2010, ജൂൺ 24, വ്യാഴാഴ്‌ച

അറബിയുടെ പൈനാപ്പിള്‍ ...കഥ


ഒരു അത്യാവശ്യ കാര്യത്തിന് സ്പോണ്‍സര്‍ ആയ അറബിയെ കാണാന്‍
അയാളുടെ വീട്ടിലേക്കു പോയതാണ്..
ഇടക്കൊക്കെ ആ‍ വീട്ടില്‍ പോകാറുള്ളത് കൊണ്ട് അവിടത്തെ
ജോലിക്കരെയൊക്കെ നല്ല പരിചയം .
എല്ലാവരും മലയാളികള്‍ .അറബി വീടിന്‍റെ പിന്‍വശത്തുള്ള
തോട്ടത്തില്‍ ഉണ്ട് എന്നറിഞ്ഞ് അങ്ങോട്ട്‌ ചെന്നു..
ഒരു ഒപ്പിട്ടു കിട്ടേണ്ട കാര്യമേയുള്ളൂ.

കണ്ടപാടെ സലാം പറഞ്ഞു..
ആളാകെ ചൂടായി നില്‍ക്കയാണ്‌ ..ജോലിക്കാരെ പുളിച്ച ചീത്ത വിളിക്കുന്നുണ്ട് ..
അവര്‍ രണ്ടു പേരുണ്ട് ..വലിയൊരു കുഴിയും കുഴിച്ച്.. കൈക്കോട്ടും പിടിച്ചു നില്‍ക്കുന്ന് ..
ഒരു ഉണങ്ങിയ പൈനാപ്പിളിന്റെ തല വാങ്ങിയിട്ടിട്ടുണ്ട്...
അവരോടു പതുക്കെ ചോദിച്ചു ..ആള് നല്ല ചൂടിലാണല്ലോ...
ഒന്നും പറയണ്ടാ.. ഒക്കെ ഇങ്ങലെക്കൊണ്ട് ഉണ്ടായതാ..
എന്ത് പറ്റി..

കഴിഞ്ഞ തവണ ങ്ങള് കൊണ്ട് വന്ന പൈനാപ്പിളിന്റെ തല
കുഴിച്ചിടാന്‍പറഞ്ഞിട്ട് അന്ന് കുഴിച്ചിട്ടു...
എന്നിട്ട് ..
എന്നിട്ടെന്താ. ഇപ്പൊ ഒനത് പറിക്കണം...
ഞങ്ങള് ആവുന്നത്ര പറഞ്ഞു നോക്കി..പൈനാപ്പില് ഉണ്ടാവനത് മുകളിലാണെന്ന്..
പിരാന്തന് പറഞ്ഞാല്‍ മനസ്സിലാവണ്ടേ ..
ഞങ്ങളെ പഠിപ്പിക്കാന്‍ നിക്കാണ്..
ഓന്‍ പരേണത് ഇല മുകളില്‍ ആണെങ്കില്‍ കായ അടീലല്ലേന്ന് ...
മണ്ണില്‍ തന്നെയാ ഉണ്ടാവാന്നു മൂപ്പര് ...
വല്ലതും പറയാന്‍ പറ്റോ ..അറബി ആയിപ്പോയില്ലേ...
കൈക്കോട്ടു കൊള്ളാ തിരിക്കാനാ ഇത്രേം വല്യ കുഴി കുഴിച്ചത് ..
ഇങ്ങള് തന്നെ ഒന്ന് മറഞ്ഞു മനസ്സിലാക്കി ക്കൊടുക്ക് ....

കുടുങ്ങിയല്ലോ ..
ഇയാളെ ഇപ്പൊ എങ്ങനെ പറഞ്ഞുമനസ്സിലാക്കും...
അങ്ങോട്ട്‌ എന്തെങ്കിലും പറയുന്നതിനു മുന്നേ തന്നെ അറബി പറയാന്‍ തുടങ്ങി..
കള്ള ഹിമാരിങ്ങള് ..
ശരിക്ക് വെള്ളം ഒഴിക്കാത്തത് കൊണ്ടാ ..
പൈനാപ്പില് ചെടി ഒണങ്ങി പോയത് ...
അല്ലെങ്കില്‍ ഇപ്പൊ കായ ഉണ്ടാവണ്ടാതാ...
അടുത്ത തവണ നീ വരുമ്പോ ..രണ്ടെണ്ണം കൂടുതല്‍ കൊണ്ട് വാ...
ശരിയെന്നു തലയാട്ടി ഒപ്പിടീച്ചു പോന്നു........


ഗോപി വെട്ടിക്കാട്ട്
"ശ്രുതിലയം"
http://www.orkut.com/Main#Community?cmm=95521351

2010, ജൂൺ 20, ഞായറാഴ്‌ച

ഇരിക്കപ്പിണ്ടം...കവിത

ശുഷ്ക്കിച്ച നെഞ്ഞിന്‍ കൂട്ടില്‍
നിന്നിളകിപ്പറിഞ്ഞൊരു കുടം കഫം
നീട്ടിത്തുപ്പിയാ വൃദ്ധനിരുന്നു
ഭിത്തിയില്‍ ചാരി..

ചര്‍ച്ചകള്‍ തുടരട്ടെ ..
ബോധിപ്പിക്കാനിനിയില്ലയൊന്നും
വിധിക്കുക നിങ്ങള്‍ ..
ന്യായാധിപര്‍
ഭൂരിപക്ഷമുള്ളവര്‍..

മുന്നേ പോയവരെത്ര
പുറകിലായിനിയുമെത്ര
പടിയടച്ചിനിയെത്ര
ഇരിക്കപ്പിണ്ടം വെക്കാന്‍ ...

പണ്ടയാള്‍ പറഞ്ഞതും
പറയാതിരുന്നതും
തൊണ്ടയില്‍ കുരുങ്ങി
ജീര്‍ണിച്ചു പഴുപ്പായി..

മഴവില്ലിന്‍ വര്‍ണമല്ല..
ചുവപ്പിനാല്‍ വരക്കണം ചിത്രം
ചോരയില്‍ മുക്കി കൈകള്‍
ചുവരില്‍ പതിക്കണം..

ക്ഷുഭിതയൌവ്വനം ..
ഹോമിക്കുമഗ്നികുണ്ടത്തില്‍ നിന്നും
ഖബന്ധങ്ങള്‍ എഴുന്നേറ്റു .
തെരുവില്‍ അലയവെ..

വിപ്ലവ നഗരിയില്‍..
ജനസാഗരം ഇരമ്പുന്നു
ആചാര്യ സൂക്തം വീണ്ടും
വീര്യമായ് മുഴങ്ങുന്നു..

ഏറ്റു വാങ്ങിയോരാ വിധി
നെഞ്ഞിലെ മിടിപ്പാക്കി
പടികള്‍ ഇറങ്ങവേ
അറിയാതെ ചുണ്ടുകള്‍ മന്ത്രിച്ചു
ലാല്‍ സലാം...

ഗോപിവെട്ടിക്കാട്

നുറുങ്ങു കഥകള്‍ ..ഏഴാം ഭാഗം..

രോമക്കുപ്പായം

മോണിട്ടറില്‍ തെളിഞ്ഞ വീഡിയോ ചിത്രം കണ്ടു അയാള്‍ നടുങ്ങി ..
തൂക്കിയിട്ടിരിക്കുന്നൊരു ജീവി...കൊളുത്തില്‍ അത് കിടന്നു പിടക്കുന്നു...
പഞ്ഞി പോലെ വെളുത്ത രോമമുള്ള അതിന്‍റെ തൊലി ഒരാള്‍ ഉരിക്കുകയാണ് .അത് ജീവനുള്ളതാണ് എന്ന സത്യം
അയാളെ തളര്‍ത്തി ..വാര്‍ന്നു വീഴുന്ന ചോരയുമായ്‌ പിടക്കുന്നത്‌ കാണാന്‍ ആകാതെ അയാള്‍ കണ്ണുകള്‍ മൂടി ..

കണ്ണാടിക്കുമുന്നില്‍ ഇന്നലെ വാങ്ങിയ രോമക്കുപ്പായത്തിന്റെ സൌന്ദര്യം ആസ്വദിക്കുന്ന ഭാര്യയില്‍
അയാളുടെ കണ്ണുകള്‍ ഉരുകിയൊലിച്ചു...

സൈക്കിള്‍....

"വേഗം നടക്കു അല്ലെങ്കില്‍ ഇന്ന് ഡോക്ടറെ കാണാന്‍ പറ്റില്ല.."
അയാള്‍ കുട്ടിയുടെ കൈ പിടിച്ചു വലിച്ചു..
അയാള്‍ക്കറിയാം അവന്‍റെ കണ്ണുകള്‍ കടയില്‍ നിര നിരയായ്‌ ഇരിക്കുന്ന കുഞ്ഞു സൈക്കിളുകളില്‍ ആണെന്ന്..
മുന്‍പൊക്കെ അവനത്‌ ആവശ്യപ്പെടുമായിരുന്നു ..അയാളപ്പോഴൊക്കെ ഓരോ ഒഴിവ് കഴിവ് പറഞ്ഞു നീട്ടും..
ഈയിടെയായി അവന്‍ ചോദിക്കാറില്ല..അവനും മടുത്തു കാണും...

ഡോക്ടറുടെ വാക്കുകള്‍ വെള്ളിടി പോലെ കാതില്‍ മുഴങ്ങി...
മരുന്നുകള്‍ക്കൊന്നും ഫലമില്ലാതാവുന്നു....ഇതിനുള്ള മരുന്നുകള്‍ വിദേശത്തുനിന്നും വരുത്തണം..
ലക്ഷങ്ങള്‍ വേണ്ടി വരും..എന്നാലും പരീക്ഷിക്കാമെന്നു മാത്രം..
നിങ്ങളെക്കൊണ്ട് അതിനോക്കെയാകുമോ..

തിരിച്ചു പോരുമ്പോള്‍ അയാള്‍ ആ‍ കടയുടെ മുന്നില്‍ ഒരു നിമിഷം നിന്നു ..
"മോനെ നിനക്കേത് സൈക്കിളാ ഇഷ്ടായെ.."
അവന്‍റെ കണ്ണുകള്‍ തിളങ്ങി...അവനതു വിശ്വസിക്കാനായില്ല ..
തെല്ലൊരു സംശയത്തോടെ അവന്‍ അച്ഛന്‍റെ മുഖത്തേക്കു നോക്കി ...
ആ‍ കണ്ണുകള്‍ നിറഞ്ഞോഴുകുകയായിരുന്നു ......



മറവി.....


വണ്ടി നീങ്ങിയപ്പോഴാണ് ഓര്‍ത്തത്‌ എന്തോ പറയാന്‍ മറന്നു പോയ പോലെ ..
പിന്നോക്കം തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു കണ്ണുകള്‍ പിന്തുടരുന്നുണ്ട് ..
എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ ചോദിക്കുന്നത് പോലെ ..
എന്തോക്കെയെ പറയണമെന്നുണ്ട് ..
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്തോറും മറവിയുടെ ആഴം കൂടുകയാണ്..
ഇന്നലെ വരെ ഒരു പാട് പറഞ്ഞതല്ലേ ..ഒന്നും ബാക്കി വെക്കാതെ ...
എന്നിട്ടും ...
യാത്രയുടെ ക്ഷീണം ഉറക്കത്തിലേക്കു വഴിമാറിയ നിമിഷങ്ങളിലോന്നില്‍
അവള്‍ അടുത്ത് വന്നിരുന്നു ചോദിച്ചു ..
ഞാന്‍ പറയട്ടെ ..എന്താ പറയാന്‍ മറന്നതെന്ന്...
ഉം
കനം വെച്ചുതുടങ്ങിയ അടിവയറില്‍ കൈത്തലം എടുത്തു വെച്ചുകൊണ്ട് തെല്ലൊരു നാണത്തോടെ ..
"മോന്‍റെ കാര്യമല്ലേ"......


ഗോപിവെട്ടിക്കാട്





2010, ജൂൺ 17, വ്യാഴാഴ്‌ച

ശത്രു....കവിത

നിങ്ങളില്‍ തിരയുന്നത്
എനിക്കൊരു ശത്രുവിനെ ...
കുറ്റം ആരോപിക്കാന്‍
സ്ഥാപിച്ചെടുക്കാന്‍ .
വിധിക്കാന്‍ ..ശിക്ഷിക്കാന്‍ ..

എനിക്കെന്റെ മതം
ഗോത്രം ..ജാതി ..
അതിലൂന്നിയ രാഷ്ട്രം.
രാഷ്ട്രീയം ..
ചിന്തകള്‍ ..നീതി

നീ മിണ്ടരുത് ..
ചോദ്യം ചൈയ്യരുത്
എന്നില്‍ വിശ്വസിക്കുക
അനുസരിക്കുക...

അവിശ്വാസി ..
നിന്റെ പാപത്തിന്‌
നിനക്ക് ഞാന്‍ തരുന്നത് .
അന്ത്യനാളില്‍
അളന്നു തൂക്കിയ
നരകത്തീയല്ല..
പൊട്ടിച്ചിതറാന്‍
കുഴി ബോംബുകളാണ്.......

ഗോപിവെട്ടിക്കാട്

2010, ജൂൺ 15, ചൊവ്വാഴ്ച

മുറിവുകള്‍ ...കവിത


മുറിവുകള്‍ ..
ആഴത്തിലേക്ക് ഇറങ്ങി
ഹൃദയത്തിന്റെ
അടി വേരുകള്‍ തേടി ..

പഴുത്തും...കരിഞ്ഞും
പുറമേ കാണുന്നത്
ചൊറിച്ചില്‍ മാത്രം ..

ആയുധം കൊണ്ടല്ല
അക്ഷരങ്ങള്‍ കൊണ്ടാണ്
മുറിയുന്നത്‌ ..

നിനക്ക് ഗാണ്ടീവമുണ്ട്
തെളിക്കാന്‍ തേരാളിയും ...
എനിക്കെന്‍റെ കവചം
നഷ്ട്ടമായതല്ല
അഴിച്ചു വെച്ചതാണ്

ദാനമായ്‌ നീ ചോദിച്ചതും
ഞാന്‍ തന്നതും
എഴുത്താണികള്‍

വിദ്യ മറന്നതും ..
മണ്ണില്‍ പുതഞ്ഞതും ..
ഗുരുശാപമല്ല..
സ്വയം കൃതാര്‍ത്ഥം..

ഇനിയാ ..
ഒഴിയാ തൂണിയില്‍നിന്നും
അക്ഷര ശരങ്ങള്‍ ..
കൈ തളരും വരെ....
എയ്തു കൊള്ളുക

ഗോപിവെട്ടിക്കാട്

2010, ജൂൺ 10, വ്യാഴാഴ്‌ച

ഇതെന്റെ അമ്മയാണ് .കഥ..



ഇതെന്റെ അമ്മയാണ് .കഥ..
...................................
നാണി ത്തള്ള മരിച്ചു ......
ഇന്നലെ ക്കൂടി കണ്ടതാണ് ...കൂനി ക്കൂനി ഒരു കൈ കാല്മുട്ടില് താങ്ങി
ചായ പ്പീടികയില് നിന്നും നടന്നു വരണത് ...
"വയ്യെങ്കില് വീട്ടില് ഇരുന്നാല് പോരെ ..എന്തിനാ ഇങ്ങനെ നടക്കണേ.."
ഒന്ന് നീര്ന്നു നിന്നു ...
"തീരെ വയ്യ ..ന്നാലും ഈ നേരയാല് ഒരു ചായ കുടിക്കണം "
പകുതി വിഴുങ്ങിയും പകുതി പറഞ്ഞും ...
പറഞ്ഞു പറഞ്ഞു നാണിത്തള്ള കിതച്ചു.
വഴിയില് ആരെകണ്ടാലും എന്തെങ്കിലുമൊക്കെ പറയണം ..
അത് കൊണ്ട് തന്നെ എല്ലാവരും കണ്ടതായി നടിക്കാതെ കടന്നു പോകും...
"പോണ വഴിക്ക് വീട്ടില് കേറി എന്തെങ്കിലും കഴിച്ചിട്ട് പോയാല് മതി...

പുറമ്പോക്കിലെ കുടിലിന്റെ മുന്നില് ആളുകള് കൂടിയിട്ടുണ്ട് ...
അകത്തേക്ക് കടന്നു..നിലവിളക്കില് എരിയുന്ന തിരിയുടെ വെളിച്ചത്തില് ആ മുഖത്തിനു
സ്വര്ണത്തിന്റെ തിളക്കം..ചുളിവു കളെല്ലാം പോയി രിക്കുന്നു...
ചെറിയൊരു പുഞ്ചിരി യോടെ ..ഉറങ്ങിക്കിടക്കുകയാനന്നെ തോന്നൂ..

ഇനിയിപ്പോ ആരും വരാന് ഇല്ലാത്ത സ്ഥിതിക്ക് എന്തിനാ വൈകിക്കണേ.
ആകെയുണ്ടായിരുന്നത് ഒരു മോളാ ...
അത് ആരുടെയോ കൂടെ ഓടിപ്പോയിട്ടു കാലം കുറെ ആയി
എവിടെയാനെന്നൊരു വിവരവുമില്ല ..


പാടത്തും പറമ്പിലും ഓടി നടന്നു പണിയെടുക്കുന്ന കാലത്ത് നാണിത്തള്ളക്ക് എല്ലാം ഉണ്ടായിരുന്നു
പിന്നീട് എപ്പോഴോ ഓരോന്നായി നഷ്ട്ടപ്പെട്ടു...
ആദ്യം പോയത് കുമാരേട്ടനാണ് ....തോട്ടില് വീണ്...
നാണിത്തള്ള അമ്മിണിയെ പെറ്റതിന്റെ പിറ്റേന്ന് ...
കന്നുകാലിയെ കഴുകാന് കൊണ്ട് പോയതാ....അപസ്മാരം ഇളകി .
ചത്തു പൊന്തി കൈതക്കൂട്ടത്തില് തടഞ്ഞു കിടന്നു ...
എല്ലാവരും പറഞ്ഞു ...പെറ്റു വീണതും തന്തയെ കൊണ്ട് പോയി....

ഓര്മ വെച്ച നാള് തൊട്ടു നാണിയമ്മ വീട്ടിലെ പണിക്കു വരുന്നുണ്ട്...അമ്മിണിയും കൂടെ യുണ്ടാകും...
അമ്മ തളര് വാദം വന്നു കിടപ്പിലായതുകൊണ്ട് കാലത്ത് കുളിപ്പിച്ച് തന്നെ സ്കൂളില് വിട്ടിരുന്നതും വീട്ടിലെ പണികളൊക്കെ ചിയ്തിരുന്നതും നാണിയമ്മയാണ്..അന്നൊക്കെ നാണിയമ്മയെ കാണാന് അമ്മയേക്കാള് ഭംഗി യായിരുന്നു..വെളുത്തു അധികം തടിയില്ലാതെ ...ചുരുണ്ട് നീണ്ടു കിടക്കുന്ന മുടിയില് കാച്ചിയ എണ്ണയുടെ മണം.. പടിയിറങ്ങുമ്പോള് നാണിയമ്മ പറയും
"മോനെ അമ്മിണിയെ നോക്കിക്കോളനെ"

അന്നൊരു ഞായറാഴ്ച ..
ഞായറാഴ്ചകളില്‍ അച്ഛന്‍ തട്ടിന്‍ മുകളിലെ വായനാ മുറിയിലായിരിക്കും..
സമയത്തിനു ഊണ് പോലും കഴിക്കാതെ ....വായനയില്‍ മുഴുകിയിരിക്കും....
പൂരപ്പിരിവുകാര് വന്നപ്പോള്‍ അച്ഛനെ വിളിക്കാന്‍ തട്ടിന് പുറത്തേക്കു പോയതാണ് ..
അവിടെ ..നാണിയമ്മയും അച്ഛനും ....
തന്നെ കണ്ടതും നാണി യമ്മ മുണ്ട് വാരിച്ചുറ്റി ചാടി എഴുന്നേറ്റു...
തിരിച്ചു കോണിപ്പടി ഓടിയിറങ്ങി...അമ്മയുടെ മുറിയില്‍ ചെന്നു...നിന്നു കിതച്ചു..
"എന്താടാ നിന്നു കിതക്കണേ" നീയെന്തിന്ന ഇങ്ങനെ ഓടണെ ..
അച്ഛനോട് പറഞ്ഞോ...
'ഉം"... വെറുതെ ഒന്ന് മൂളി ..
പാവം അമ്മ ...ഒന്നെഴുന്നെല്‍ക്കാന്‍ കൂടി വയ്യാതെ...
തന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ..
അന്ന് മുതല്‍ നാണിയമ്മയെ വെറുത്തു...അമ്മിണിയെ വെറുത്തു....
നാണിയമ്മ ഇനി ഇവിടെ പണിക്കു വരണ്ടാ ....
അമ്മക്കൊന്നും മനസ്സിലായില്ല...
"അതെന്താടാ പെട്ടെന്ന് ഇങ്ങനെ..." അതൊരു പാവമല്ലേ ..ഒന്നുമില്ലെങ്കിലും നീയതിന്റെ മുലപ്പാല് കുടിച്ചിട്ടുണ്ട് ..അത് മറക്കണ്ടാ...
തീര്‍ത്ത്‌ പറഞ്ഞു... വേണ്ടാ എന്ന്‌ പറഞ്ഞാല്‍ വേണ്ടാ എന്ന്‌ തന്നെ...
അച്ഛന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല...
ജോലി കഴിഞ്ഞു വന്നാല്‍ മുകളില്‍ തന്നെയായി ..വല്ലപ്പോഴും അത്യാവശ്യത്തിനു അമ്മയുടെ
മുറിയില്‍ വരും ...തന്നെ കണ്ടതായി പ്പോലും നടിച്ചില്ല...
നാണിയമ്മ വരാതായി... പകരം അടുത്തുള്ള മറ്റൊരു സ്ത്രീയായി വീട്ടു പണിക്ക്...

അമ്മിണി വല്യ പെണ്ണായപ്പോള്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി...പിന്നെ നാണിയമ്മയുടെ കൂടെ കൂലിപ്പണിക്ക് പോയിത്തുടങ്ങി..
എന്നോ ഒരു ദിവസം അമ്മിണിയെ കാണാതായി,മനക്കല് പണിക്കു നിന്നിരുന്ന വാസൂനേം ..
നാണിയമ്മ ആരോടും ഒന്നും പറഞ്ഞില്ല...തിരയാനും പോയില്ലാ...നഷ്ട്ടങ്ങളുടെ കണക്കില്‍ അമ്മിണി യെയും വരവ് വെച്ച് കാണും....
നാടിന്‍റെ നെഞ്ചു പിളര്‍ത്തി തീവണ്ടി പാഞ്ഞപ്പോള്‍ നാണിയമ്മയുടെ വീട് റെയില്‍വേ എടുത്തു പോയി...പുറമ്പോക്കില്‍ ഒരു കുടില് വെച്ചിട്ടായി പിന്നെ നാണിയമ്മയുടെ താമസം...
കാലത്തിന്‍റെ കുത്തൊഴുക്കില്‍ നാണിയമ്മ ..നാണിത്തള്ളയായി മരിച്ചു...

ഇനി പുറത്തേക്ക് എടുക്കാം അല്ലെ.. ആരോ പറഞ്ഞു..ആരെങ്കിലും ഒന്ന് രണ്ടാളുകള് വരാ...
ഒരു ഉള്വിളി പോലെ ...കണ്ണ് കലങ്ങി ..ഇടനെഞ്ച് വിങ്ങി..
വായില് മുലപ്പാലിന്റെ മധുരം കിനിഞ്ഞു ..ഇത് നിന്റെ അമ്മയാണ്...
അകത്തേക്ക് കടന്നു ...നാണിയമ്മയുടെ തല പിടിച്ചു ....ചിതയിലേക്ക് എടുത്തു വെച്ചു .. വലം വെച്ചു...ആരോടെന്നില്ലാതെ പറഞ്ഞു ....
ഞാന് കൊളുത്താം ചിത ...ശേഷം ഞാന് കെട്ടിക്കോളാം..
ശേഷക്രിയ ഞാന് ചൈയ്തോളാം...
ഇതെന്റെ അമ്മയാണ് ..എന്റെ മാത്രം അമ്മ....

2010, ജൂൺ 8, ചൊവ്വാഴ്ച

തണ്ട് തുരപ്പന്‍ .



തഴച്ചു വളരുന്ന കൃഷിയില്‍
അവിടവിടെ
ചില കീടങ്ങള്‍
മുഞ്ഞ ..പാറ്റ..
കീട നാശിനിയും
അതി ജീവിച്ച് ചില
തണ്ട് തുരപ്പന്‍ ..
തളിച്ചതിന്റെ പിഴവോ ..
അതി ജീവനത്തിന്റെ മിടുക്കോ
തണ്ട് തുരപ്പന്‍ തുരക്കുന്നു..
ബലമുള്ള ചെടി തിരഞ്ഞ്
ഒരു കുത്ത് കടക്കല്‍ തന്നെ ..
നീര് ഊറ്റി.. തണ്ട് ചവച്ച്‌..
അടുത്തതിലേക്ക് ..നാശം...
സഹികെട്ട് അറ്റ കൈക്കൊരു
കടും പ്രയോഗം ...
തുണി പറിച്ച്‌ തലയില്‍ കെട്ടി
പുളിച്ച നാല് തെറി...

ചെടികള്‍ ഇല്ലാത്തതോ
നീരിന്റെ കുറവോ
അടുത്ത കണ്ടത്തിലിരുന്നു
തണ്ട് തുരപ്പ നിപ്പോള്‍
കൊഞ്ഞനം കുത്തുകയാണ്

ഗോപി വെട്ടിക്കാട്ട്
"ശ്രുതിലയം"
http://www.orkut.com/Main#Community?cmm=95521351

2010, ജൂൺ 7, തിങ്കളാഴ്‌ച

ആത്മഹത്യ...


ചുണ്ടിനും
കപ്പിനുമിടയില്‍
ആയുസ്സിന്റെ
പിടച്ചില്‍...
നിശ്ചലമായ
കാലത്തിന്റെ
തണുപ്പ്...


തെന്നിമാറാന്‍
കുതറുന്ന കാറ്റില്‍
ചന്ദനത്തിരിയുടെ
ഗന്ധം,,,
അടുക്കള തിരഞ്ഞ് ..
അടക്കിപ്പിടിച്ച
നിശ്വാസം ..
മണ്ണിന്റെ ചൂടില്‍
ഇരകാത്തിരിക്കും
പുഴുക്കള്‍ ...

തിരക്കിട്ട്
കടന്നുപോയ
സമയത്തെ
സാക്ഷിയാക്കി
ചുണ്ടിനും
കപ്പിനുമിടയില്‍
എപ്പോഴോ
ദൂരം മരിച്ചു.........


ഗോപിവെട്ടിക്കാട്

2010, ജൂൺ 2, ബുധനാഴ്‌ച

ചിലരങ്ങനെയാണ് ...

ചിലരങ്ങനെയാണ് ...
നേരെ വന്നു ചോദിക്കും ..
ഓര്‍മ്മയുണ്ടോ ?

ഇല്ലെങ്കിലും ഉണ്ടെന്നു തലയാട്ടും..
ഒര്മാത്താലുകള്‍ മറിച്ച് നോക്കും ..
പറിഞ്ഞ ഏടുകള്‍ തേടി അലയും...

കണ്ണുകള്‍ തിളങ്ങും ..
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
മൂന്നാമത്തെ അല്ലെ...
പുള്ളിപ്പാവടയിട്ട് ..മൂക്കൊലിച്ച്...

ഒക്കത്തെ കുഞ്ഞിലും ..
കണ്‍ തട കറുപ്പിലും
വായിച്ചെടുക്കാം ..
കാലത്തിന്റെ ദൈര്‍ഘ്യം ...

ഒഴിഞ്ഞ കഴുത്തും
സിന്ധൂര രേഖയും
ചുറ്റിലും തിരയുന്നുണ്ട്
കളഞ്ഞു പോയ കൌമാരം ....

തരിഞ്ഞു നടക്കുമ്പോള്‍ ..
കാതോര്‍ക്കും
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
തേങ്ങലുകള്‍ കേള്‍ക്കുന്നുണ്ടോ...


ഗോപി വെട്ടിക്കാട്ട് .....