2009, നവംബർ 6, വെള്ളിയാഴ്‌ച

സഖാവ്‌....(കഥ )

മഴയ്ക്ക് ശക്തി കൂടി വരികയാണ്..
ഈ മഴയൊന്നു തോര്‍ന്നിരുന്നുവെങ്കില്‍ ..
അയാള്‍ കടത്തിണ്ണയിലേക്ക് ഒന്ന് കൂടി ചേര്‍ന്ന് നിന്നു.നേരം വളരെ വൈകിയിരിക്കുന്നു.. ബസ്സുകളുടെ ഓട്ടം ഏതാണ്ട് നിലച്ച മട്ടാണ്..
"ഇന്നിനി അങ്ങോട്ട്‌ ബസ്സ്‌ കിട്ടുമെന്ന് തോന്നുന്നില്ല" ..
കടക്കാരന്‍ നിരപ്പലക അടുക്കി വെക്കുന്നതിനിടയില്‍ പറഞ്ഞത് അയാള്‍ കേട്ടില്ലെന്നു നടിച്ചു ..പ്രതീക്ഷ കൈവിടാതെ അവിടെത്തന്നെ നിന്നു..അയാള്‍ക്ക്‌ തല കറങ്ങുന്നത് പോലെയും തൊണ്ട വരളുന്നത്‌ പോലെയും തോന്നി.."ഒരു സോഡാ കിട്ടുമോ' കടക്കാരന്‍ അയാളെ ഒന്ന് തറപ്പിച്ചു നോക്കി..ഈ പാതിരാ നേരത്ത് കൊടും മഴ പെയ്യുമ്പോള്‍ സോഡാ ചോദിക്കാന്‍ എന്ന ഭാവത്തില്‍..
ഒറ്റ ഇറക്കിന് അത് മുഴുവന്‍ കുടിച്ചു തീര്‍ത്തു അയാള്‍ ഒന്ന് ആശ്വസിച്ചു..

ഒഴിവാക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തത് കൊണ്ട് മാത്രമാണ് ഇന്ന് ആ യോഗത്തിന് പോയത്..
ഇനി ഒരിക്കലും ഇങ്ങനെ ഒരു യോഗത്തിന് പോകാന്‍ പറ്റിയില്ലെങ്കിലോ..സഖാവ് പോകണം ..പറയാനുള്ളത് പറയാന്‍ ഇനി സഖാവിനു വേദി കിട്ടിയെന്നു വരില്ല..അവളാണ് പറഞ്ഞത് ..
നീയിങ്ങനെ കിടക്കുമ്പോള്‍.. ഞാന്‍ പോകുന്നില്ല അവര്‍ എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെ ..എനിക്കൊന്നും പറയാനില്ല..എല്ലാം അവര്‍ തീരുമാനിച്ചു കഴിഞ്ഞതല്ലേ..ഇതിപ്പോള്‍ വെറും ഔപചാരികം മാത്രമാണ്..

എനിക്ക് കൂടുതല്‍ ഒന്നുമില്ല....ഇത് എന്നുമുള്ളതല്ലേ..പിന്നെ ഈ മഴയും തണുപ്പ്മായത് കൊണ്ട് ആവും ..
അവള്‍ ശ്വാസം വലിക്കാന്‍ നന്നേ വിഷമിച്ചു..വലിവ് കൂടി കൂടി വന്നു..വാക്കുകള്‍ ഇടയ്ക്കിടെ മുറിഞ്ഞു കൊണ്ടിരുന്നു..അയാള്‍ പുറം തിരുമ്മി കൊടുത്തു..
നമുക്ക് ആശുപത്ര്യില്‍ പോകാം ..ഇനിയും വെച്ച് നീട്ടണ്ടാ. രാത്രി കൂടിയാലോ..
വേണ്ടാ ആശുപത്രിയില്‍ നാളെയും പോകാം.. പേടിക്കണ്ടാ തരിച്ചു വരുവോളം എനിക്കുന്നും സംഭവിക്കില്ല ..
സഖാവിനു ഓര്‍മ്മയുണ്ടോ നമ്മുടെ കല്യാണം കഴിഞ്ഞു മൂന്നാം നാളത്തെ ആ രാത്രി ...രാത്രി ആരൊക്കെയോ വന്നു വിളിച്ചപ്പോള്‍
ഞാന്‍ പോകണ്ടാ എന്ന് ശാട്യംപിടിച്ചതും , എന്നെ കവിളത്തടിച്ചിട്ടു ഇറങ്ങിപ്പോയതും ..
അവള്‍ കവിള്‍ മെല്ലെയൊന്നു തലോടി ..ഇപ്പോഴും വേദനിക്കുന്നുന്ടെന്ന പോലെ..
പിന്നൊരിക്കല്‍ പോലീസുകാര്‍ ഈ മുറ്റത്തിട്ടു അടിച്ചു വലിച്ചിഴച്ചു കൊണ്ട് പോകുമ്പൊള്‍ അലറിക്കരഞ്ഞ എന്നെ നോക്കി പടിപ്പുര കടക്കുമ്പോള്‍ ചിരിച്ച്‌ കൊണ്ട് യാത്ര പറഞ്ഞത് ..മറന്നോ ഇതൊക്കെ..ആ ആളാണോ ഇപ്പോള്‍ ഇങ്ങനെ തളരുന്നത് ..
അരുത്, നമ്മുടെ ശരീരത്തിനെ പ്രായമായിട്ടുള്ളൂ ..ആധര്‍ശ്ങ്ങള്‍ക്ക് ,വിശ്വാസങ്ങള്‍ക്ക് ,ചങൂറ്റത്തിനു ഇപ്പോഴും ചെറുപ്പമല്ലേ..ധൈര്യമായി പോയിട്ട് വരൂ..അവര്‍ക്ക് സഖാവിനെ ഒന്നും ചെയ്യാനാവില്ല..അവര്‍ക്കറിയില്ല അവര്‍ പുറത്താക്കുന്നത് സഖാവിനെയല്ല ..അവരെത്തന്നെയാണ്..
അധികം സംസാരിക്കണ്ടാ..അനങ്ങാതെ കിടന്നോളൂ..ഞാന്‍ വേഗം വരാം..

ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് അങ്ങകലെ യൊരു പ്രകാശം ..അയാള്‍ കോരിച്ചൊരിയുന്ന മഴയില്‍ റോഡിനു നടുക്ക് കയറി നിന്നു..
കൈകള്‍ വീശി..ഒരു വണ്ടി അയാളുടെ അടുത്ത്‌ വന്നു മുട്ടി മുട്ടിയില്ലെന്ന പോലെ നിന്നു..
"ചാകാന്‍ എന്‍റെ വണ്ടി മാത്രമേ കണ്ടുല്ലോ "വണ്ടിക്കാരന്‍ ചീത്ത വിളിച്ചു കൊണ്ട് പുറത്തിറങ്ങി ..
അയ്യോ ആരാ ഇത് സഖാവോ..സഖാവിനെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചപ്പോള്‍ നേരത്തെ ഇറങ്ങി എന്ന് പറഞ്ഞു ..ഈ നേരമായിട്ടും കാണാതായപ്പോള്‍ ഞങ്ങള്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയാണ്..കൂടുതലാണ്

അയാള്‍ ഒന്നും പറയാതെ വണ്ടിയില്‍ കയറി ..പിന്‍ സീറ്റില്‍ അവള്‍ക്കു അടുത്തിരുന്നു ..നേരിയൊരു ചലനം ഇപ്പോഴും ബാക്കിയുണ്ട്..
ശ്വാസം വലിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നു..അവള്‍ കണ്ണ് തുറന്നു അയാളെ നോക്കി .. ചുണ്ടുകള്‍ വിതുമ്പി ..എന്തൊക്കെയോ പറയാന്‍ ബാക്കിയുന്ടെന്ന പോലെ..ചുരുട്ടിയ മുഷ്ട്ടി മെല്ലെ ഉയര്‍ത്തി ..അയാളെ അഭിവാദനം ചെയ്യുന്നപോലെ..

വണ്ടി ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു കൊണ്ടിരുന്നു..അയാളുടെ ഓര്‍മ്മകള്‍ അതെ വേഗത്തില്‍ പിറകിലെക്കും...


ഗോപി വെട്ടിക്കാട്ട് ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ