍ ചൂണ്ടി പറഞ്ഞു...ഞങ്ങള്‍ കുട്ടികള്‍ അക്കരെക്കും ഇക്കരെക്കും നീന്താന്‍ മല്സരിക്കുമായിരുന്നു...ഞങ്ങളുടെ വീട്ടിലെ കാര്യസ്ഥന്‍ വേലു മൂപ്പനാണ് എന്നെ നീന്തല്‍ പഠിപ്പിച്ചത്..കുറെ ആദി വാസിക്കുട്ടികളും ഉണ്ടാവും കുളിക്കാന്‍..കൂട്ടത്തില്‍ മല്ലികയും...
എന്റെയും അവളുടെയും അരയില്‍ ഓരോ കയറു കെട്ടിയിട്ടാണ് മൂപ്പന്‍ വെള്ളത്തിലിറക്കുക..
നിലയില്ലാത്ത ഇടത്തെത്തുംപോള്‍ ഞങ്ങള്‍ താണു പോകും ..അപ്പോള്‍ അവളെന്നെ കെട്ടിപ്പിടിക്കും..
ഞങ്ങള്‍ രണ്ടാളും ഒരുമിച്ചു മുങ്ങും..അപ്പോള്‍ മൂപ്പ്പന്‍ വലിച്ചു കേറ്റും..അവളെന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം
ഞാന്‍ എന്നും ആഴങ്ങളിലേക്ക് പോകും ..പിന്നാലെ അവളും.....
മുകളില്‍ ഡാം കെട്ടിയപ്പോള്‍ ഇങ്ങോട്ട് നീരൊഴുക്ക് ഇല്ലാതായി..
".ഞങ്ങളുടെ പുഴയെ അവര്‍ കൊന്നു..".
പിന്നെ ആരൊക്കെയോ സ്ഥലം കൈയ്യേറി..പട്ടയം വാങ്ങി..അവര്‍ വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പച്ചന്‍ അതെല്ലാം വാങ്ങി...
"മരിച്ചിട്ടും എന്നെ വിട്ടു പോകാത്ത പുഴ..."

മുകളിലെ റബ്ബര്‍ തോട്ടത്തിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു.."ശ്രദ്ധിച്ചു നടന്നോളൂ അട്ട കാലില്‍ കയറും.."
"ഇത് ഒരിക്കല്‍ കാടായിരുന്നു..."
അന്നൊന്നും ഇങ്ങോട്ട് ആരും വരില്ല..കാട്ടു പന്നിയും ആനയും എല്ലാം കാണും...ഇവിടെ നിന്നാണ് മൂപ്പന്‍ കാട്ടു തേന്‍ കൊണ്ട് വന്നു തരിക..വലിയ വലിയ മരങ്ങളില്‍ കയറി ആദിവാസികള്‍ തേന്‍ എടുക്കുന്നത് അതിശയം തന്നെയാണ്..തേനീച്ച അവരെ കാണുമ്പോള്‍ ഒഴിഞ്ഞു പോകും...അന്ന് അപ്പച്ചന് മലന്ച്ഛരക്ക് കടയുണ്ടായിരുന്നു...വലിയ മുളം കുമ്പത്തിലാക്കി മല്ലികയും തേന്‍ അവിടെ
കൊണ്ട് വന്നു വില്‍ക്കും..
"ഒരിക്കല്‍ അപ്പച്ചന്‍ കാണാതെ ഞാന്‍ അവള്‍ക്കു കുറെ രൂപ കൊടുത്ത് ..അവള്‍ കരഞ്ഞു കൊണ്ട് അത് എന്‍റെ നേരെഎറിഞ്ഞു..
മരങ്ങളെല്ലാം മുറിച്ചു മാറ്റി സര്‍ക്കാര്‍ സ്ഥലം ആധിവാസികള്‍ക്ക് പതിച്ചു കൊടുത്തു..പിന്നീടെപ്പൊഴോ പട്ടയങ്ങള്‍ അപ്പച്ചന്റെ പെട്ടിക്കുള്ളിലായി..അവരെല്ലാം പിന്നെയും ദൂരേക്ക് മാറിപ്പോയി...കൂട്ടത്തില്‍ മല്ലികയും.
"ആ മരം കണ്ടോ" അതിന്റെ താഴത്തെ ചില്ലയിലാണ് മൂപ്പന്‍ ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തരിക.."
ആകാശത്തിന്റെ രണ്ടറ്റവും തൊടണമെന്നവള്‍ പറയുമ്പോള്‍ ഞാന്‍ എല്ലാ ശക്തിയും എടുത്ത്‌ അവളെ ആട്ടും..
ഞങ്ങള്‍ ആ മരത്തിനടുത്തെത്തി ..
ഈ മരത്തിലാണ് എന്‍റെ മല്ലിക ...അവന്‍ ആ മരത്തില്‍ ചാരിനിന്നു വിതുമ്പി..
"കൊന്നിട്ടും ചാകാത്ത കാടിന്‍റെ ..അവളുടെ" ഓര്‍മ്മക്കായി ഈമരം എന്‍റെ കൂടെ ഇപ്പോഴും...
"നമുക്ക് പോകാം" ഞാന്‍ പറഞ്ഞു...

അകലെ ചെറിയ കൂരകള്‍ ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു..
"അവിടെ "
അവനത്‌ മുഴുമിപ്പിക്കുന്നതിനു മുന്‍പ്‌ ഞാന്‍ ചോദിച്ചു..

"കുറെ മനുഷ്യര്‍ ഉണ്ടായിരുന്നല്ലേ..."


ഗോപി വെട്ടിക്കാട്ട്

2009, നവംബർ 2, തിങ്കളാഴ്‌ച

പരാന്നഭോജികളും ,,ജീവികളും..(കഥ)



കാലത്ത് തന്നെ കമ്പ്യൂട്ടറിന് മുന്നില്‍ ചടഞ്ഞിരുന്നു ബൂലോകത്തെ സകലമാന സാഹിത്യവും വായിച്ചു എന്നുറപ്പ് വരുത്തി
ആശാന്‍ തൊട്ടടുത്തിരുന്നു നേരെ ചൊവ്വേ ജോലി ചെയ്യുന്ന അനു മണിയോട് തിരക്കി ..
"അല്ല അനു ഈ പരാന്ന ഭോജികളും ..ജീവികളും തമ്മില്‍ എന്നതാ വ്യത്യാസം "
അനു കമ്പ്യൂട്ടറില്‍ നിന്നും കന്നെടുത്തു ആശാനെ ഒന്ന് തറപ്പിച്ചു നോക്കി ..ഇയാആള്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന മട്ടില്‍ ..
അല്ലെങ്കിലും അനു മണിക്ക് ആശനോട് തെല്ലൊരു അസൂയയുണ്ട് ..
ഓഫീസില്‍ ഒരു ജോലിയും ചെയ്യാതെ ചുമ്മാ ഇരുന്നു ശമ്പളം വാങ്ങുന്നു..
ഭൂലോകത്തെ വല്യ എഴുത്തുകാരന്‍ എന്നൊരു ഭാവവും ..ആ‍ നടപ്പും കണ്ടാല്‍ തന്നെ മണിക്ക് ചൊറിഞ്ഞു വരും
എന്നാല്‍ ഒരു വക അറിയുമോ അതുമില്ല..വല്ലവന്റെയും ആസനം താങ്ങി നടന്നു കൊള്ളും..
എപ്പോഴും കാള മൂത്രം പോലെ ഓരോന്ന് എഴുതി വിടുന്നത് കാണാം..
എന്തെങ്കിലും എഴുതിയാലോ ..സ്വസ്ഥമായി ഇരുന്നു ജോലി ചെയ്യാനും വിടില്ല..
"അനു ഇതൊന്നു നോക്കിക്കേ.'.എങ്ങനുണ്ട് എന്‍റെ ആസ്വാദനം ..
"ഞാന്‍ അവനെ ശരിക്കും വധിച്ചിട്ടുണ്ട് " ഇനി മേലില്‍ അവന്‍ കവിത എന്നു പറയുന്നൊരു സാധനം എഴുതത്തില്ല..
അല്ല പിന്നെ "
ഒന്ന് പറയെടോ ..തനിക്കറിയാവോ ..
"അത് പിന്നെ ആശാനെ പരാന്ന ഭോജികള്‍ എന്നുവെച്ചാല്‍
വല്ലവന്റെയും ചിറിയില്‍ നിന്നു വീണു കിട്ടുന്നത് കൊണ്ട് വിശപ്പടക്കുന്നവര്‍ എന്നല്ലേ.."
'ആണോ അപ്പോള്‍ ഈ "ജീവികളോ "
'ജീവികള്‍ എന്നു പറയുമ്പോള്‍ ആരാന്‍റെ ചിലവില്‍ കഴിയുന്നവര്‍ എന്നു പറയാം ..
അതിപ്പോള്‍ അന്നം മാത്രമല്ല
ഉദാഹരണത്തിന്‌ ഒരാള്‍ ഒരു കഥയോ കവിതയോ എഴുതി എന്നു കരുതുക
'ഉം "
ആശാന്‍ എന്താ ചെയ്യുക ..ഉടനെ ഒരു ആസ്വാദനം അങ്ങ് കാച്ചും ..ഇല്ലേ
ആശാന്റെ ആളാണെങ്കില്‍ അയാളെ ഇരുത്തിയങ്ങു സുഖിപ്പിക്കും ..
മറ്റേ ടീമാനെങ്കിലോ അവനെയങ്ങു മാന്തി പൊളിക്കും ഇല്ലിയോ
"അതുവ്വ് "
അപ്പോള്‍ ആരെങ്കിലും എഴുതണം അല്ലിയോ ആശാന് എന്തെങ്കിലും കിട്ടാന്‍..
"അതുവേണം "
ഏകദേശം പരാന്ന ജീവികളുടെ ഒരു രൂപം കിട്ടിയോ ..
ഇനി "മനസ്സിലായില്ല എന്നു മാത്രം പറയരുത് "
"അത് പിന്നെ ...'
'ആശാനെ എനിക്ക് വേറെ പണിയുണ്ട് "
ആളെ മാറ്റി പിടി....
--
ഗോപി വെട്ടിക്കാട്ട്

2009, നവംബർ 1, ഞായറാഴ്‌ച

നുറുങ്ങു കഥകള്‍...

നുറുങ്ങു കഥകള്‍...

സ്വാന്തനം ..
അവളുടെ തേങ്ങലുകള്‍ തെല്ലോന്നടങ്ങിയപ്പോള്‍ അയാളവളെ ചേര്‍ത്ത് നിര്‍ത്തി ..കൈക്കുമ്പിളില്‍ മുഖം കോരിയെടുത്തു ..ആ‍ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് ചോദിച്ചൂ .."നിന്‍റെ ദുഖം ഞാന്‍ എടുത്തോട്ടെ ..അവള്‍ നിറമിഴികള്‍ പാതിയടച്ചു...അവനവളുടെ കാതില്‍ മൊഴിഞ്ഞു ..."വരൂ നമുക്ക് അടുത്തെതെങ്കിലും ഹോട്ടെല്‍ മുറിയില്‍ പോകാം.."

ആരെപ്പോലെ...
അമ്മക്ക് അവന്‍ അച്ചനെപ്പോലെത്തെന്നെ.. അതെ മുഖം .. ഗൌരവം ..എന്തിനേറെ നടപ്പ് പോലും.. അച്ഛനോ..അവന്‍ .. അമ്മയെ പകര്‍ത്തിയത് പോലെ..അതെ ചിരി..സൌന്ദര്യം മുത്തശ്ശന് മുത്തശ്ശിയെപ്പോലെയും ..മുത്തശ്ശിക്ക് മുത്തശ്ശനെപ്പോലെയും ...അവനെക്കൊണ്ട്‌ പൊറുതി മുട്ടിയ നാട്ടുകാര്‍ ക്കിപ്പോള്‍ സംശയം ദൈവമേ ഇവന്‍ ആരെപ്പോലെയാണ് ....

വില്ലന്‍..
അവനെക്കൊണ്ടുള്ള ശല്യം സഹിക്ക വയ്യാഎപ്പോഴുംകാണും എന്‍റെ പിന്നാലെ.. ഒഴിയാബാധ പോലെ..ഒന്ന് ചോദിച്ചു കൂടെ ..ആണുങ്ങളായാല്‍ കുറച്ചൊക്കെ ധൈര്യം വേണം..പ്രേമിച്ചാല്‍ മാത്രം പോര ...അമ്പലപ്പറമ്പിലെ ആല് തറയില്‍ ഇരിപ്പ് തുടങ്ങിയിട്ട് നേരെമേറെയായി..അയാള്‍ അക്ഷമനായി താടി തടവി..ഇവളിതുവരെയും തൊഴുതു കഴിഞ്ഞില്ലേ..ചീറിപ്പാഞ്ഞു വരുന്ന മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദം കേട്ടാണ്‌ തിരിഞ്ഞു നോക്കിയത് അതവന്‍ തന്നെ..വരട്ടെ ഇന്ന് ചോദിച്ചിട്ട് തന്നെ കാര്യം..അടുത്തെത്തിയപ്പോഴാണ് പിന്നിലിരിക്കുന്ന ആളെ കണ്ടത് ..ഒരു മിന്നായം പോലെ പാഞ്ഞു പോയ വണ്ടിയുടെ പിന്നിലിരുന്നു അവള്‍ കൈ വീശിക്കാണിക്കുന്നുണ്ടായിരുന്നു

അച്ഛന്‍...
"മോളെ ഇത് നിന്‍റെ അച്ഛനല്ലേ..ചെല്ല് അച്ഛന്‍ കുട്ടിയെ എടുത്തോട്ടെ ..."അമ്മ പലവട്ടം പറഞ്ഞു നോക്കി...കുട്ടി പേടിച്ചു നിന്നതല്ലാതെ അടുത്തേക്ക് പോകാന്‍ കൂട്ടാക്കിയില്ല ..അയാള്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വാവിട്ടു നിലവിളിക്കുകയും ചെയ്യ്തു ..വിഷണ്ണനായി നിന്ന അയാളെ നോക്കി ഭാര്യ പറഞ്ഞു ..അതെങ്ങനാ ..കല്യാണം കഴിഞ്ഞു ഒരു മാസം പോലും തികയുന്നതിനു മുന്‍പ്‌ പോയതല്ലേ ..മോള്ക്കിപ്പോ വയസ്സ് നാലായി...ഭാര്യയും കുട്ടിയും ഉണ്ട് എന്നൊരു വിചാരമൊക്കെ വേണം ...അമ്മയുടെ സാരിത്തുമ്പ് വലിച്ചു കുട്ടി ചോദിച്ചു കൊണ്ടിരുന്നു ...'അമ്മെ ഇത് ഇന്നാള് വന്ന കള്ളനല്ലേ..."

പ്രണയം....
അവസാനത്തെ വിയര്‍പ്പുതുള്ളിയും വറ്റിക്കഴിഞ്ഞപ്പോള്‍ അവളയാളോട് പറഞ്ഞു..ഇനിയും വൈകിയാല്‍ വീട്ടില്‍ തിരക്കും..ഇപ്പോള്‍ തന്നെ പല നുണകളും പറഞ്ഞു ഇറങ്ങിയതാണ്..നാളെ അമ്പലത്തില്‍ വരണം ..അറിയാലോ എട്ടരക്കാണ്‌ മുഹൂര്‍ത്തം ..അവസാനമായി എനിക്കൊന്നു കാണണം..അവള്‍ നിന്നു വിതുമ്പി...എന്നെന്നും നമ്മുടെ പ്രണയത്തെ ഓര്‍മിക്കാന്‍ എനിക്കൊരു സമ്മാനം തരണം ..."ഇത് എന്‍റെ ഹൃദയം " ഇത് നിനക്കുള്ളതാണ് ..പളുങ്ക് പോലെ സൂക്ഷിക്കണം ..ഒരിക്കലും പൊട്ടാതെ ..അവളയാളുടെ കണ്ണീര്‍ തുടച്ചു...ഈ മനസ്സ് ഞാനെന്‍റെ നെഞ്ഞോട് ചേര്‍ത്ത് വെക്കും...മരണം വരെ..."ഇനി ഞാന്‍ പൊക്കോട്ടെ"കണ്ണില്‍ നിന്നു മറയുന്നത് വരെ അവള്‍ തിരിഞ്ഞു നോക്കി..അയാള്‍ കാണില്ലെന്നുറപ്പായപ്പോള്‍ അവളാ ഹൃദയം എടുത്തോരേര് കൊടുത്തു .."ഒരു സമ്മാനം തന്നിരിക്കുന്നു.."അവന്‍റെ ഹൃദയം നൂറു കഷ്ണങ്ങളാ യ് തുടിച്ചു കൊണ്ടിരുന്നു ....

വൈരുദ്ധ്യാത്മക ....
കുഞ്ഞിരാമന് ഒന്നും മനസ്സിലായില്ല ..മുന്‍പും അങ്ങനെയൊക്കെ തന്നെയായിരുന്നു ...പിന്നെനേതാക്കള്‍ പറയുന്ന പോലെയങ്ങു ചെയ്യും ...ആത്മാര്‍ത്ഥമായിത്തന്നെ ..കഴിഞ്ഞ ആഴ്ച .പാടം നികത്തുന്നതിനെതിരെ സമരം ചെയ്യണമെന്നും സമരപ്പന്തലില്‍പോയി ഇരിക്കണമെന്ന് കര്‍ഷക സമിതി നേതാവ് പറഞ്ഞപ്പോള്‍ ...തെല്ലൊരു വിഷമത്തോടെയാണെങ്കിലുംകുഞ്ഞിരാമന്‍ പോയി ഇരുന്നു.(ആകെയുള്ള മുപ്പതു സെന്‍റ് പാടം മൂന്നു ലക്ഷം രൂപയ്ക്കു ആ‍ മുതലാളിമാര്‍ കച്ചവടമാക്കിയതായിരുന്നു )ഒരാഴ്ചത്തെ ചുമട്ടു ജോലി പോയത് മിച്ചം .. പാടം നികത്തുന്നവര്‍ ഓരോ ഭാഗത്ത്‌ നികത്തി കൊണ്ടിരുന്നു...ഇന്ന് ഇതാ ചുമട്ടു തൊഴിലാളി നേതാവ് വന്നു പറയുന്നു ടിപ്പര്‍ ലോറി തടയണം നമ്മുടെ തൊഴിലാണ് നഷ്ട്ടപ്പെടുന്നത് ..അല്ലെങ്കില്‍ നമുക്ക് നോക്ക് കൂലി കിട്ടണം...ഒന്നും മലസ്സിലാവാതെ കുഞ്ഞിരാമന്‍ സമരപ്പന്തലില്‍ ഇപ്പോഴും ഇരിക്കുന്നുണ്ട്‌

--
ഗോപി വെട്ടിക്കാട്ട്

2009, ഒക്‌ടോബർ 31, ശനിയാഴ്‌ച

നിഴല്‍ ...


പിന്‍ വിളി കേട്ട് പിന്തിരിയല്ലേ
നിഴലേ പോകണം നമുക്കേറെ ദൂരെ..
മരുഭൂമിയില്‍ സൂര്യന്‍

കനലുകള്‍ ഉതിര്‍ക്കുംപോള്‍

ഒളിക്കല്ലേ നീയെന്നില്‍ .


അങ്ങകലെയാണസ്തമയം

കാലുകള്‍ ഉരുകുന്നുവോ

നടക്കൂ നീയെന്‍ മുന്നില്‍
ദിശ മാറാതൊരിക്കലും

തോളില്‍ ചുമക്കും ഭാന്ധം
ദൂരെ എറിഞ്ഞെക്കൂ നീ
ഒന്നുമില്ല അതിലെന്‍

നഷ്ട സ്വപനങ്ങള്‍ മാത്രം..

കാലം വിദൂഷകനായ്‌
പൊട്ടിച്ചിരിച്ചും
പരിഹസിച്ചും
തേങ്ങി കരഞ്ഞും

പരിതപിച്ചും
..
ആടിത്തിമിര്‍ത്തും
കുഴഞ്ഞു വീണും..

ആട്ട വിളക്കില്‍ കരിന്തിരി കത്തുന്നു

തിരശീല വീഴുന്നു,,

പൊയ് മുഖമഴിയുന്നു

കാണികള്‍ പിരിയുന്നു


കണ്ണാടി പൊട്ടിച്ചെറിഞ്ഞെക്കൂ നീ

ഇന്നലെക്കണ്ട ഞാനല്ലതില്‍

വികൃതമാണതിലെന്‍ രൂപം

നിഴലേ പിന്തുടരുക നീ ..

അങ്ങകലെ ശ്മശാനത്തിലെന്‍

ചിത എരിയും വരെ...

ഗോപി വെട്ടിക്കാട്ട്

2009, ഒക്‌ടോബർ 24, ശനിയാഴ്‌ച

നാഗ മാണിക്യം...(കഥ)

നാഗ മാണിക്യം...(കഥ)

...........................
അയാള്‍ അവ ഓരോന്നായി ഇളക്കിയെടുത്തു ... ചെറുതും വലുതുമായ പ്രതിഷ്ഠകള്‍ ..
ഇരുതല നാഗം..ചാത്തന്‍ .....രക്ഷസ്സ് ...
എല്ലാം പറുക്കി ചാക്കില്‍ കെട്ടി...കാവിന്‍റെ തറ പൊളിക്കാന്‍ തുടങ്ങി...
സാമാന്യത്തിലധികം വലിപ്പമുള്ള വെട്ടുകല്ലുകള്‍..പണ്ട് പണ്ട് കാരണവന്‍മാര്‍ കെട്ടിയുണ്ടാക്കിയതാണ്.മുത്തശ്ശന്റെ കാലം വരെ പൂജയും തിരികത്തിക്കലും ഒക്കെ ഉണ്ടായിരുന്നു..പിന്നീടെപ്പോഴോ എല്ലാം നിലച്ചു..കാടും പടലും മൂടി വെളിച്ചം കാണാതെ പരദേവതകള്‍ അനാഥരായി..
തറവാട് ഭാഗം വെച്ചപ്പോള്‍ അയാള്‍ക്ക്‌ കിട്ടിയത് പാമ്പിന്‍ കാവടക്കമുള്ള ഭാഗമാണ്..
"ഏട്ടന് ജോലിസ്ഥലത്ത് വീടൊക്കെയില്ലേ എന്തായാലും ഇവിടെ വീട് വെക്കാന്‍ പോകുന്നില്ലല്ലോ
പിന്നെ എട്ടനാവുംപോള്‍ അതവിടെ കിടന്നോളും..ഇത് വിറ്റിട്ടൊന്നും വേണ്ടല്ലോ.."
എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മറുത്തൊന്നും പറയാനായില്ല

"വിളിച്ചാല്‍ വിളിപ്പുറത്തുള്ള പരദേവതകളാണ് .. എന്‍റെ കുട്ടിക്ക് അത് കൊണ്ട് നല്ലതേ വരൂ .."
പണ്ട് തറവാട്ടില്‍ ഒരു കാരണവര്‍ക്ക്‌ നാഗ മാണിക്യം കിട്ടിയിട്ടുണ്ട് ..രണ്ടു തലയുള്ള ഒരു നാഗം ഉമ്മറപ്പടിയില്‍ വെച്ചിട്ട് പോകയായിരുന്നത്രേ ..നീയാ കാവ് നേരെ ചൊവ്വേ നോക്കി പൂജയൊക്കെ നടത്തിയാല്‍ നിനക്ക് നന്നാവും..."
അമ്മയും അവരോടൊപ്പം കൂടി..

എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്നതു ഒന്നിനും തികയാതെ ബാങ്ക് ലോണ്‍ പലിശയും
കൂട്ട് പലിശയുമായി പെരുകിയപ്പോഴാണ് പറമ്പ് വില്‍ക്കാന്‍ തീരുമാനിച്ചത്..
വന്നു നോക്കുന്നവരെല്ലാം ദുശ്ശകുനം പോലെ കിടക്കുന്ന കാവും പരിസരവും കണ്ടു വില പോലും പറയാതെ പോയപ്പോള്‍ ബ്രോക്കര്‍ ആണ് പറഞ്ഞത് .
".സാറ് ആ കാവോന്നു വെട്ടിതെളിയിച്ചു ആ കല്ലുകളൊക്കെ ഒന്നെടുത്തു മാറ്റ്.."
"ഈ കാലത്ത് ആരെങ്കിലും ഇതിലൊക്കെ വിശ്വസിക്കോ..ഇതിങ്ങനെ കിടന്നാല്‍ അടുത്ത കാലത്തൊന്നും കച്ചവടം ആകുമെന്ന് കരുതണ്ടാ.."

നേരം ഇരുട്ടി തുടങ്ങിയപ്പോള്‍ അയാള്‍ ചാക്ക് കേട്ടെടുത്തു അടുത്തുള്ള പൊട്ട ക്കിണറ്റിലെക്കെറിഞ്ഞു .
റോഡിലേക്ക്‌ ഇറങ്ങിയപ്പോള്‍ ഒരു കുറത്തി തത്തക്കൂടും തൂക്കിപ്പിടിച്ച് അയാളെ കാത്തു നില്‍ക്കുകയാണ്‌ .
"എന്തിനാ തമ്പ്രാ പാപങ്ങളൊക്കെ തലയില്‍ എടുത്ത്‌ വെക്കണേ ..നാഗ ദൈവങ്ങള്‍ സത്യമുള്ളതാ.."
അയാളൊന്നും മിണ്ടിയില്ല ..
"വന്ന്‌ വന്ന്‌ മനുഷ്യര് ദൈവങ്ങളെയും വിടാതായി.."
അവള്‍ ആരോടെന്നില്ലാതെ പറഞ്ഞ് തിരിഞ്ഞു നടന്നു..
വീട്ടില്‍ എത്തിയപ്പോള്‍ നേരം വല്ലാതെ ഇരുട്ടിയിരുന്നു..
"ഇതെവിടെയായിരുന്നു ഇത്രെയും നേരം..എവിടെക്കെങ്കിലും പോകുമ്പൊള്‍ ഒന്ന് പറഞ്ഞിട്ട് പോക്കൂടെ"
ഞാന്‍ തറവാട് വരെ ഒന്ന് പോയി ബ്രോക്കറെ കാണാന്‍..തിരിച്ചു ബസ്സ് കിട്ടാന്‍ വൈകി..
മറ്റൊന്നും അയാള്‍ പറഞ്ഞില്ല..
"ഇന്നൊരു കാര്യം ഉണ്ടായി..
ഉം ..അയാള്‍ വെറുതെ ഒന്ന് മൂളി..
ഇത് അവള്‍ക്കു എന്നും ഉള്ളതാണ് ..പുറത്ത് പോയി വരുമ്പോള്‍ എന്തെങ്കിലും ഒക്കെ ഉണ്ടാവും പറയാന്‍..
"ദേ " നമ്മുടെ മുറ്റത്ത്‌ വലിയൊരു പാമ്പ്‌ ..നല്ല ഇനമാണ്...ഞാന്‍ ആളുകളെയെല്ലാം വിളിച്ചു വന്നപ്പോഴേക്കും അത് പോയി..നമ്മുടെ തുളസി തുളസിത്തറയില്ലേ അവിടെ ചുരുണ്ടു കിടക്കുന്നു...അതിനെ മുന്‍പും അവിടെ കണ്ടിട്ടുണ്ട് ..
തറവാട്ട് കാവില്‍ ഒരു പൂജ കഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..ഒന്നുമില്ലെങ്കിലും തിരുമേനിയോട് പറഞ്ഞു ഒരു നൂറും പാലും കഴിക്കാനെങ്കിലും..അതെങ്ങിനെ ഒന്നിലും വിശ്വാസമില്ലല്ലോ..അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു...

ഉറരങ്ങാന്‍ കിടന്നിട്ടു അയാള്‍ക്ക്‌ ഉറക്കം വന്നതേയില്ല...മനസ്സ് മുഴുവന്‍ ഏതു നിമിഷവും വരാവുന്ന ജപ്തി നോട്ടീസും ..മകളുടെ അഡ്മിഷന്‍ ശരിയാവാന്‍ വേണ്ടിവരുന്ന ചിലവും മാത്രമായിരുന്നു...ആ പറമ്പോന്നു വിറ്റിരുന്നെങ്കില്‍..
എപ്പോഴോ കണ്ണോന്നടഞ്ഞു പോയി..
"തമ്പ്രാ എണീക്ക് തമ്പ്രാ "
ആരോ അയാളെ കുലുക്കി വിളിക്കുന്നത്‌ പോലെ തോന്നി..തത്തക്കൂടും പിടിച്ചു നില്‍ക്കുന്നു കാലത്ത് കണ്ട
കുറത്തി..കൂട്ടില്‍ അവളുടെ തത്ത കിടന്നു ചിലക്കുന്നു...തമ്പ്രാ ആ പൊട്ടക്കിണറ്റില്‍ ആരോ നിലവിളിക്കുന്നു..വാ തമ്പ്രാ ..അവള്‍ കൈ പിടിച്ചു വലിക്കയാണ് ..തമ്പ്രാനല്ലേ അവരെ കിണട്ടിലിട്ടത് ..
അയാള്‍ ഓടി കിണറ്റിന്‍ കരയിലെത്തി.
കിണറ്റിലിറങ്ങി പൊന്തിക്കിടക്കുന്ന ചാക്ക് കെട്ട് അഴിച്ചു നോക്കി ..
നാഗങ്ങളും ..ചാത്തനും ..രക്ഷസ്സും .ചത്തു മലച്ച് ..വീര്‍ത്തു കിടക്കുന്നു...അയാള്‍ ഒരുവിധം കയറിപ്പോന്നു ..
മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നൊരു സര്‍പ്പം.. അതിന്‍റെ വായില്‍ നക്ഷത്രം പോലെ തിളങ്ങുന്ന മാണിക്ക്യക്കല്ല് ..അതയാളുടെ കാലില്‍ കൂടി ഇഴഞ്ഞു കയറി..കഴുത്തില്‍ ചുറ്റി മുറുക്കി..അയാള്‍ക്ക്‌ ശ്വാസം മുട്ടിപ്പോയി ..കണ്ണ് പുറത്തേക്ക് തള്ളി..വായ തുറന്നു...സര്‍പ്പം മാണിക്ക്യക്കല്ല് അയാളുടെ വായിലേക്ക് തുപ്പി..

പാമ്പ് ..അയാളുറക്കെ അലറി വിളിച്ചു..
ഞെട്ടിയുണര്‍ന്ന ഭാര്യ നോക്കുമ്പോള്‍ അയാളിരുന്നു വിയര്‍ക്കുന്നു
"എന്ത് പറ്റി" അവളയാളെ കുലുക്കി വിളിച്ചു ..
അയാള്‍ അവളെത്തന്നെ തുറിച്ചു നോക്കുകയാണ്
"പാമ്പ് , എന്‍റെ വായിലേക്ക് മാണിക്ക്യക്കല്ലിട്ടു..'
അയാള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു .. വായ തുറന്നു നാക്ക് അവള്‍ക്കു നേരെ നീട്ടി..

"ഞാന്‍ പറഞ്ഞാല്‍ ഒരു വിലയുമില്ലല്ലോ.."
"ഇപ്പോള്‍ ബോധ്യമായില്ലേ..മനുഷ്യനായാല്‍ കുറച്ചൊക്കെ ദൈവ വിശ്വാസം വേണം.."
അവള്‍ തിരിഞ്ഞു കിടന്നുറങ്ങി..

സ്വപ്നവും യാഥാര്‍ത്യവും തിരിച്ചറിയാതെ അയാളിരുന്നു വിയര്‍ത്തു...

ഗോപി വെട്ടിക്കാട്ട്.

2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ......

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ......

ലോകാവസാനം പ്രളയമാണെന്നും
പ്രളയ ജലം ഭൂമിയെ മൂടുമെന്നും
സൂര്യന്‍ മാഞ്ഞു പോകുമെന്നും
പിന്നെയും ഓംകാരം മുഴങ്ങുമെന്നും
നാഭിയില്‍ താമര വിരിയുമെന്നും
ജീവനുണ്ടാകുമെന്നും
നീ.....

കാഹളം മുഴങ്ങുമെന്നും
ജീവികള്‍ ഞെട്ടി വിറയ്ക്കുമെന്നും
ഭൂമി അടിച്ചു പരത്തുമെന്നും
കുഴി മാടങ്ങളില്‍ മുളപൊട്ടുമെന്നും
അന്ത്യ വിധിക്കായ്‌ യാത്രയാകുമെന്നും
അയാള്‍ ..
.
പാപ പുണ്യങ്ങള്‍ വേര്‍തിരിക്കുമെന്നും
പാപികള്‍ നരകത്തിലാണെന്നും
നരകം അഗ്നിയാണെന്നും
ഞങ്ങള്‍ അതിലെ വിറകാണെന്നും
സ്വര്‍ഗ്ഗം , സ്വര്‍ഗ്ഗമാണെന്നും
നിങ്ങള്‍ അവിടെ ശ്വാശ്വതരാണെന്നും
ദൈവത്തിന്‍റെ തൊട്ടടുതാണെന്നും
നിങ്ങള്‍....

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ
ഒട്ടിയ വയറും ,നെഞ്ഞില്‍ തീയുമായ്‌
തെരുവുകളില്‍ അലയുമ്പോള്‍
എനിക്ക് വേണ്ട സ്വര്‍ഗ്ഗം ഭൂമിയിലാണ്
അതാകട്ടെ നിങ്ങളുടെതല്ല ....


ഗോപി വെട്ടിക്കാട്ട്......

2009, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

കവിത അത്യന്താധുനികം ....

കവിത അത്യന്താധുനികം ....

പാഠം ഒന്ന്
ത റ തറ
വെറുമൊരു തറ ..
പ റ പറ
എന്തെങ്കിലുമൊന്നു പറ
പ ന പന
പനയെങ്കില്‍ പന
പ ത പത
പത വേണ്ടാ
ത ല തല
തല പെരുത്തു
വ ല വല
ഞാന്‍ വലഞ്ഞു
യ ര ല വ ശ ഷ......

ഗോപി വെട്ടിക്കാട്ട്

2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

നിരൂപകന്‍ .....

ചോദ്യങ്ങള്‍
തിരഞ്ഞെടുത്തതും..
വിട്ടു പോയതും
തമ്മില്‍ ചേരാത്തതും
കൈ കോര്‍ത്ത്
നീണ്ട ചങ്ങലയായ്‌
ആര്‍ത്തു വിളിച്ച്....

ഉത്തര കടലാസില്‍
ഒരു ബിന്ദുവില്‍ നിന്നും
വളയം വരച്ച്‌
പണിയറിയാതെ
പേനയെ പഴിച്ച്..
മഷി കുടഞ്ഞ്
മുനയൊടിച്ച്..
കട്ടയും പടവും
മടക്കി വെച്ച്...

കറങ്ങി കറങ്ങി
ഭ്രമണ പഥത്തില്‍ നിന്നും
പുറത്ത്‌ ചാടി ..
വളയമില്ലാതെ
ചാടാന്‍ പഠിച്ച്
വാ തോരാതെ
പറയാന്‍ പഠിച്ച്
മനമറിയാതെ
ചിരിക്കാന്‍ പഠിച്ച്
പാവം ഒരു
അത്യന്താ ധുനിക നിരൂപകന്‍...........

ഗോപി വെട്ടിക്കാട്ട്

2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

ബലിതര്‍പ്പണം .............

ബലി തര്‍പ്പണം...

ദിഗന്തങ്ങള്‍ ഭേധിക്കുമാറുമുച്ചത്തില്‍
ഇടി മുഴക്കം തുടരുന്നു വാനില്‍
മിന്നല്‍ പിണര്‍ അശനി പാതമായി
പിതാവിന്‍റെ ദുഖം മഹാമാരിയായി..

ഇരുളിന്‍റെ ഗര്‍ഭ പാത്രത്തില്‍ നിന്നും
ഹിംസ്ര ജന്തുക്കള്‍ .പിറന്നു വീഴുന്നു
അമ്മെ മഹാകാളി മന്ത്രം ജപിച്ച്..
ശിരസുകളെല്ലാം അരിഞ്ഞു തള്ള‌ുന്നു..

വാളും ചിലമ്പും ചുഴറ്റിച്ചുഴറ്റി
കോമരം തുള്ളുന്ന കാവിലെയമ്മേ..
നെഞ്ഞു പിളര്‍ന്നു ചുടു ചോരക്കായി
നാവു നീട്ടി നാട് തെണ്ടുന്നതെന്തേ

വിത്ത് വിതച്ചു നീ കൊയ്തെടുക്കുന്നു
കാറ്റ് വിതയ്ച്ചു കൊടുംകാറ്റ് കൊയ്യും..
ആത്മാവറുത്തു നീ ആണിയായ് മാറ്റി
പാല മരത്തില്‍ തറച്ചു വെക്കുന്നു

നെഞ്ഞില്‍ കടും തുടിത്താളം തുടങ്ങി
പ്രാണന്‍ പറിഞ്ഞു പോകുന്ന പോലെ..
കണ്ണുകള്‍ അഗ്നി ഗോളങ്ങളായി
ഉരുകിയൊലിക്കും ലാവയായ്‌ മാറി

കോടി മുണ്ടില്‍ ഉറക്കിക്കിടത്തി
വായ്ക്കരിയിട്ടു തെക്കൊട്ടെടുത്തു..
കത്തിയമരും ചിതയിലെ ചാരം
ബലിക്കാക്കയായ് ഉണര്‍ന്നെണീക്കുന്നു

ഒരു പിടിയരിയിട്ടു നെഞ്ഞിന്നടുപ്പില്‍
ഊതിയൂതി തീപ്പിടിപ്പിച്ച് ..
ബലി തര്‍പ്പണത്തിന്ന് മുങ്ങിക്കുളിച്ച്
ഈറനുടുത്തു കൈ കൂപ്പി നിന്ന്

ഓരിലപ്പുവ്വും എള്ളും വിതറി
ഓര്‍മകളൊക്കെയും ഉരുളയുരുട്ടി..
മകനേ ക്ഷമിക്കൂ..നിനക്കു തരാനായ്‌
ഈ ഉരുളയല്ലാതിനി ഇല്ലെനിക്കൊന്നും..

ഗോപി വെട്ടിക്കാട്ട് .

2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച


കാക്ക (കഥ)

അയാള്‍ മുറ്റത്തേക്കിറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചു..ഇനി അവറ്റകള്‍ വല്ല മരത്തിന്‍റെചില്ലയില്‍ ഒളിച്ചിരിക്കുന്നുനടോ ആവോ..
രണ്ടു മൂന്നു ദിവസമായി പേടിച്ചു പുറത്തിറങ്ങാതെ ..
പറമ്പ്‌ നനക്കാന്‍ ഇന്നലെ ഒന്ന് ഇറങ്ങിയതാണ് ..പെട്ടന്നാണ് പറന്നിറങ്ങിയത്..
പിന്നെ ഒന്നും പറയണ്ടാ..തലയാകെ കൊത്തി പ്പൊളിച്ചു..ഓടി അകത്തു കേറി വാതിലടച്ചിട്ടും വാതിലില്‍ കൊത്തുന്നുണ്ടായിരുന്നു..
ഏതു നേരത്താണാവോ ആ‍ കൂട് വലിച്ചിടാന്‍ തോന്നിയത്..തെങ്ങിന്‍റെ മച്ചിങ്ങ എലി കരണ്ട് താഴെ ഇടുന്നത് കണ്ടു
സഹിക്ക വയ്യാതെയാണ് കയറി നോക്കിയത് .അപ്പോഴാണ് കാക്ക കൂട് കണ്ടെത്തിയത്‌.. അതില്‍ ഒരു കാക്കക്കുട്ടി ചത്തു കിടക്കുന്നു..
വലിച്ചു താഴെ ഇടുമ്പോള്‍ ഭാര്യ പറഞ്ഞതാണ്
"വെറുതെ വേണ്ടാത്ത പണിക്കു പോണ്ടാ കാക്ക കൊത്തും .."
"പിന്നെ കൊത്തുന്നെന്കില്‍ കൊത്തട്ടെ.."
ഈ മുട്ട തിന്നാനാണ് എലിയും ചേരയുമെല്ലാം തെങ്ങില്‍ കയരണേ..
കൂട് വലിച്ചിടുമ്പോള്‍ അടുത്ത തെങ്ങില്‍ ഒരു കാക്കയിരുന്നു ശബ്ദം വെക്കുന്നുണ്ടായിരുന്നു..
ഏതായാലുമ് കയറിയ നിലക്ക് എല്ലാം ഒന്ന് വൃത്തിയാക്കി ..താഴെ ഇറങ്ങാന്‍ നോക്കുമ്പോഴേക്കും എവിടെ നിന്നനെന്നറിയില്ല ..
ഒരു പട പോലെ ഇരമ്പി വരുന്നു ‌ കാക്ക കൂട്ടം..ഒരു വിധത്തില്‍ തെങ്ങില്‍ നിന്നിറങ്ങി.
അയാള്‍ തലയൊന്നു തലോടി..വല്ലാത്ത വേദന..ഇന്ന് എന്തായാലും പറമ്പ്‌ നനച്ചേ പറ്റൂ..

ഇവളിതുവരെ എന്തെടുക്കുന്നു..അപ്പുറത്തെ കുളത്തില്‍ കുളിക്കാന്‍ പോയതാണ് മണിക്കൂര്‍ ഒന്നായി..
വീട്ടില്‍ കുളിച്ചാല്‍ മതി എന്നെത്ര പറഞ്ഞാലും കേള്‍ക്കില്ല..കുറച്ചു തുണിയുമായിട്ടിറങ്ങും കാലത്ത്..
കല്ലില്‍ തല്ലി അലക്കുന്നഅത്ര വാഷിംഗ് മെഷിനില്‍ അലക്കിയാല്‍
വെളുക്കില്ലാ എന്നാണവളുടെ പക്ഷം..
ഓടിക്കിതച്ചു വരുന്നത് കണ്ടപ്പോള്‍ തന്നെ തോന്നി എന്തോ പന്തി കേടുന്ടെന്നു..
ഒന്നും പറയാനാവാതെ അവള്‍ നിന്നു കിതച്ചു..ആകെ പേടിച്ചിരിക്കുന്നു
'ആ‍ കുട്ടി കുളത്തില്‍ "
എന്ത് പറ്റി..
"ചത്തു കിടക്കുന്നു.."
ഏതു കുട്ടി .അയാള്‍ക്കൊന്നും മനസ്സിലായില്ല ..
"ഇന്നലെ നമ്മുടെ വീട്ടില്‍ വന്ന ആ‍ കുട്ടിയില്ലേ ..ആ‍ കുട്ടി തന്നെ.."
അപ്പോഴാണ്‌ ഓര്‍ത്തത് ..ഇന്നലെ വര്‍ക്കു ഏരിയയില്‍ ഇരുന്നു ചോറ് ഉണ്ണുന്ന പെണ്‍കുട്ടിയെ..
തന്നെ കണ്ടപ്പോള്‍ പേടിച്ചു അവള്‍ എഴുന്നേറ്റു..
"വേണ്ടാ ഇരുന്നു കഴിച്ചോ.".ഭാര്യ പറഞ്ഞു..
"പാവം വിശക്കുന്നു എന്ന് പറഞ്ഞു..എനിക്ക് സഹിച്ചില്ല "
കണ്ടില്ലേ എന്തൊരു ഐശര്യമാണ് അതിന്‍റെ മുഖത്ത്‌ ..പത്തു പന്ത്രണ്ടു വയസ്സേ ആയുള്ളൂ ..
"ഉം കണ്ട തെണ്ടി പിള്ളേരെ യൊക്കെ അകത്ത് കേറ്റി സല്ക്കരിച്ചോ "
രാത്രി ഇതിന്റെയൊക്കെ ആളുകള്‍ വീട് കുത്തി പൊളിക്കുമ്പോള്‍ അറിയാം..
ഇവറ്റെയൊന്നും വിശ്വസിക്കാന്‍ ആവില്ല..
ആളുകള്‍ ഇല്ലാത്ത വീട് കണ്ടു പിടിക്കാനാ ഇതൊക്കെ തനിയെ ഇറങ്ങുന്നത്..
അമ്പലപ്പരമ്പില്‍ കുറെയെണ്ണം വന്നു കൂടിയിട്ടുണ്ട്..കൂടാരം കെട്ടി..
"ആ‍ കുട്ടി അങ്ങനെയുള്ളതൊന്നുമല്ല പാവം..
"നിങ്ങള്ക്ക് പിന്നെ എല്ലാം സംശയം ആണല്ലോ.."
ഒരമ്പത് രൂപ വേണം അതിനു കൊടുക്കാനാ..മോള്‍ടെ പഴയ തുണിയെല്ലാം ഞാന്‍ അതിനു കൊടുത്തു..
അതിന്‍റെ തള്ളക്ക് സുഖമില്ല..മരുന്നു വാങ്ങണമത്രേ..
പൈസ എടുത്ത്‌ കൊടുക്കുമ്പോള്‍ പറഞ്ഞു.."കണ്ടറിയാത്തവര്‍ കൊണ്ടറിയും "

'ഇനിയിപ്പോ എന്താ ചെയ്യാ "നമുക്ക് പോലീസില്‍ വിളിച്ചു പറഞ്ഞാലോ "
"അതിനെ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടാവും '
"എന്‍റെ ദൈവമേ എനിക്കിതു കാണാന്‍ വയ്യ..ഇന്നലെയും എന്‍റെ കൈയ്യില്‍ നിന്നു ചോറ് വാങ്ങി ഉണ്ടാതാനല്ലോ."
അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി..
അയാളവളെ ചേര്‍ത്ത് പിടിച്ചു .."നമ്മള്‍ക്കെന്തു ചെയ്യാന്‍ പറ്റും ..നടന്നത് നടന്നു..."
അതിന്‍റെ വിധി അല്ലാതെന്തു പറയാന്‍
നീയിതു ആരോടും പറയണ്ടാ.. നീയവിടെ പോയിട്ടുമില്ല നീയൊന്നുംകണ്ടിട്ടുമില്ല ..മനസ്സിലായോ..
പോലീസില്‍ അറിയിച്ചാല്‍ ഇനി നമ്മള്‍ അതിന്‍റെ പിന്നാലെ നടക്കണം ..കേസും കൂട്ടവുമായി..
എനിക്കതിനോന്നും നേരമില്ല..
കരച്ചില്‍ അടക്കാനാവാതെ അവള്‍ തേങ്ങിക്കൊണ്ടിരുന്നു ..

പറമ്പിന്‍റെ മൂലയിലേക്ക് വലിച്ചെറിഞ്ഞ കാക്ക കുഞ്ഞിന്‍റെ ചുറ്റുമിരുന്നു കാക്കക്കൂട്ടം കരഞ്ഞു കൊണ്ടിരുന്നു...

ഗോപി വെട്ടിക്കാട്ട്

2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

"ദേശാടനക്കിളി "


"സന്യാസി അമ്മാമന്‍ വരുന്നുണ്ട്.."
അകലെ കാവി നിറം കണ്ടപ്പോഴേ കുട്ടികള്‍ ആര്‍ത്തു വിളിച്ചു..
"വന്നോ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേയുള്ളൂ "മുത്തശ്ശിയാണ്.. അകത്തു പിറുപിറുക്കല്‍ തുടങ്ങിവെച്ചത്
"ആണ്ടിലൊരിക്കല്‍ മാവേലി വരുന്ന പോലെ വന്നോളും.."
ഇനി മാമന്‍ പോകുന്ന വരെ മുത്തശ്ശി എങ്ങനെയോരോന്നു പറഞ്ഞ്‌ കൊണ്ടേയിരിക്കും ..
'ദേശാടനക്കിളി എത്തിയല്ലോ"
"നാശം എന്തിനാണാവോ ഇപ്പോള്‍ ഇങ്ങോട്ടെഴുന്നുള്ളിയത്"
ഇത് അമ്മയായിരിക്കും അമ്മ മാമനിട്ട പേരാണ് ദേശാടനക്കിളി...
അമ്മക്ക് കൂട്ടായി ഇളയമ്മമാരും..അവര്‍ക്കെല്ലാം പഴയ കഥകള്‍ പറഞ്ഞു ചിരിക്കാനും കുഞ്ഞമ്മായിയെ കുത്തി നോവിക്കാനും
ഒരു രസമാണ്..
'ദേ വിഭവങ്ങളൊക്കെ ഉണ്ടാക്കിക്കോ ..സംബന്ധക്കാരന്‍ വരുന്നുണ്ട്.."
മുത്തശ്ശി ഉമ്മറത്തെ തിണ്ണയിലിരുന്നു അകത്തേക്ക് നീട്ടിവിളിച്ചു പറഞ്ഞു..
എല്ലാം കേട്ട് ഒന്നും കേട്ടില്ലെന്ന ഭാവത്തില്‍ കുഞ്ഞമ്മായി അടുക്കളയില്‍ തന്‍റെ ജോലി നോക്കി കൊണ്ടിരുന്നു...
ശിലയായ്‌ മാറിയ അവര്‍ക്ക് ഇപ്പോള്‍ ഇതൊന്നും കേട്ട് നോവാറില്ല...

അമ്മാമന്‍ പൂമുഖ ത്തെത്തി ഒന്ന് ശങ്കിച്ചു നിന്നു..കയറണോ വേണ്ടയോ എന്ന സംശയത്തില്‍..
കുട്ടികള്‍ ചുറ്റും കൂടി നില്‍ക്കുന്നുണ്ട്‌..അവര്‍ക്ക് അമ്മാമനെ വല്യ ഇഷ്ടാണ് ...വീര്‍ത്തിരിക്കുന്ന ഭാണ്ടത്തില്‍ എന്തെങ്കിലുമൊക്കെ
കാണും..അതിലാണവരുടെ നോട്ടം..
"അമ്മെ ഒരു കിണ്ടി വെള്ളം"
"ദേ മാമന്‍ വന്നിരിക്കുന്നു..."
കാലു കഴുകാതെ മാമന്‍ ഒരിക്കലും അകത്തു കേരാറില്ല..
"വരൂ"
കാലു കഴുകി പൂമുഖത്തെ തിണ്ണയില്‍ ഇരിക്കുമ്പോള്‍ മാമന്‍ ഒന്ന് ചിരിച്ചു..
തീരെ അവശനായിരിക്കുന്നു ..ജട പിടിച്ച തലമുടി മണ്ണ് പിടിച്ചു ചെമ്പിന്‍റെ നിരമായിരിക്കുന്നു..
"കുടിക്കാനെന്താ വേണ്ടത്"
ഒന്നും വേണ്ടാ എന്ന് ആംഗ്യം കട്ടി..
സംസാരിക്കാന്‍ ആവില്ലെങ്കിലും നമ്മള്‍ പറയുയ്ന്നതെല്ലാം മനസ്സിലാവും..
മുത്തശ്ശന് മാമന്‍റെ ഓരോ ആന്ഗ്യ ഭാഷ നന്നായറിയാമായിരുന്നു ...
ഭാണ്ഡം അഴിച്ചു ഓരോ പിടി കല്‍കണ്ടവും ഉണങ്ങിയ മുന്തിരിയും കുട്ടികള്‍ക്ക് വാരിക്കൊടുത്തു..
ഒരു പിടി മുത്തശ്ശിക്ക് കൊടുക്കാന്‍ ആംഗ്യം കാട്ടി..മുത്തശ്ശി ഇതൊന്നും ശ്രദ്ധിക്കാതെ തന്‍റെ മുറുക്കാന്‍
ചെല്ലവും തുറുന്നു മുറുക്കാനിരുന്നു..
"..ഇതാ മുത്തശ്ശി" മുത്തശ്ശി തലവെട്ടിച്ചു എഴുന്നേറ്റുപോയി..
ഉമ്മറത്തെ വാതിലിനു പിന്നില്‍ കാല്‍ പ്പെരുമാറ്റം കേട്ടപ്പോഴാണ് നോക്കിയത് .കാണാതെ തന്നെ മനസ്സിലായി..കുഞ്ഞമ്മായി ആയിരിക്കുമെന്ന്..വാതില്‍ പഴുതിലൂടെ അമ്മാമനെ നോക്കി നില്‍ക്കുന്നതു എത്രെയോ തവണ കണ്ടിരിക്കുന്നു..ഇനി അമ്മായി എപ്പോഴും അവിടെ തന്നെ ഉണ്ടായിരിക്കും..മാമനും അങ്ങോട്ട്‌ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു..
കടലാസും പേനയും വേണമെന്ന് ആംഗ്യം കാട്ടി..പതിവുള്ളതാണ്..പറയാനുള്ളത് മുഴുവന്‍ എഴുതും..
എഴ്തുംപോള്‍ അമ്മാമന്റെ കൈയ്യിലെ തള്ള വിരലില്‍ ഉള്ള ചെറിയ ആറാമത്തെ വിരല്‍ ആടും..
"അച്ഛനെവിടെ.."
"പുറത്തു പോയതാണ്..വരാന്‍ വൈകും.."
'എന്നാല്‍ ഞാന്‍ പോട്ടെ" ഒന്ന് രണ്ടു സ്ഥലത്ത് കൂടി പോണം.."
അമ്മാമ രണ്ടു ദിവസം കഴിഞ്ഞിട്ട് പോയാല്‍ മതി..അച്ഛന്‍ രാത്രി വരും..
"അത് ശരിയാവില്ല..പോകണം..അച്ഛനോട് പറഞ്ഞാല്‍ മതി..
ഭാണ്ടത്തില്‍ നിന്നു ഒരു ചെറിയ പൊതി എടുത്തു .നീട്ടി..അകത്തേക്ക് കൊടുക്കാന്‍
അമ്മായിയുടെ കയ്യില്‍ കൊടുക്കുമ്പോള്‍ തുറന്നു നോക്കി..സ്വര്‍ണ്ണ മോതിരം..കുട്ടിക്കാലത്ത് അമ്മാമന്റെ വിരലില്‍ കണ്ട ഓര്മ..
അമ്മായി അത് വാങ്ങി..അവിടെത്തന്നെ നിന്നു..

ഒരു ശംഖു എടുത്തു തന്നിട്ട് ഊതാന്‍ പറഞ്ഞു.ശബ്ദം ഒട്ടും വരാഞ്ഞപ്പോള്‍ അമ്മാമന്‍ തന്നെ വാങ്ങി ഊതി..എന്തൊരു മുഴക്കം..
"ഇത് രാമേശ്വരത്തു നിന്നു കിട്ടിയതാണ് നീയെടുത്തോ ..അമ്മാമന്‍ എഴുന്നേറ്റു ..നടന്നുപോകുമ്പൊള്‍
കൈ വീശി കാട്ടി..ഇനിയെപ്പോഴെങ്കിലും വരാം...
വാതില്‍ക്കല്‍ കുഞ്ഞമ്മായി നിന്ന് വിതുമ്പി..പെയ്യാന്‍ കൊതിക്കുന്ന മേഘം പോലെ,,,
"ദേശാടനക്കിളി പോയോ" അമ്മയാണ്..ഇതെന്തു പറ്റി..പതിവില്ലല്ലോ..
"നിന്നു മോങ്ങുന്നത് കണ്ടില്ലേ..അശ്രീകരം..അവള്‍ടെ തള്ള ചത്തുന്നാ തോന്നണേ"
"ദൈവമേ ഇതും എന്‍റെ വയറ്റില്‍ ഉണ്ടായതാണല്ലോ"
മുത്തശ്ശിക്ക് കലി തീര്‍ന്നിട്ടില്ല..

ഓര്‍മവെച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ്..എല്ലാവരും കുഞ്ഞമ്മയിയെ കുറ്റപ്പെടുത്തുന്നത്...
കാര്യങ്ങള്‍ ഒരു വിധം മനസ്സിലാക്കാറയപ്പോള്‍ മുതല്‍ കുഞ്ഞമ്മായി മനസ്സിലൊരു നീറ്റലായി മാറി..
പാവം..എന്തിങ്ങനെ കരഞ്ഞതീര്‍ക്കാന്‍ ഒരു ജന്മം..
തറവാട്ടിലെ ഒരേ ഒരു മോള്‍.അഞ്ചു ആങ്ങള മാര്‍ക്ക് അനിയത്തി..മുത്തശ്ശന് പ്രിയപ്പെട്ടവള്‍ ..
തറവാടിന്റെഐശ്വര്യം..
പത്താം ക്ലാസ്സ്‌ ജയിച്ചപ്പോള്‍ മുത്തശ്ശന്‍ പറഞ്ഞു..മതി ഇനി പഠിയ്ക്കാന്‍ പോണ്ടാ..
വീട്ടിലിരുന്നു എന്തെങ്കിലും പഠിച്ചോട്ടെ ..കുഞ്ഞമ്മായി കുറെ ശാട്യം പിടിച്ചു നോക്കി..കരഞ്ഞു നോക്കി..
മോള്‍ക്ക്‌ നിര്‍ബന്ധ മാനെന്കില്‍ വീട്ടിലിരുന്നു വല്ല നൃത്തമോ പാട്ടോ ഒക്കെ പഠിച്ചോളൂ....
മുത്തശ്ശി യും കുറെ പറഞ്ഞു നോക്കി..മുത്തശ്ശന്‍ വഴങ്ങിയില്ല...
കെട്ടിച്ചു വിടണ്ട പെണ്ണാ ..ഇപ്പോള്‍ തന്നെ ആളുകള്‍ അന്വേഷിച്ചു വരുന്നുണ്ട്..ഇനി വലിയ പഠിപ്പൊക്കെ പഠിച്ചു വല്ല പേര് ദോഷം
ഉണ്ടാകണം അല്ലെ .. പിന്നെ ആരും ഒന്നും മിണ്ടിയില്ല..
കുഞ്ഞമ്മായി നന്നായി പാടുമായിരുന്നു.
പാട്ട് പഠിപ്പിക്കാന്‍ അച്ഛനാണ് മാഷേ കൊണ്ട് വന്നത്..അച്ഛന്റെ ഒരു പരിചയക്കാരന്‍..
ശ്രുതിയും നാദവും പോലെ മാഷും കുഞ്ഞമ്മായിയും..സംഗീതത്തിന്റെ ലോകത്തായിരുന്നു..
അമ്മയും ചെറിയമ്മമാരും പരസ്പ്പരം കുശു കുശുക്കാന്‍ തുടങ്ങി..
"ആ മാഷേ എത്രെയും പെട്ടെന്ന് പറഞ്ഞയക്കുന്നതാ നല്ലത് "
അമ്മ അച്ഛനോട് പറഞ്ഞു.."ആല്ലെങ്കില്‍ പുന്നാര അനിയത്തി വല്ല എനക്കെടും കാണിക്കും.."
"പിന്നെ ഞങടെ മേക്കെട്ടു കേറിയിട്ട് കാര്യമില്ല..കുറെ നാളായി ചിലതൊക്കെ കാണുന്നു.."
വിഷയം മുത്തശ്ശന്റെ കാതില്‍ എത്തിയതോടെ സംഗീത പഠനം നിന്നു..
തോരാ കണ്ണീരായി മാറിയ കുഞ്ഞമ്മായിയെ ആരും ഗൌനിച്ചില്ല..മുത്തശ്ശി പോലും..

കല്യാണാ ലോചനകള്‍ മുറയ്ക്ക് വന്നു..ഒന്നിനും കുഞ്ഞമ്മായി സമ്മതിച്ചില്ല..
അമ്മ അച്ഛനോട് അടക്കം പറഞ്ഞു..'അവള്‍ക്കു ചതി പറ്റി എന്നാ തോന്നണേ.."
ഇന്നലെ അവലോരുപാട് ചര്ധിച്ചു..ഇനിയിപ്പോ എന്താ ചെയ്യാ..
എല്ലാവരോടുമായി മുത്തശ്ശന്‍ പറഞ്ഞു..
അടുത്തെ ആഴ്ച അവള്‍ടെ കല്യാണം ഞാന്‍ തീരുമാനിച്ചു..
ഇത് നടന്നില്ലെങ്കില്‍ എന്നെ വല്ല മരത്തിന്‍റെ കൊമ്പത്തും നോക്കിയാ മതി നിങ്ങള്..
വീട്ടില്‍ എല്ലാവരും മുഖത്തോടു മുഖം നോക്കാന്‍ തുടങ്ങി..
ഞാന്‍ അക്കരെ വരെ പോകാണ്..അവന്‍ സമ്മതിക്കാതിരിക്കില്ല..സംസാരിക്കാന്‍ വയ്യ എന്നല്ലേയുള്ളൂ.
വേറെ എന്താ അവനൊരു കുറവ്..പിന്നെ അന്യനോന്നുമാല്ലല്ലോ..പെങ്ങടെ മോനല്ലേ..അവളെ അവന്‍ പൊന്നുപോലെ നോക്കും
"ആ പൊട്ടന് കെട്ടിച്ചു കൊടുക്കാനോ..എന്‍റെ കുട്ടിയെ..അതിലും ഭേദം എന്നെയും എന്‍റെ മോളെയും അങ്ങ് കൊന്നേക്കൂ .."
മുത്തശ്ശി അലമുറയിട്ടു കരയാന്‍ തുടങ്ങി..
മുത്തശ്ശന്‍ കേട്ട ഭാവം നടിച്ചില്ല..
അറവു മാടിന്റെസമ്മതം അറവു കാരന് വേണ്ടല്ലോ..
വലിയ ആര്‍ഭാട മൊന്നുമില്ലാതെ കല്യാണം നടന്നു..

മാമന്‍ കുഞ്ഞമ്മായിയെ ജീവന് തുല്യം സ്നേഹിച്ചപ്പോഴും അമ്മായി കണ്ടതായിപ്പോലും നടിച്ചില്ല..തന്‍റെ തമ്പുരുവിനെ തലോടി സംഗീതത്തിന്റെ ഓര്‍മകളുമായി അടച്ചിട്ട മുറിയില്‍ നിന്നും പുറത്തു കടക്കാതെ..പൊരുത്തക്കേടിന്റെ മൌനവുമായി അമ്മാമയും..
കൈ വിരലുകളില്‍ കണക്കു കൂട്ടിയവരെല്ലാം മൂക്കത്ത്‌ വിരല്‍ വെച്ചു.അമ്മായി പ്രസവിച്ചത് മാസം തികയാതെ..ഒരു പെണ്‍കുട്ടിയെ..
അമ്മാമക്ക് മാത്രം കണക്കു കിട്ടിയില്ല .. ആറാം വിരല്‍ കൂട്ടി എണ്ണിയിട്ടും എണ്ണം പിഴച്ചു...
മോളെ കൊഞ്ഞിച്ചും ..കളിപ്പിച്ചും നടന്ന ദിവസങ്ങളില്‍ ഒന്നില്‍ അവള്‍ക്കു ദീനം പിടിച്ചു...
വസൂരിയാനെന്നാ തോന്നണേ.. ആരും അതിന്‍റെ അടുത്തേക്ക് പോണ്ടാ..പിഴച്ച ജന്മമല്ലേ...
അമ്മയും ഇളയമ്മമാരും വിലക്കി... അമ്മാമ മാത്രം അവളോടൊപ്പം ഉണ്ടും ഉറങ്ങിയും..
അമ്മാമയുടെ നെഞ്ഞില്‍ രാത്രയില്‍ ഉറങ്ങിക്കിടന്ന അവള്‍ ഉണര്‍ന്നില്ല..അമ്മാമ തന്നെ പറമ്പിന്റെ തെക്കേ മൂലയില്‍
കുഴി കുത്തി അവളെ മറവു ചെയ്യ്തു... ...
തോര്‍ത്തുമെടുത്തു കുളിക്കാന്‍ കുളക്കടവിലേക്ക്
നടന്നു...കുളിച്ചു കയറി..പിന്നെ തിരിഞ്ഞു നോക്കിയില്ല...നടക്കുകയാണ് ഇപ്പോഴും..അവസാനിക്കാത്ത നടത്തം..
വാതില്‍ പാളി മെല്ലെ തുറന്നു എല്ലാം നോക്കി കുഞ്ഞമ്മായി നിന്നു ..ശിലയെപ്പോലെ..

അമ്പലപ്പരമ്പിലെ ആല്ത്തറയില്‍ നിങ്ങടെ സന്യാസി മാമന്‍ മരിച്ചു കിടക്കുന്നു... കാലത്ത് തൊഴാന്‍ പോയവരാണ് പറഞ്ഞത്..
നേരെ അങ്ങോട്ടോടി...ആല്ത്തറയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു ..ഉറങ്ങുകയാനെന്നെ തോന്നൂ...ശാന്തമായ ഭാവം..
കൈയ്യില്‍ ജപമാല മുറുക്കിപ്പിടിച്ചിരിക്കുന്നു..തള്ള വിരലിലെ ആറാം വിരല്‍ നീണ്ടു നിവര്‍ന്നു ഒരു ചോദ്യ ചിന്ഹം പോലെ എഴുന്നേറ്റു നിന്നു....

ഗോപി വെട്ടിക്കാട്ട്....