2009, നവംബർ 25, ബുധനാഴ്‌ച

നുറുങ്ങു കഥകള്‍ ..മൂന്നാം ഭാഗം ...

വഴികള്‍...

അടുക്കളയില്‍ പാത്രങ്ങള്‍ പതിവിലേറെ ബഹളമുണ്ടാക്കി കൊണ്ടിരുന്നു..
സാധാരണ ഒരു തട്ടലിലും മുട്ടലിലും അവസാനിക്കേണ്ടതാണ്‌...ഇന്നെന്താണാവോ ..
കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ പറയുന്നവന് മടുക്കും എന്ന മനശ്ശാസ്ത്രം മുറുകെ പ്പിടിച്ചു
അയാള്‍ പത്രം വായിച്ച് ഉമ്മറത്ത്‌ തന്നെ ഇരുന്നു ..
" ഇതെന്താ ചെവിയുടെ ഓട്ട അടഞ്ഞു പോയോ "ഞാനീ പറയുന്നതൊന്നും നിങ്ങളോടല്ലേ"
ഇന്നെങ്കിലും വാടകക്ക് ഒരു വീട് കണ്ടു പിടിച്ചിട്ടു വന്നാ മതി -- അല്ലെങ്കില്‍ ഞാന്‍ എന്‍റെ വീട്ടില്‍ പോകും..
എനിക്ക് വയ്യ ഈ നരകത്തില്‍ ആട്ടും തുപ്പും കൊണ്ട് കിടക്കാന്‍ ....
ഒന്നും കേട്ടില്ലെന്ന മട്ടില്‍ ഉമ്മറക്കോലായില്‍ ഇരുന്നു മുറുക്കുന്ന അമ്മയെ അയാളൊന്നു നോക്കി ...
ചെറിയൊരു പരിഹാസം ആ‍ മുഖത്തുണ്ടായിരുന്നു ...

അയാള്‍ പുറത്തിറങ്ങി ..മുന്നില്‍ നാല്‍ കവല .എങ്ങോട്ട് പോകും..
എല്ലാ വഴികളും അയാള്‍ക്കൊരുപോലെയായിരുന്നു..ആദിയും അന്ത്യവുമില്ലാതെ ...

കവലയിലെ കള്ള് ഷാപ്പില്‍ പതിവുപോലെ കുപ്പികള്‍ ഒഴിയുമ്പോള്‍ മനസ്സില്‍ ഒരേ ഒരു വഴി തെളിഞ്ഞു വന്നു..
അയാള്‍ വീട്ടിലേക്കു തിരിഞ്ഞു നടന്നു..

സ്വാശ്രയം ....

നേരം രാത്രി ഒരു പാട് വൈകി..
ചര്‍ച്ചകള്‍ കെട്ടു പിണഞ്ഞ നൂലുണ്ട പോലെയാണ്...ഒരിടത്ത് അഴിക്കുമ്പോള്‍ മറ്റൊരിടത്ത് മുറുകും..
അതും വിഷയം സ്വാശ്രയ സഹകരണവിദ്യാഭ്യാസമാകുമ്പോള്‍..
വാസു വേട്ടന്റെ രക്ത സാക്ഷി മണ്ടപത്തിനടുത്തെത്തിയപ്പോള്‍ ആരോ വിളിച്ച പോലെ തോന്നി ..
നോക്കിയപ്പോള്‍ അതാ വാസുവേട്ടന്‍ മുന്നില്‍ ..
വെടിയുണ്ട തുളഞ്ഞു കയറിയ മുറിപ്പാടില്‍ നിന്നു രക്തം ഇപ്പോഴും ഒഴുകുന്നുണ്ട്...
"എന്തായി നിങ്ങടെ സ്വാശ്രയ ചര്‍ച്ച.."
അത് പിന്നെ വാസുവേട്ടാ..
അറിയാമെടാ..നീയൊന്നും പറയണ്ട..
ഇങ്ങോട്ടൊന്നു നോക്കിയെ..
വെടിയുണ്ട തുളച്ച നെഞ്ഞിലേക്ക് ചൂണ്ടി വാസുവേട്ടന്‍ പറഞ്ഞു..
അന്നത്തെ ആ‍ ഓട്ട വലുതായി വലുതായി വരുന്നുണ്ട്...

കൈ രേഖ....

സര്‍ ,പത്തു രൂപ തന്നാല്‍ മതി ഭൂതവും ഭാവിയും വര്‍ത്തമാനവും പറയാം...
"വേണ്ടാ.." എനിക്കിതിലൊന്നും വിശ്വാസമില്ല...
സര്‍ ആ കൈയ്യൊന്ന് കാണിക്കു ..ഞാന്‍ പറയുന്നത് സത്യമല്ലെങ്കില്‍ ഒന്നും തരണ്ടാ..
ഇതൊരു ശല്യമായല്ലോ..വേണ്ടാ എന്ന് പറഞ്ഞില്ലേ
അല്ല സര്‍ ..സാറിന്‍റെ മുഖത്ത് നോക്കിയാലറിയാം .. എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നു..
ആ കൈ ഇങ്ങു നീട്ടിയാട്ടെ ...
അയാള്‍ കൈ നീട്ടിക്കൊടുത്തു..
ഇത് ആയുര്‍ രേഖ.. നിറയെ ഇരിക്ക് സര്‍ ...നൂറു വയസ്സുക്ക് മേല്‍ ..
ഇത് ധന രേഖ ..ഇതും റൊമ്പ പ്രമാദം..നിറയെ സമ്പാദിച്ചിരുക്ക് ..
അയാള്‍ തലയാട്ടി..
ഇത് ദാമ്പത്യ രേഖ ...കഷ്ട്ടം സര്‍ ...ഉങ്ങളുക്ക് ദാമ്പത്യമേ കിടയാത് സര്‍ ...
പൊണ്ടാട്ടി ഉങ്ങളെ വിട്ടു യാരവത് കൂടെ ഓടിപ്പോയാച്ച... അപ്പടിതാന്‍ ഇന്ത രേഖ സോല്ലത്...
"സത്യം പറയ്‌ ഇത് നിനക്കെങ്ങനെ അറിയാം.."
കള്ളപ്പാണ്ടി പറഞ്ഞില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും..അയാള്‍ അലറി വിളിച്ചു...
എന്നെ ഒന്നും ചൈയ്യാത് സര്‍..
ആ അമ്മ എങ്ങ പക്കത്ത് താന്‍ ഇരിക്കത് ...ഉങ്ങളെ പറ്റി അവര്‍ നിറയെ സൊല്ലിയിരിക്കരതു....

അയാള്‍ തന്‍റെ കൈപ്പത്തിയിലേക്കു സൂക്ഷിച്ചു നോക്കി...ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരായിരം രേഖകള്‍
തെളിഞ്ഞു തെളിഞ്ഞു വരുന്നു...



ഗോപി വെട്ടിക്കാട്ട്

വൈറസ്...


എന്‍റെ പി സി യില്‍
തലച്ചോറില്‍
വൈറസ് ..
പറയുന്നതെന്തോ
കേള്‍ക്കുന്നതെന്തോ
ആകെ തകിടം മറിച്ചിരിക്കുന്നു..

വിരല്‍ത്തുമ്പിലും.
നാവിലും
അവന്‍റെ വിളയാട്ടങ്ങള്‍...

എന്ത് പറ്റി എന്നെഴുതിയപ്പോള്‍
എന്താടാ പട്ടി
എന്നായിപ്പോയി ..
അതോടെ ഒരു സുഹൃത്ത്‌
എന്നെന്നേക്കുമായി വിട പറഞ്ഞു
ആവുന്നതും പറഞ്ഞു നോക്കി
വൈറസ് പറ്റിച്ചതാണെന്ന്..

ചിന്തകള്‍ക്കും വൈറസ്..

ഇന്നലെ വരെ പറഞ്ഞതെല്ലാം
നേര്‍ വിപരീതമായി
ഇന്ന് മാറ്റി പറയന്നു
കാവിയുടുത്ത്‌ കാവുകള്‍ തോറും
ഗണപതിക്ക്‌ തേങ്ങയുടക്കുന്നു

ശ്രീമതിയുടെ സെല്‍ ഫോണ്‍ ചിലച്ചാല്‍
മകളോന്നുറക്കെ ചിരിച്ചാല്‍
മുറ്റത്തൊരു വണ്ടി കണ്ടാല്‍
നെഞ്ഞിടിപ്പു കൂടുന്നു..

കവിത കേട്ടാല്‍ കലി വരുന്നു
ചോര കണ്ടാല്‍ കൊതി വരുന്നു
കൊടികള്‍ കണ്ടാല്‍ ചൊറിഞ്ഞു വരുന്നു
കണ്ണീര്‍ കണ്ടാല്‍ ചിരി വരുന്നു.

എല്ലാം ആ വൈറസ് പറ്റിച്ച പണി
ആരും വിശ്വസിച്ചില്ലെന്നു മാത്രം. ..

ഗോപി വെട്ടിക്കാട്ട് ...